Friday 6 May 2011

നിരൂപകന്റെ പ്രത്യഭിജ്ഞാദർശനം




ദേശമംഗലം രാമകൃഷ്ണൻ



 "...പോയതിൽനിന്നിനിയെന്നോ വിരിയു-
ന്നായതിലേയ്ക്കു കുതിക്കുകയാണി
ന്നായത്തവിശ്വാസത്തോടു ഞങ്ങടെ
ഭാസുരചിന്താസങ്കൽപങ്ങൾ..." (വൈലോപ്പിള്ളി)

 പുതിയ പൊടിപ്പുകൾ, വിടർച്ചകൾ. അവയിലേയ്ക്കുള്ള ഓരോ കുതിപ്പും എത്തിച്ചേരുന്നത്‌ പുതിയ ലോകങ്ങളിലാണ്‌. ദൃഢീഭവിച്ച അവസ്ഥയിൽനിന്ന്‌, മൗലികവാദത്തിൽ നിന്ന്‌, നിരന്തരസ്വാതന്ത്ര്യവും നൂതനവുമായ ലോകത്തിലേയ്ക്കുള്ള അന്വേഷണയാത്രയാണത്‌. ഇങ്ങനെ സ്വയം പരിവർത്തനത്തിനു വിധേയമായില്ലെങ്കിൽ നവമായ അനുഭവം അസാധ്യമാകും. വസ്തുവിന്റെ, വ്യക്തിയുടെ, മൗലികവാദം ഉപേക്ഷിച്ച്‌ നടത്തുന്ന ആത്മീയാന്വേഷണമാണിത്‌. ഇതിനെയാണ്‌ ശ്രീ.എം.കെ.ഹരികുമാർ നവാദ്വൈതം എന്നു വിളിക്കുന്നത്‌. ആന്തരീകമാറ്റത്തിനു ശ്രമിക്കുന്തോറും സ്വയം നിരസിക്കപ്പെടുന്ന അവസ്ഥ കൈവരും. സ്വത്വനിരാസത്തിലൂടെ മാത്രമേ ഏതു യാഥാർത്ഥ്യവുമായും സഹവസിക്കാനും ലയിക്കാനും കഴിയൂ. ഇവിടെ മൗലികവാദനിരാസത്തിന്റെ പര്യായമായിട്ടാണ്‌ അദ്ദേഹം സ്വത്വനിരാസത്തെ പ്രതിഷ്ഠിക്കുന്നത്‌. അദ്വൈതവും നവാദ്വൈതവും തമ്മിൽ അടുപ്പവും അകലവുമുണ്ട്‌. ആദ്യത്തേതിന്റെ പൂരണമാണ്‌ രണ്ടാമത്തേതുകൊണ്ട്‌ സാധിക്കേണ്ടത്‌. അദ്വൈതത്തിൽ ഒരു ഭൂതസത്തയുണ്ട്‌. അതിൽനിന്നു ജനിച്ച വർത്തമാനഭാവികളാണ്‌ നവാദ്വൈതത്തിന്റെ അന്വേഷണമേഖല. വിരിഞ്ഞതിൽ നിന്നും വിരിയാനിരിക്കുന്നതിലേയ്ക്കുള്ള ത്വരയാണത്‌. "ഇന്നലെ വിരിഞ്ഞ പൂവിൽ ഇന്ന്‌ പുതിയൊരു പൂവിനെ കാണാൻ കഴിയുന്നില്ലെങ്കിൽ അവിടെ എഴുത്തിനു പ്രസക്തിയില്ല" (പുറം 42).
 "ഒന്നല്ലി നാമയി സഹോദരല്ലി പൂവേ
 ഒന്നല്ലി കൈയിഹ രചിച്ചതു നമ്മെയെല്ലാം" (വീണപൂവ്‌: ആശാൻ)
 ഇതാണ്‌ അറിവിന്റെ അദ്വൈതം. "അദ്വൈതത്തിൽ വിഭിന്നങ്ങളായ വസ്തുക്കളും ആശയങ്ങളും ഇല്ലെന്നും എല്ലാം ബൃഹത്തായ ഒന്നിൽ നിക്ഷ്പിതമാണെന്നും പറയുന്നു. എന്നാൽ ഇതു മുൻകൂട്ടി നിശ്ചയിക്കപ്പെട്ടതാണ്‌. അതായത്‌ നാം പിറവിയിൽതന്നെ അദ്വൈതത്തിന്റെ ഭാഗമാണ്‌. നാമത്‌ അറിയുകയേ വേണ്ടൂ. അതേസമയം നവാദ്വൈതത്തിൽ ഈ അറിവിനുവേണ്ടിയല്ല പോരാട്ടം... നാം ചിന്തിക്കുകയോ തിരഞ്ഞെടുക്കുകയോ ചെയ്തതു കൊണ്ടുമാത്രം മൗലികവാദത്തിൽനിന്നു രക്ഷപ്പെടാനോക്കില്ല. സ്വയം നിരസിക്കണം. ഇതിന്‌ കർമ്മം വേണം. നാം മൗലികവാദപരമായ ആശയമാകാതിരിക്കുക എന്ന ശ്രമകരമായ ജോലിയാണത്‌. അതിൽ നിന്നു വികസിച്ചാണ്‌ നവാദ്വൈതിയാകുന്നത്‌." (പു.58). അദ്വൈതമെന്ന അറിവിനുവേണ്ടിയല്ല ഹരികുമാർ വീണപൂവിനെ ദർശിക്കുന്നത്‌. ആ പൂവിന്‌ അതിന്റേതായ അസ്തിത്വവും ആത്മീയതയുമുണ്ടെന്നും അത്‌ മറ്റൊന്നിനും ബദലായി നില കൊള്ളുന്നതല്ലെന്നുമാണ്‌ ഹരികുമാറിന്റെ കാഴ്ചപ്പാട്‌. ഭീഷണമായ ഒരു ലോകത്തിലെ പുഷ്പജന്മത്തിന്റെ ദർശനമാണത്‌. മൗലികവാദപരമായ ഭാവുകത്വത്തിന്റെയൊപ്പം നിൽക്കുന്ന നിരൂപകനല്ല അദ്ദേഹം.


 അദ്വൈതത്തിൽ പ്രതിഷ്ഠയുണ്ട്‌. ഓരോ വസ്തുവിന്റെയും അകത്തും പുറത്തും ഈ ബ്രഹ്മപ്രതിഷ്ഠയുണ്ട്‌. ഇതാണ്‌ മൗലികാവസ്ഥ. "നവാദ്വൈതത്തിൽ സ്വയം പ്രതിഷ്ഠിക്കാനൊന്നുമില്ല. സ്വയമായി എന്താണോ, അതല്ലാതാകാനാണ്‌ ശ്രമിക്കുന്നത്‌'. (പുറം 76). നിരന്തര പ്രവൃത്തികളിലൂടെ മാറിക്കൊണ്ടിരിക്കണം. മാറ്റത്തിലൂടെ ലോകവുമായി കൂടിക്കലരണം. സ്വയംനിരസമുണ്ടെങ്കിലേ മാറ്റമുണ്ടാകൂ. ആ നിരാസപ്രക്രിയക്ക്‌ അന്ത്യമില്ല. ലോകസാത്മീകരണമാണ്‌ അതിന്റെ ലക്ഷ്യം. ഞാൻ ബ്രഹ്മമാണ്‌ എന്നുരുവിട്ടു നിലകൊണ്ടാൽ ജാഡ്യവും ജീർണ്ണതയുമാകും ഫലം. പലതായതെല്ലാം കൂടി ഒന്നാവുന്ന അദ്വൈതത്തിൽ ഈ ജീർണ്ണതയുണ്ടെന്നാകാം ഹരികുമാർ വിവക്ഷിക്കുന്നത്‌. 'ഏകോഹം ബാഹുസ്യാം' ആണ്‌ നവാദ്വൈതം എന്ന്‌ വിവക്ഷിക്കുന്നുണ്ടാവാം. വിവക്ഷിതമായ സാത്മീകരണത്തിന്‌ തടസ്സമായതെല്ലാം പരിവർജ്ജിക്കണം. ആ പരിത്യാഗം സാധ്യമല്ലായ്കയാൽ വിപ്ലവകാരിയും കലാകാരനുമെല്ലാം ജീർണ്ണതയിൽപ്പെട്ടു പോകുന്നു എന്നു ഗ്രന്ഥകാരൻ ഉദ്ദേശിക്കുന്നുണ്ടാവാം.
 മാറ്റം പ്രവാഹസദ്യശമാണ്‌. 'വെള്ളത്തിന്റെ ഒഴുക്കുപോലെ പുതുതാകുകയാണ്‌ ഓരോ നിമിഷവും (പുറം 76). ഒരിടത്തു തുടങ്ങി ഒരിടത്ത്‌ അവസാനിക്കാത്ത പ്രവാഹമാകണം അത്‌. ഒരു മതത്തിന്റേയും പ്രത്യയശാസ്ത്രത്തിന്റെയും കെട്ടുപാടുകളില്ലാത്ത ആത്മീയതയുടെ ആവേഗമാണത്‌. 'നിർവ്യക്തീകരിക്കപ്പെട്ട ബദൽ ആത്മീയത.' എന്ന്‌ ഹരികുമാർ ഇതിനെ വിളിക്കുന്നു. ശരീരവും മനസ്സും, ഭൗതികതയും ആത്മീയതയും - ഈ ദ്വന്ദീകരണത്തിൽ അർത്ഥമില്ല. അവയുടെ സമന്വയത്തിലൂടെയാണ്‌ ജീവിതസംവേദനത്തിനുള്ള കരുത്തു നേടുന്നത്‌. എല്ലാവിധ ദർശനങ്ങളുടെയും സാഹിത്യങ്ങളുടേയും നൂതനമായ അർത്ഥസമന്വയങ്ങൾ സാധിക്കേണ്ടതുണ്ടെന്ന്‌ ഗ്രന്ഥകാരൻ രൂപകാത്മകമായി പ്രതിപാദിക്കുന്നു. "എല്ലാം ഒന്നാണ്‌ എന്നു പറയുന്നതിനെക്കാൾ, എല്ലാം പലതായിരിക്കെത്തന്നെ വിവിധ ആത്മീയതകളെ ഉൾക്കൊള്ളുന്നു എന്നതിനാണ്‌ നവാദ്വൈതം ഊന്നൽ നൽകുന്നത്‌. എന്നാൽ അപ്പോഴും ജീവിതത്തിന്‌ അതിന്റെ അതീതത്തലങ്ങളോട്‌ വൈരുദ്ധ്യം കാണുന്നുമില്ല" (പുറം-94) ഇപ്പോൾ ഹരികുമാറിന്റെ ആശയലോകത്തിന്റെ മർമ്മം തെളിമയോടെ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞു.

ചില നോട്ടങ്ങൾ
 ഒന്ന്‌: അനുഭങ്ങൾ അറിവുകളായിത്തീരുകയല്ല, നാം താൽക്കാലികമായി നിർമ്മിച്ചെടുക്കുന്ന അറിവുകളാണ്‌ അനുഭവമായിത്തീരുന്നതെന്ന ഒരു വ്യാഖ്യാനത്തിലൂന്നിയാണ്‌ ഹരികുമാറിന്റെ 'ആലോചന' ചലിക്കുന്നത്‌. യാഥാർത്ഥ്യം ഏകതാനമല്ലാതായി. അത്‌ ബഹുസ്വരങ്ങളെ ഉൽപ്പാദിപ്പിക്കുന്നു. വ്യക്തിത്വം എന്ന യാഥാർത്ഥ്യത്തിന്‌ അഥവാ സങ്കൽപത്തിന്‌ സാംഗത്യമില്ലാതായി. അതോടെ ഏകതാനമായ ഭാഷയും നഷ്ടപ്പെട്ടിരിക്കുന്നു. വിനിമയശേഷിയില്ലാത്ത 'വാക്കുകളുടെ മാംസപ്രദർശനം' നടക്കുകയാണ്‌. 'അതിവേഗം മുതലാളിത്തവൾക്കരിക്കുന്ന സമൂഹത്തിൽ ഭാഷയ്ക്കുമാത്രമായി അതിന്റെ ആന്തരികമായ ഹരിതസമൃദ്ധി നിലനിർത്താനാവില്ല" എന്ന തിരിച്ചറിവ്‌ പടരുകയാണ്‌. ഈവിധമായ നാശത്തിന്‌ എതിരെ സംസ്കൃതിയുടെ പുനർനിർമ്മാണം ആവശ്യമായിരിക്കുന്നു എന്നാണ്‌ ഹരികുമാർ ഉന്നയിക്കുന്നത്‌. സാഹിത്യത്തിൽ, പ്രത്യേകിച്ച്‌ കവിതയിൽ 'ഏതോ അർത്ഥം കുഴിച്ചിട്ടിരിക്കുന്നു' എന്ന ധാരണയ്ക്ക്‌ സാഗത്യമില്ലാതായിരിക്കുന്നു. സ്ഥാപനവൽക്കരണത്തിനെതിരെ അസ്തിത്വസ്വാതന്ത്ര്യത്തോടെ പോരാടണം. അപ്പോൾ സ്വയം നിരാസത്തിലൂടെ പുതിയ അർത്ഥങ്ങൾ അസ്തിത്വത്തിനും  സ്വാതന്ത്ര്യത്തിനും കണ്ടെത്താനാകും. ഓരോ ജീവിതപ്രക്രിയയിലും പാരായണ പ്രക്രിയയിലും ഈ മൗലികവാദനിരാസം (സ്വയംനിരാസം) ഉണ്ടാവണമെന്ന ഹരികുമാറിന്റെ കാഴ്ചപ്പാട്‌ സംഗതമാണ്‌. മൗലികവാദഭാവുകത്വം നമ്മെ എത്തിക്കുന്നത്‌ യാഥാസ്ഥിതികത്വത്തിലായിരിക്കും. ഇവിടെ ഭാവുകത്വത്തെപ്പറ്റിയുള്ള ഗ്രന്ഥകാരന്റെ നിലപാട്‌ നോക്കുക: പ്രത്യേക ചിന്തകളുള്ളവർക്കുമാത്രമായി എഴുതാനോക്കില്ല'. 'ഭാവുകത്വം ഭീഷണിയാണ്‌'- വിശേഷവൾകൃതമാണെന്നും അങ്ങനെ സ്വത്വം കൊഴിഞ്ഞ ഭാവുകത്വമാണ്‌ ഉള്ളതെന്നും വാദിക്കപ്പെടുന്നു. ആത്മാവ്‌ ഒഴിഞ്ഞുപോയ ശരീരങ്ങളാണ്‌ എല്ലാ ഭാവുകന്മാരുമെന്നാണെങ്കിൽ ഭാവുകത്വവും സാമാന്യവത്കൃതമാകും. ആനന്ദവർദ്ധനനും അഭിനവഗുപ്തനും ഭാവുകത്വത്തിന്‌ ഭീഷണിയാണ്‌ എന്നു കരുതുന്നുണ്ടെങ്കിൽ സംവേദനപ്രാപ്തിക്ക്‌ സംവരണം ഏർപ്പെടുത്തിയിട്ടു കാര്യമില്ലല്ലോ.


 രണ്ട്‌: 'ഭാവന മരിക്കുന്നില്ല' നേരത്തെ യാഥാർത്ഥ്യത്തിന്റെ ഏകതാനതയ്ക്കെതിരെ ബഹുസ്വരതയെ പ്രതിഷ്ഠിച്ചതുപോലെ, ഭാവനയുടെ ഏക രൂപത്തിനെതിരെ ഭാവനയുടെ വൈരുദ്ധ്യാത്മകമായ മിശ്രണം എന്ന സങ്കൽപനമാണ്‌ ഹരികുമാർ മുന്നോട്ടുവയ്ക്കുന്നത്‌. മുതലാളിത്തത്തിന്റെ വാണിജ്യവൽകൃതമായ ലോകത്ത്‌ 'മാനസികമായി പലതിനു വേണ്ടി ചിതറേണ്ടിവരുന്നത്‌' സാധാരണമായിരിക്കുന്നു. ഭാവനയിൽ കൂട്ടിക്കലർത്തലുകളും വൈരുദ്ധ്യങ്ങളുടെ വളഞ്ഞുപിടിക്കലും ആവശ്യമായിരിക്കുന്നു. ഭാവനാമിശ്രണത്തിലൂടെയാണ്‌ പുതിയ കാലത്തിന്റെ സങ്കീർണ്ണതകൾ ആവിഷ്കരിക്കേണ്ടിവരുന്നതെന്ന നിലപാട്‌ ഏറെക്കുറെ സംഗതമാണ്‌. ഉപയോഗശൂന്യമായ വിവിധതരം പാഴ്‌വസ്തുക്കളെ റീസൈക്കിളിലൂടെയോ പുനഃക്രമീകരണങ്ങളിലൂടെയോ പുതുവസ്തുക്കളാക്കിയെടുക്കുംപോലെ കലയുടെ ചവറുകളെ ഉപയോഗിച്ച്‌ പുതിയ കലകൾ ഉണ്ടാക്കാമെന്ന ഹരികുമാറിന്റെ ദൃഷ്ടാന്തപ്രക്രിയ രസാവഹമായിരിക്കുന്നു. ചുരുക്കത്തിൽ 'വസ്തുവിന്റെ വ്യവസായിക കമ്പോളമൂല്യം' കലയുടെ കമ്പോളമൂല്യമായി മാറിയിരിക്കുന്നു എന്ന കാഴ്ചയാണ്‌ ഹരികുമാർ അവതരിപ്പിക്കുന്നത്‌ (പുറം.50). സ്വയം തിരഞ്ഞെടുക്കുന്നതെന്തോ അതു തന്നെ അവനവന്റെ തത്ത്വവും പ്രയോഗവും-ശരിതന്നെ. 'എല്ലാതത്ത്വങ്ങളെയും പ്രയോഗങ്ങളെയും ഒരുവണ്ടിയിൽ പുറത്തേക്കു തള്ളാൻ' ഒരുമ്പെടുന്ന വഴിവാണിഭക്കാരന്റെ (പുറം.60). മിശ്രിതഭാവനയും വ്യാമിശ്രമായ യാഥാർത്ഥ്യവും ഒരുവേള എഴുത്തുകാരനും വാണിജ്യമുദ്രാവാക്യത്തോടെ അനുകരിക്കേണ്ടിവരും. വാണിജ്യവൽകൃതമായ, പ്രദർശനപരമായ, ഇന്നത്തെ മനുഷ്യപ്രകൃതിയുടെ വ്യാമിശ്രണക്കണ്ടുപിടുത്തങ്ങൾക്ക്‌ ഭീതിദവും കരുണാമയവുമായ ഫാന്റസികൾ സൃഷ്ടിക്കാൻ കഴിയും. ("വെട്ടുതുണികൾ ചേർത്തു തുന്നിയ, കണങ്കാലോളം വരുന്ന അങ്കിക്കുപ്പായമായിരുന്നു അത്‌. മുൻവശത്ത്‌ അരിവാളും ചുറ്റികയും ത്രിശൂലവുമുണ്ടായിരുന്നു. പിന്നിൽ, തുണിസഞ്ചിയിൽ നിന്ന്‌ വെട്ടിയെടുത്ത മയിലിന്റെയും ഗാന്ധിയുടെയും ചിത്രങ്ങളും"-ഖസാക്കിന്റെ ഇതിഹാസത്തിൽ അപ്പുക്കിളിക്ക്‌ മാധവൻനായർ തുന്നിക്കൊടുത്ത കുപ്പായത്തിലെ സൊ‍ാചക മിശ്രണം വായിച്ചെടുക്കാൻ എല്ലാവർക്കും ഒരേമട്ടിൽ സാധിക്കുമെന്ന്‌ തോന്നുന്നില്ല. അഭിവ്യഞ്ജക പ്രക്രിയ വിശേഷവൾകൃതഭാവുകത്വത്തിന്റെ കുത്തകയല്ല, അതു സർവ്വസാധാരണമാണ്‌ എന്ന്‌ പറയാമോ? - ശങ്കയുണ്ട്‌). 'ഖസാക്കിന്റെ ഇതിഹാസം' വൈരുദ്ധ്യാത്മകമായ ഘടകങ്ങളുടെ സൗന്ദര്യാത്മകമായ ഒരു എഞ്ചിനിയറിങ്ങാണെന്ന്‌ സമർത്ഥിക്കുന്നതിന്‌ ഹരികുമാറിന്റെ കലാപരമായ യുക്തികൾക്ക്‌ സാധിച്ചിരിക്കുന്നു.

 മൂന്ന്‌: സ്വയംനിരാസം, പരിവർത്തനം-ജീവിതത്തിനും കാവ്യജീവിതത്തിലും ആ രണ്ടു സങ്കൽപനങ്ങളും പ്രായോഗികമാക്കേണ്ടതുണ്ട്‌. പ്രായോഗികതയിലൂടെ മാത്രമേ അതിജീവിക്കാനാകൂ. നിശ്ചലതയെ നിരാകരിക്കുന്ന ജലപ്രവാഹമാണ്‌, ജലാത്മകതയാണ്‌, ഇവിടെ നിരൂപകന്റെ രൂപകം. സ്വയം നിരാകരണത്തിന്റെ കാതൽ വിശദമാക്കാൻ ഈ അന്യാപദേശരൂപകത്തിന്‌ കഴിയുന്നു. ജലം ഓർമ്മയിലൊന്നും സൂക്ഷിച്ചുവയ്ക്കുന്നില്ലെന്നും ഒഴുക്കിന്റെ സമസ്യകളും സ്വന്തം രൂപപരമായ സാധ്യതകളുമാണ്‌ അത്‌ സ്വപ്നം കാണുന്നതെന്നും ഹരികുമാർ ആരോപിക്കുന്നു. ഈ ആരോപം ഒരു 'വ്യാജനിർമ്മിതി' യാണെന്നു പറയാമെങ്കിലും അതിനും പൊരുൾ ഉണ്ടെന്നാണ്‌ ആഖ്യാനത്തിന്റെ അടരുകൾ പ്രതീതമാക്കുന്നത്‌. 'സ്വന്തം രൂപത്തെ എപ്പോൾ, എവിടെ വേണമെങ്കിലും നിരാകരിച്ച്‌, പുതിയതൊന്നായി മാറാമെന്നതാണ്‌ ജലാത്മകതയുടെ മന്ത്രം... 'ജലം സ്വന്തം നരകത്തെ ബാഹ്യവൽക്കരിക്കുന്നതിനായാണ്‌ തുളുമ്പുന്നത്‌'... 'വെള്ളത്തിന്റെ ഒരു നിമിഷം പലതാണ്‌. പലവെള്ളങ്ങളുണ്ട്‌ അതിൽ അവിടെ തന്നെ പല അസ്തിത്വങ്ങളുണ്ട്‌. പല നിരാസങ്ങളുണ്ട്‌' - പ്രതിഭാസിക ഭാവനകൊണ്ട്‌ ചമയ്ക്കുന്ന പ്രതീതി രൂപകങ്ങളെന്നോ ജലപ്രതീതികൾ കൊണ്ടുള്ള വെളിപ്പാടുകൾ എന്നോ വിളിയ്ക്കാവുന്ന ഈ ആഖ്യാന - വ്യാഖ്യാനത്തിൽ മനുഷ്യനെയാണ്‌, എഴുത്തുകാരനെയാണ്‌ അധ്യവസായം ചെയ്തിരിക്കുന്നത്‌ എന്ന്‌ പറയേണ്ടതില്ലല്ലോ. നിരന്തരഗതിയുടെ പ്രത്യഭിജ്ഞയാണ്‌ ജലാത്മകത. ഭിന്നതകൾക്കപ്പുറത്തേക്കുള്ള പ്രവാഹം - അത്‌ എത്ര ജലാത്മകമായ ആത്മീയത എന്നു നവാദ്വൈത്വം.'ജലം ഒരു ചാവേറാണ്‌' എന്ന അരുൾ ('വാക്യങ്ങൾ': പുറം.109) ഇവിടെ ശ്രദ്ധിക്കേണ്ടതുണ്ട്‌. അനിശ്ചിതമായ ഭാവിയിലേക്കുള്ള മനുഷ്യന്റെ - എഴുത്തുകാരന്റെ - സ്വയം തിരസ്കൃതമായ പോരാട്ടക്കുതിപ്പുകളുടെ സൊ‍ാചകമാണിത്‌. മൗലികവാദത്തിന്റെ നിരാസവും പരിവർത്തനത്തിന്റെ നൈരന്തര്യവും ധ്വനിപ്പിക്കുവാൻ അതിനു കഴിയുന്നു. ഹരികുമാർ എഴുതിയ ഈ ആഖ്യാന-വ്യാഖ്യാനത്തിന്റെ കേന്ദ്രീകൃത മോട്ടീഫ്‌ ജലബിംബമാണ്‌.
 ഹരിയുടെ ചിന്തകളും അവയുടെ വ്യന്യാസരീതിയും മൗലികമായിരിക്കുന്നു എന്നു പറഞ്ഞാൽ അത്‌ മൗലികവാദപരമാകുമോ എന്നു പേടിക്കുന്നു. വാക്കും ആത്മാവും ബദ്ധവൈരികളാകുന്ന ഈ വാണിജ്യവൽകൃതകാലത്തിൽ, തന്റെ കൃതിയെ മനസ്സൊഴിഞ്ഞുപോയ വാക്കുകളുടെ മാംസപ്രദർശനമാകാതെ നോക്കാൻ ഹരികുമാറിനു കഴിഞ്ഞിട്ടുണ്ട്‌.



എന്റെ മാനിഫെസ്റ്റോ:
എം.കെ.ഹരികുമാർ
പ്രസാ: ഗ്രീൻ ബുക്സ്‌, തൃശൂർ

Wednesday 4 May 2011

പൂർണ്ണിമ

പൂർണ്ണിമ
ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - ആറ്‌
 "സ്ത്രീ സൗന്ദര്യം കണ്ട്‌ മനസ്സിലാക്കാത്തവനല്ല അവിനാശൻ, എന്നാൽ എല്ലാ സുന്ദരികൾക്കും മനസ്സിനെ ആകർഷിക്കാൻ സാധിക്കുകയില്ല. രാജേശ്വരിയെ കണ്ടു മുട്ടിയത്‌ മുതൽ അയാളുടെ മനസ്സിന്റെ ഭിത്തിയിൽ നിർമ്മലവും ഗുപ്തവുമായ ചില രേഖകൾ പതിഞ്ഞു. ഏകാന്തത്തയിൽ അയാൾ ധ്യാനനിരതനായിരുന്നുകൊണ്ട്‌ ആ രേഖകൾ വീക്ഷിച്ചാനന്ദിക്കാറുണ്ട്‌. ആ രേഖയ്ക്ക്‌ രാജേശ്വരിയുമായി സൗമ്യമുണ്ട്‌, കാൽ തുടങ്ങി. ഉറ്റചങ്ങാതിയായ രജനിയോട്പോലും ഈ രഹസ്യം പറയാൻ അയാൾക്കു ധൈര്യമുണ്ടായില്ല. തന്റെ മനോവ്യഥയുടെ കാരണം തിട്ടമായി അയാൾക്കറിഞ്ഞു കൂടാ. എന്നാൽ രാജേശ്വരിയെ കണ്ടുമുട്ടിയത്‌ മുതലാണതുണ്ടായതെന്ന്‌ അന്തിമമായി അയാൾക്കു മനസ്സിലാക്കാൻ കഴിഞ്ഞു. അയാൾ രജനിയുടെ വീട്ടിലേക്കു പുറപ്പെട്ടു.
 രജനി വീട്ടിലില്ല. രമയേയും കണ്ടില്ല. വീട്‌ പൂട്ടിക്കിടക്കുന്നു. അയൽപക്കത്തുകാർക്കും, അവർ എവിടെപോയെന്നറിഞ്ഞു കൂടാ ടൗൺ വരെ ഒന്നുപോകാമെന്നയാൾ നിശ്ചയിച്ചു. വണ്ടി തിരിച്ചയച്ചു, കാൽനടയായി യാത്രചെയ്തു. പട്ടണം കഴിഞ്ഞു ഗ്രാമത്തിലേക്ക്‌ യാത്രയായി.
 സമയം സന്ധ്യയാകാറായി. അസ്തോന്മുഖനായ സഹസ്രമരീചി മാലിയുടെ ചരിഞ്ഞ ചെങ്കിരണങ്ങൾ വൃക്ഷത്തലപ്പുകളിലും നെൽപ്പാടങ്ങളിലും ശോണിതാഭ ചൊരിഞ്ഞു. ഒരു ചെറുകാറ്റ്‌ അയാളെ തഴുകിക്കൊണ്ട്‌ വഴിയോരത്തിലുള്ള ചെടികളെ ചലിപ്പിച്ചു മുന്നോട്ട്‌ പോയി. രണ്ട്‌ ചെറുപ്പക്കാരായ യൂറോപ്യൻ യുവതിയുവാക്കൾ കൈകോർത്തു തോളോട്‌ തോളുരുമ്മി നർമ്മാലാപ നിരതരായി അയാളുടെ വലതുവശത്തുകൂടെ മന്ദം മന്ദം നടന്നുപോയി. രണ്ട്‌ സ്കൂൾ കുട്ടികൾ തങ്ങളുടെ പുസ്തകങ്ങൾ മാറോട്‌ ചേർത്തുപിടിച്ചു. അന്യോന്യം വർത്തമാനം പറഞ്ഞു. ഇടയ്ക്കിടയ്ക്കു നിന്നും കൈ ദൂരത്തേയ്ക്ക്‌ ചൂണ്ടിക്കാണിച്ചുകൊണ്ടെന്തോ പറഞ്ഞു ചിരിച്ചും മുന്നോട്ട്‌ പോകുന്നതയാൾ വീക്ഷിച്ചു. അയാൾ ചിന്തിച്ചു. നമ്മുടെ സ്ത്രീകൾ തൊട്ടുരുമ്മി റോഡിൽ കൂടെ പോകാറുണ്ടോ? പ്രത്യേകിച്ച്‌ യുവതിയുവാക്കൾ! അവർ പർദയുടെ ഉള്ളിൽ കിടന്നു വീർപ്പ്‌ മുട്ടിയാണല്ലോ ജീവിക്കുന്നത്‌. ശുദ്ധവായു കിട്ടാതെ വിറളിവെളുത്ത അവരുടെ മുഖം കാണേണ്ടതാണ്‌. ആ പോയ യൂറോപ്യൻ യുവമിഥുനങ്ങളുടെ മുഖവുമായി താരതമ്യപ്പെടുത്തുമ്പോൾ രക്തഛായയില്ലാത്ത കടലാസുപോലെയല്ലേ നമ്മുടെ സ്ത്രീകളുടെ മുഖം കാണുന്നത്‌. ഉന്മേഷം നശിച്ച അവരുടെ ജീവിതം എത്ര ശോചനീയമാണ്‌. എന്നാൽ രാജേശ്വരി അങ്ങനെയല്ല.
 അവളുടെ ഓർമ്മ അയാളെ ഉന്മേഷവാനാക്കി ഉള്ള്‌ പിടയ്ക്കാൻ തുടങ്ങി. അവളുടെ ഓർമ്മയാകുന്ന വലയിൽ കിടന്നുപിടയ്ക്കാൻ തുടങ്ങി അയാളുടെ മനസ്സാകുന്ന മത്സ്യം.
 "അനിയാ, വല്ലതും തരണെ! രാവിലെ മുതൽ വിശന്നു നടക്കേണ്‌" ഒരു സ്ത്രീയുടെ മധുരമായ സ്വരം. അയാൾ തിരിഞ്ഞു നോക്കി. പുറകിൽ ഒരു സ്ത്രീ തലമുഴുവൻ മൂടിക്കൊണ്ട്‌ നിൽക്കുന്നു. മുഖം കാണാൻ കഴിയുന്നില്ല. എന്നാലും തിളങ്ങുന്ന സുന്ദരമായ നേത്രങ്ങൾ. നക്ഷത്രംപോലിരിക്കുന്നു. വിശ്വ വശ്യങ്ങളാണാ മിഴികളെന്ന്‌ ഒറ്റനോട്ടത്തിൽ അയാൾ മനസ്സിലാക്കി. വായും മൂക്കും അവൾ കൈകൊണ്ട്‌ പൊത്തിപ്പിടിച്ചിരിക്കുന്നു. ഒരു ഭയാനകത ആ മുഖത്ത്‌ ദൃശ്യമായിരുന്നു. ആ മുഖത്തിന്‌ എന്തോ വൈകൃതമുള്ളതായി തോന്നി. അവളുടെ മൂക്ക്‌ മുറിഞ്ഞുപോയിരിക്കുന്നു. അവളുടെ സ്വരം കിളികൂജനം പോലിരിക്കുന്നു.
 പോക്കറ്റിൽ  നിന്ന്‌ ഒരുരൂപ എടുത്തവൾക്ക്‌ കൊടുത്തു. രണ്ട്‌ കൈയും താഴ്ത്തിപ്പിടിച്ചുകൊണ്ട്‌ ഒരു പ്രത്യേകരീതിയിലാണവൾ രൂപ വാങ്ങിയത്‌. ഒരു പ്രത്യേകരീതിയിൽ തലകുനിച്ചു നമസ്കരിച്ചുകൊണ്ടവൾപോയി.
 അവളുടെ മൂക്കിന്റെ സ്ഥാനത്തിൽ ഒരു ദ്വാരവും എന്തോ ഒരു വെളുത്തഭാഗവും അവിനാശൻ ദർശിച്ചു. ആ വികൃതമായ മുഖം കണ്ടപ്പോൾ അയാൾ ഭയന്നുപോയി. എന്നാൽ തേജോമയങ്ങളായ ആ നേത്രങ്ങൾ ഇതിന്‌ മുമ്പേതോ സ്ത്രീയിൽ അയാൾ ദർശിച്ചിട്ടുള്ളതായി തോന്നി. അവളുടെ വികൃതമുഖം മനസ്സിൽ നിന്നകറ്റാൻ ശ്രമിക്കുന്തോറും ഉത്തരോത്തരം മനസ്സിൽ രൂപം തെളിഞ്ഞുവരുന്നതായി തോന്നി. ഏതെങ്കിലും ഒരു സുന്ദരരൂപം കണ്ടേതീരു. അയാൾ രാജേശ്വരിയെ ഓർത്തു. ഈ വഴിയേപോയാലവളെ കാണാൻ പക്ഷേ സാധിച്ചേക്കുമെന്നയാൾ ഓർത്തു. ഏതാണ്ടീ വഴിക്കാണല്ലോ അവൾ വണ്ടിയിൽ നിന്നിറങ്ങി നടന്നത്‌. പക്ഷേ വീടെവിടെയാണെന്നയാൾക്ക്‌ നിശ്ചയമില്ല. ഒരിടവഴിയിൽ അയാൾ പ്രവേശിച്ചു. ആരോടെങ്കിലും ചോദിക്കാം. എല്ലാവരും പുച്ഛിച്ചുതള്ളികളയുന്ന വഴിയാണത്‌. പക്ഷേ അക്കൂട്ടർ തന്നെ പാത്തും പതുങ്ങിയും ആ വഴിയിൽ പോകുന്നുണ്ടെന്നും അയാൾക്കറിയാം.
 രാജേശ്വരി പാട്ടുകാരിയാണെന്നയാളോട്‌ പറഞ്ഞതെന്നയാളോർത്തു. അയാൾ മുന്നോട്ട്‌ നടന്നു. ഓരോവീടുവാതുക്കലും അയാൾ ഒളികണ്ണിട്ടു നോക്കിക്കൊണ്ടിരുന്നു.
 രണ്ട്‌ മൂന്നുതവണ അയാൾ ഈ വഴിയേ പോയിട്ടുണ്ട്‌ വണ്ടിയിലാണ്‌. നടന്നുപോകുന്നതാദ്യമാണ്‌. രണ്ട്‌ മൂന്നു കോളേജ്‌ കുമാരന്മാർ ഒരു വീട്ടുവാതുക്കൽ ഒരു സ്ത്രീയോടെന്തോ പറഞ്ഞു രസിക്കുന്നതയാൾ കണ്ടു അവർ ആ സ്ത്രീയോട്‌ എന്തോ കാര്യത്തിൽ തർക്കിക്കുന്നുണ്ടായിരുന്നു. അവിനാശന്റെ കൈകാലുകൾ വിറച്ചുകൊണ്ടിരുന്നു. തൊണ്ടവരണ്ടും തലകറങ്ങുംപോലെത്തോന്നി. ഒരുവീടിന്റെ ചുമരും ചാരി അൽപനേരം നിന്നു. "വരു ബാബു. അകത്ത്‌ വരൂ" ഒരു യുവതി ജനൽപാളിവഴി തലനീട്ടിക്കൊണ്ടയാളെ കൈകാട്ടിവിളിച്ചു. അതേസമയം ഒരു പുരുഷൻ ആ വീട്ടിൽ നിന്നിറങ്ങി വരുന്നതും അയാൾ കണ്ടു" ഞാൻ നാളെയും കാത്തിരിക്കും." അകത്ത്‌ നിന്നവളുടെ ശബ്ദം കേട്ടു അവിനാശനതിശയം തോന്നി. ഒരുത്തൻ പുറത്തേക്ക്‌ പോയതേയുള്ളു, വേറൊരാളെ അകത്തേക്ക്‌ ക്ഷണിക്കുന്നു. അൽപസമയമയാൾ ചിന്തിച്ചുകൊണ്ടവിടെ നിന്നുപോയി.
 തന്റെ തോളിൽ ആരോ കൈവച്ചതായി അവിനാശന്‌ അനുഭവപ്പെട്ടു. അയാൾ തിരിഞ്ഞുനോക്കിക്കൊണ്ട്‌ ചോദിച്ചു" എന്തു വേണം? മിസ്റ്റർ എന്റെ കൂടെവരൂ ഒരുഒന്നാന്തരം സാധനമാണ്‌ പുത്തൻസാധനമാണ്‌ കാണിച്ചുതരാം. വരണം സർ'
 'എവിടെയാണ്‌' അവിനാശൻ ചോദിച്ചു; അപരിചിതനാണ്‌. തന്നെ എവിടെയെങ്കിലും കൊണ്ടുപോയി ചാടിച്ചേക്കുമോ?
 ഫസ്റ്റ്ക്ലാസ്സാണ്‌ സാർ, എന്റെ കൂടെ ഒന്നു വന്നാൽ മതി"
എന്തിനാണെന്നാണ്‌ ഞാൻ ചോദിച്ചതു.
നല്ല കുടുംബത്തിലേതാണ്‌. പഠിപ്പുള്ളവളാണ്‌ സാർ ഒരിക്കൽ കണ്ടാൽ പിന്നെ വേറെ ഒരുസ്ഥലത്തും പോകൂല്ല സാർ, അത്രയ്ക്ക്‌ സുന്ദരിയാണ്‌.
അവിനാശൻ ഓർത്തും ഇങ്ങനെയുള്ളയിടങ്ങളിൽ ദല്ലാളുമാരുണ്ടാകും. ആഗതനോടയാൾക്ക്‌ വെറുപ്പുതോന്നിയെങ്കിലും ഇയാൾ തനിക്കുപകരിച്ചേക്കുമെന്നു പിന്നീട്‌ ഓർത്തും രാജേശ്വരിയുടെ വീട്ടിലേക്കയാൾ തന്നെ നയിക്കുമെന്നും അയാൾ ആശിച്ചു.
എനിക്കു രാജേശ്വരിയെ കാണണം - പാട്ടുകാരിയെ. ദല്ലാൾ അൽപസമയം ചിന്തിച്ചു നിന്നു. പിന്നീടയാൾ ചിരിച്ചുകൊണ്ട്‌ പറഞ്ഞു "ശരി എന്നാലവിടെകൊണ്ടുപോകും. വരൂ സാർ,.
രണ്ട്‌  പേരും മുന്നോട്ട്‌ നടത്തും" സാർ രാജേശ്വരിയുടെ വീട്ടിൽ മാത്രമേ പോയിട്ടുള്ളോ"
ഞാൻ ആരുടെ വീട്ടിലും പോയിട്ടില്ല. രാജേശ്വരിയുടെ വീട്ടിലും.
ആദ്യമായാണല്ലേ.
അതെ. എന്നയാൾപറഞ്ഞു. പക്ഷേ അങ്ങനെ പറയണ്ടായിരുന്നെന്നയാൾ പിന്നീടോർത്തു. തനിക്കിങ്ങനത്തെ സ്ഥലങ്ങളുമായി പരിചയമില്ലെന്നാരും അറിയരുതെന്നാണയാൾ കരുത്തിയത്‌. പക്ഷേ ഇനി ചിന്തിച്ചിട്ടെന്തു കാര്യം.
 സാരമില്ല സാർ, ധൈര്യമായിരിക്കൂ, ഞാൻ കാണിച്ചുതരാം വീട്‌. രണ്ട്‌ രൂപതരണം സാർ. അയാൾ കൈ നീട്ടി. രൂപ കൊടുക്കുന്നതവിനാശനിഷ്ടമല്ലായിരുന്നു. എന്നാൽ കാര്യം കാണണ്ടേ, അയാൾ രൂപകൊടുത്തു.
അടുത്തു തന്നെ ഒരു ബീഡിക്കടകണ്ടു. അവിനാശനെ ദല്ലാൾ അവിടേയ്ക്കു വിളിച്ചു കൊണ്ടുപോയി.
എന്താണു ബാബു വേണ്ടത്‌? ആനയോ കത്തൃകയോ, അവിനാശനതിന്റെ സാരം മനസ്സിലായില്ല.
എന്ത്‌ വേണമെന്നാണ്‌ ചോദിച്ചതു.
സിഗററ്റേ, സിഗററ്റ്‌. സാറിന്‌ ഏത്‌ തരം സിഗററ്റ്‌ വേണമെന്നാണ്‌ ചോദിച്ചതു. കൊമ്പൻമീശക്കാരൻ ബീഡിക്കാരൻ വിശദമാക്കി.
ഞാൻ സിഗരറ്റ്‌ വലിക്കാറില്ല.
ഓ അങ്ങിനെയോ - എന്നാലും വിഷയമില്ല. നാലണ തരണം സർ, മുറുക്കരുതോ.
ഞാൻ മുറുക്കിപ്പരിചയച്ചിട്ടില്ല.
കൊള്ളാം. സാർ ആള്‌ മോശം ഇവിടെവരുന്നവരാരും മുറുക്കാതിരുന്നിട്ടില്ല.
രണ്ട്‌ പായ്ക്കറ്റ്‌. ദല്ലാൾ കടക്കാരനോട്‌ സിഗരറ്റ്‌ വാങ്ങി.
റൊക്കോ - പേരിലോ
വേണ്ട - റൊക്കം
സാറെ നാലണ തരണം'
ചില്ലറയിൽ അവിനാശൻ അൽപംനീരസത്തോടെ പറഞ്ഞു.
അപ്പോൾ കുറിച്ചോളു
ദല്ലാൾ അവിനാശനെയും കൂട്ടി മുന്നോട്ട്‌ നടന്നു. ഒരു വീടിന്റെ വാതുക്കൽ ചെന്നപ്പോൾ ചോദിച്ചു.
എന്തു പേരാണ്‌ പറഞ്ഞത്‌
രാജേശ്വരി.
അതെ. ശരിയാണ്‌. ഇതാണ്‌ വീട്‌. വേഗം ചെല്ലു, ദല്ലാൾ അകത്തു  കടന്നു.
തളത്തിൽ ഒരു തടിമാടൻ മുണ്ടൻ വടി ചുഴറ്റിക്കൊണ്ട്‌ ഉലാത്തുന്നുണ്ടായിരുന്നു. ദല്ലാൾ അയാളോട്‌ ചോദിച്ചു എങ്ങനെയുണ്ട്‌ ചങ്ങാതി - സുഖമല്ലേ.
വരണം ബാബു" മുണ്ടൻ വടിക്കാരൻ അവിനാശനെ സ്വാഗതം ചെയ്തു.
അവിനാശൻ ഒരു മുറിയിൽ കടന്നു. അലങ്കരിച്ചു ഭംഗിയുള്ള മുറി. നാലഞ്ചു യുവതികൾ ഒരു കട്ടിലിൽ ഇരിക്കുന്നു. അവിനാശനെ കണ്ട മാത്രയിൽ അവർ ഒപ്പം എണീറ്റ്‌ അയാളുടെ നേരെ ചെന്നു. ഒരുത്തി അയാളുടെ കൈപിടിച്ച്‌ വലിച്ചു. അയാൾ കൈവിടുവിച്ചു പുറകോട്ട്‌ വലിഞ്ഞു. ഇങ്ങനെയുള്ള പെരുമാറ്റം അയാൾക്ക്‌ പുത്തിരിയായിരുന്നു.
ഇരുന്നൽപം വിശ്രമിക്കൂ സാർ. ദല്ലാൾ ഒരുത്തിയെ നോക്കി കണ്ണിറുമ്മി കാണിച്ചുകൊണ്ട്‌ സ്ഥലം വിടാനൊരുങ്ങി.
രാജേശ്വരിയെ കാണിച്ചു തന്നില്ലല്ലോ.
ഇപ്പോൾ വരും സർ, അൽപം സമയം ഇരുന്നു വിശ്രമിക്കൂ.
ദല്ലാൾ സ്ഥലം വിട്ടുകഴിഞ്ഞു.

പറന്നു പറന്ന്‌


ദേവേന്ദു ദാസ്

"വാ തുറക്ക്‌ മോളൂ..."
ഇനി കഥ പറയൂ പപ്പാ... അപ്പോ വാ തുറക്കാം.
"കഥ തീർന്നില്ലേ മോളൂ... എന്നിട്ടും ചോറുതീർന്നില്ലേ."
എന്നും പപ്പാ കഥ പറഞ്ഞാലേ മോളു ചോറുണ്ണൂ. കണ്ണുനീർപൈങ്കിളിയുടേയും കഥകഥപ്പൈങ്കിളിയുടേയും കഥ പറഞ്ഞുതീർത്തതേയുണ്ടായിരുന്നുള്ളൂ പപ്പ.
പപ്പാ, മോക്ക്‌ വേറെ കഥ കേക്കണം.
ആമേടം മുയലിന്റേം റേസ്‌ മതിയോ?
അതുവേണ്ട. അത്‌ മോക്കറിയാം. മോക്കറിയാത്ത കഥ വേണം"
പപ്പ അറിയാവുന്ന കഥകളുടെ പട്ടിക നിരത്തി. മോൾക്ക്‌ അതൊന്നും കേൾക്കണ്ടായിരുന്നു.
അങ്ങനെയാണ്‌ പപ്പാ മോളോട്‌ ആ കഥ പറഞ്ഞത്‌: മോള്‌ ഇന്നും ഓർക്കുന്ന ഒരു കഥ. ഇന്നും എന്നു പറയുമ്പോൾ മോൾക്ക്‌ ഇന്ന്‌ ഇരുപത്തിമൂന്ന്‌ വയസ്സ്‌.
നന്ദിനി എന്നു പേരുള്ള, പപ്പായുടെ മോളൂന്റെ സങ്കൽപങ്ങളും വളർന്നു. ശരിക്കും വളർന്നോ?
ചിലപ്പോൾ തോന്നും ചെറുപ്പത്തിലെ മോളൂന്‌ സങ്കൽപങ്ങൾ ഏറെയായിരുന്നു. അന്നും മോളു പലതും ഓർത്താണ്‌ സമയം കളഞ്ഞിരുന്നത്‌. അന്നും മോളു കഥകേട്ട്‌ വേദനിച്ചിരുന്നു. വളരെനേരം അവയെക്കുറിച്ച്‌ ഓർത്തിരിക്കുമായിരുന്നു. സമപ്രായക്കാരായ കുട്ടികൾ മിഠായിക്കും ബിസ്ക്കറ്റിനുംവേണ്ടി വഴക്കുകൂടുമ്പോൾ മോളൂന്‌ അതൊന്നും അന്നു വേണ്ടായിരുന്നു. പക്ഷേ, ഇപ്പോൾ മോളൂന്‌ ബിസ്ക്കറ്റ്‌ ഇഷ്ടമാണ്‌. മിഠായി ഇഷ്ടമാണ്‌. മോളൂനെന്നും പ്രായവും കാലവും വിധിക്കുന്നതിനെതിരായ ഇഷ്ടമാണുണ്ടായിരുന്നത്‌.
പപ്പ പറഞ്ഞു.
ദിനേശങ്കിളിന്റെ കഥ.
പപ്പ സത്യം പറഞ്ഞതാണോ പുളുക്കഥ പറഞ്ഞതാണോ?
എന്തായാലും മോളു കേട്ടിരുന്നു.
ഇടയ്ക്കിടയ്ക്ക്‌ പപ്പ തരുന്ന ഉരുളയ്ക്ക്‌ വാ തുറക്കും. മൂളും. കുഞ്ഞിത്തലയാട്ടും.
ഇന്നലെ ഉദയനെ കണ്ടപ്പോൾ വീണ്ടും മോളു എന്ന നന്ദിനിയുടെ മനസ്സ്‌ ഓർമ്മയുടെ തെളിനീരിൽ മുങ്ങാനിറങ്ങി. ഇപ്പോൾ ആ കഥയോർക്കുമ്പോൾ ദിനേശങ്കിളിന്റെ മുഖം ഉദയന്റെ മുഖമാകുന്നു.
ഓർമ്മയിൽ അങ്ങനെ എന്തെല്ലാം സംഭവിക്കുന്നു. ഉദയന്റെ നീണ്ട മൂക്കും തെളിഞ്ഞ നോട്ടവും ചുരുണ്ട മുടിയുമുള്ള ദിനേശങ്കിൾ.
ദിനേശങ്കിൾ നടക്കുന്നു. ഒരു പ്ലാറ്റ്ഫോറം. എയർഫോഴ്സിൽ ടെക്നിക്കൽ ട്രേഡിലേതാ ദിനേശങ്കിൾ. മുടി പറ്റെവെട്ടി, ക്യാപ്‌ വെച്ച്‌, നല്ല ഉയരം, ഒത്തത്തടി...
പപ്പ പറഞ്ഞതോ പറയാത്തതോ.
മോളൂന്റെ സങ്കൽപത്തിലേക്ക്‌ കുടിയേറിയ ദിനേശങ്കിൾ ഇങ്ങനെ. സ്ഥലം പഞ്ചാബ്‌. ദൂരെ കേരളത്തിൽ ഇടതൂർന്ന മുടിയുള്ള, മധുരമായി ചിരിക്കുന്ന അല്ലി. വിവാഹം ഉറപ്പിച്ച്‌ അവധിയിലേക്കുള്ള കാത്തിരിപ്പ്‌.
നീലാകാശം ദിനേശങ്കിളിന്റെ മോഹമായിരുന്നു.
അവിടേയ്ക്ക്‌ ഒരു പക്ഷിയായി പറക്കാൻ... പറക്കാൻ മോഹിച്ച ദിനേശങ്കിൾ. പറന്നുപറന്ന്‌ ഭാരമില്ലാത്ത കാറ്റിൽ ഒഴുകിയൊഴുകി നടക്കാൻ, പക്ഷിയാകാൻ, കാർമേഘമാകാൻ. കാറ്റിലൂടെ ഒഴുകാൻ.
എയർഫോഴ്സിൽ ടെക്നിക്കൽ ഗ്രേഡിൽ ദിനേശങ്കിൾ. വിമാനത്തിൽ കയറാം, റിപ്പയറിംഗ്‌ നടത്താം. പക്ഷേ, പറപ്പിക്കാൻ അവകാശമില്ലത്രെ.
ഇന്നലെ കണ്ടു ഉദയനെ.
ക്ലീൻഷേവ്‌ ചെയ്ത മുഖം.
തെളിഞ്ഞ നോട്ടം.
കേൾക്കാൻ സുഖമുള്ള ശബ്ദം.
"നന്ദിനിയ്ക്കിഷ്ടമുള്ളത്‌ എന്താ?"
വായിക്കുന്നതാ ഇഷ്ടം.
എന്താ ഇഷ്ടം?" പരുങ്ങലോടെ ചോദിച്ചു.
പറക്കണം, അതാ എന്റെയൊരു മോഹം. ഒരു പക്ഷിയെപ്പോലെ."
പെണ്ണുകാണൽ ചടങ്ങിന്റെ ഔപചാരികത മറന്നപോലെ ഉദയൻ.
പോകുമ്പോൾ ഷൂസിനുള്ളിൽ കാൽപാദം കയറ്റുന്ന ഉദയനെ ദൂരെനിന്ന്‌ നോക്കി. തന്റേതെന്ന്‌ തോന്നി. തന്റേത്‌ മാത്രമായവയോട്‌ തോന്നുന്ന സ്നേഹം തോന്നി.
തെളിഞ്ഞ ആകാശത്തിൽ ദൃഷ്ടിയുറപ്പിച്ചു. വെളുത്ത മേഘങ്ങൾ മെല്ലെ പറന്നുകളിക്കുന്നു. കറുത്ത പക്ഷികൾ മേഘങ്ങളുടെ ഘനമില്ലായ്മയിൽകൂടി ചിറക്‌ വീശുന്നു.
ആഞ്ഞാഞ്ഞ്‌ വീശുന്നു.
ദിനേശങ്കിൾ പറക്കുന്നു. പറക്കുന്നു...വിമാനം ആകാശം തുളഞ്ഞുകയറി പോകുന്നു. ഭാരമില്ലാത്ത ബലൂൺപോലെ...അല്ലി; അവളുടെ സുഗന്ധമുള്ള മുടി മുഖത്തേക്ക്‌ വീഴുന്നു. ആകെ ഒരു മൂടൽ. ഒന്നും കാണാൻ വയ്യ. ഒന്നും ചെയ്യാൻ അറിയില്ല. പേപ്പർകഷണങ്ങളിലെ തിയറി ഓർമ്മയിൽ വരുന്നില്ല. ദിനേശങ്കിൾ വെറും ടെക്നിഷ്യൻ. പെയിലറ്റല്ല. പറപ്പിക്കാൻ പ്രായോഗികപരിശീലനമില്ല. പറഞ്ഞുള്ള അറിവ്‌. വായിച്ചുള്ള അറിവ്‌... ഹരംകയറി പറത്തി. ഇപ്പോൾ താഴെയിറക്കാൻ അറിയില്ല.
 "എന്നിട്ട്‌ ദിനേശങ്കിൾ എന്തുചെയ്തു പപ്പാ...എന്നിട്ട്‌ എന്തുചെയ്തു പപ്പാ...?
ഉരുട്ടിപ്പിടിച്ച ഉരുളയുമായി പപ്പാ.
മോളു വാ തുറക്കുന്നില്ല. കിടന്നു കിണുങ്ങുവാ.
"ദിനേശങ്കിൾ ഇനി എങ്ങനെ താഴെയെത്തും പപ്പാ?"
മോൾക്ക്‌ സങ്കടം സഹിക്കാൻമേല.
മോളൂനിനി തൈരുകൂട്ടിയ ഉരുള...
കുഞ്ഞുനെഞ്ച്‌ വിങ്ങിപ്പൊട്ടുവാ. എങ്ങനെയെങ്കിലും ദിനേശങ്കിളിനെ താഴെയിറക്കണം. അല്ലിചേച്ചി കാത്തിരിക്കുവാ. പാവം.
ദിനേശങ്കിളിനെ പഠിപ്പിച്ചുകൊടുത്തുകൂടെ പപ്പാ.
"കൺട്രോൾർറൂമിൽ നിന്ന്‌ പറയുന്നുണ്ട്‌. പക്ഷേ, ദിനേശങ്കിളിന്‌ പരിഭ്രമം കാരണം മനസ്സിലാകുന്നില്ല. ഒന്നും ചെയ്യാൻ പറ്റുന്നില്ല."
ദിനേശങ്കിൾ പറന്നോണ്ടേ ഇരുന്നു. പറന്നോണ്ടേ ഇരുന്നു.
"അങ്ങനെ എത്രനേരം പറക്കാം പപ്പാ?"
ഇന്ധനം തീരുന്നതുവരെ.
എന്നിട്ടെന്തുപറ്റി പപ്പാ?
ദിനേശങ്കിൾ മരിച്ചു
വിമാനം താഴെ വീണോ?
കടലിൽ വീണു.
മോളൂന്‌ സഹിക്കാൻമേല. മോളു കൊച്ചുകണ്ണുകൾ വട്ടംപിടിച്ച്‌ പപ്പയുടെ തുടയിലിരുന്നു തുള്ളി.
പറ്റില്ല പപ്പാ, ദിനേശങ്കിളിനെ രക്ഷിക്ക്‌..."
പപ്പ എന്തുചെയ്യാനാ മോളൂ...
വർഷങ്ങൾ കഴിഞ്ഞിട്ടും മോളൂന്റെ മനസ്സിൽ നേർത്ത പാടപോലെ ആ നൊമ്പരം.
വളർച്ചയുടെ ഏതൊക്കെയോ ഘട്ടത്തിൽ പപ്പയോട്‌ ചോദിച്ചു:
"പപ്പ പണ്ടു പറഞ്ഞ ദിനേശങ്കിളിന്റെ കഥ സത്യമാണോ?"
പപ്പ നിശബ്ദനായി ചിരിക്കും.
പപ്പാ, പാരച്യൂട്ടിൽ ചാടരുതായിരുന്നോ?
അറിയില്ല.
പപ്പ ആ കഥ മറന്നമട്ടിൽ
പപ്പ അന്നൊരിക്കൽ മാത്രമേ ആ കഥ പറഞ്ഞിട്ടുള്ളൂ. താൻ അതിലെ സത്യത്തിന്റെയും അസത്യത്തിന്റെയും അംശങ്ങൾ വേർതിരിച്ചറിയാൻ എത്രതന്നെ ശ്രമിച്ചിട്ടും നടന്നില്ല.
പപ്പ പണ്ടേ ഒരുപാട്‌ കള്ളംപറയും.
ഒരുപാട്‌ ഭാവനയുണ്ട്‌.
അതുപോലെയൊന്ന്‌.
പക്ഷേ, വ്യവച്ഛേദിച്ചറിയാൻ കഴിയാത്ത, ഒരു വിങ്ങുന്ന വികാരം അത്‌ അന്നേ തന്റെയുള്ളിൽ കോരിയിട്ടു.
തന്റേതെന്ന തോന്നലോടെ ഉദയൻ.
ചായക്കപ്പു നീട്ടിയപ്പോൾ വിരൽ സ്പർശിച്ചോ?
അതിലെന്തിരിക്കുന്നു. മനസ്സിലേക്ക്‌ നീട്ടിത്തൊട്ടില്ലേ.
ദിനേശങ്കിൾ പറക്കുന്നു.
ഉദയൻ പറക്കുന്നു.
"മോളൂ, ഊണുകഴിക്കാൻ വാ."
കഥകളില്ലാത്ത ഊണിനായി അവൾ എഴുന്നേൽക്കുന്നു.

LOVE IS AN OBSESSION


Nisha.G
To me
Love is an obsession
A very sweet feeling
It is like sipping wine
The first sip
The second sip
The wine moving down the throat
And the slight burning sensation
Down the stomach.
Sometimes
It reaches to the empty feeling
Like a glass of wine
placed carelessy
The wind of the fan
Drying the last drop in it.
Unable to trace
Even the lastest trace
of the sweetest tinge.
To me
Love is a pretty dream
Crossing my heavy eyelids
Where I can
Pause you and your smiles
Freeze you and your moods.
To that absolute stillness.

മഴക്കാലം




മാത്യു നെല്ലിക്കുന്ന്‌
 അമേരിക്കയിലാണെങ്കിൽപോലും മഴ ഇന്നും എനിക്കേറ്റവും പ്രിയപ്പെട്ടതാണ്‌. കേരളത്തിലായിരുന്നപ്പോൾ മീനം മേടം മാസങ്ങളിലെ കടുത്ത ചൂടിനുശേഷം വന്നണഞ്ഞിരുന്ന പുതുമഴ എനിക്കെന്നും ഒരനുഭവമായിരുന്നു. പുതുമഴത്തുള്ളികൾ ഉണങ്ങിവരണ്ട മണ്ണിൽ വന്നുപതിക്കുമ്പോൾ പതഞ്ഞുയരുന്ന കൊതിപ്പിക്കുന്ന മൺമണവും, ചാഞ്ഞമഴ ഇലത്തുമ്പുകളിലും തോട്ടുവെള്ളത്തിലും പതിക്കുമ്പോൾ ഉണ്ടാകുന്ന സംഗീതവും, കാറ്റിന്റെ താളമേളങ്ങളും, തവളകളുടെ കരച്ചിലും, ഈയലുകളും മഴമേഘപ്പക്ഷിയും നൃത്തംവയ്ക്കുന്ന ആകാശവും നോക്കിയിരിക്കുക എന്നത്‌ എനിക്ക്‌ ഹരമായിരുന്നു. മഴവെള്ളത്തിൽ കടലാസുതോണിയുണ്ടാക്കിക്കളിക്കുന്നതും കുട്ടിക്കാലത്ത്‌ എന്റെയൊരു വിനോദമായിരുന്നു. ഇവയെല്ലാം ഇന്നലേക്കഴിഞ്ഞതുപോലെ തോന്നുകയാണ്‌.
 സ്കൂൾതുറക്കുന്ന ദിവസംതന്നെ വന്നണയുന്ന കാലവർഷപ്പെയ്ത്തിൽ പുത്തനുടുപ്പും പാഠപുസ്തകങ്ങളും പാതിനനഞ്ഞും, ഒരുകുടക്കീഴിൽ മുന്നും നാലും കൂട്ടുകാരോടൊത്ത്‌ വെള്ളം തട്ടിച്ചിതറിച്ചും കൊണ്ട്‌ സ്കൂളിലേക്ക്‌ പോയിരുന്നകാലം ഇന്നുമെനിക്ക്‌ നിറം പിടിപ്പിച്ച ഓർമ്മകളാണ്‌. എന്റെ ചെറുപ്പക്കാലത്ത്‌ കനത്ത കാലവർഷം ഒരു പതിവനുഭവംതന്നെയായിരുന്നു. വനനശീകരണത്തിലൂടെ പ്രകൃതിയുടെ താളംതെറ്റിയതിനാൽ ഇന്ന്‌ മഴകുറഞ്ഞു. കാരണവന്മാർ പറഞ്ഞിരുന്ന 15 ദിവസം നീണ്ടുനിൽക്കുന്ന ഇടവപ്പാതിയും തോരാതെപെയ്യുന്ന മഴയിൽ തോടും പാടവും നിറഞ്ഞൊഴുകുന്ന കർക്കിടവും, മിന്നൽപ്പിണരുകളാലും ഇടിമുഴക്കത്താലും ഭയന്നുവിറച്ചിരുന്ന തുലാവർഷവും ഇന്ന്‌ പഴയതുപോലെ കൃത്യസമയങ്ങളിൽ വന്നണയാറില്ല. മഴയ്ക്കും താളംതെറ്റിയിരിക്കുന്നു.
 2004 മാർച്ചിൽ അവിചാരിതമായി എനിക്ക്‌ കേരളത്തിൽ വരേണ്ടിവന്നു. അന്ന്‌ കേരളം മുഴുവൻ വരൾച്ചയുടെ പിടിയിലമർന്നിരിക്കുകയായിരുന്നു. കുടിവെള്ളത്തിനുപോലും ബുദ്ധിമുട്ട്‌ അനുഭവപ്പെടുന്ന സമയം. ഭൂഗർഭജലവിതാനം താഴ്‌ന്നതിനാൽ കുഴൽക്കിണറുകളിൽപോലും വെള്ളം വറ്റിയിരുന്നു. ആളുകൾ കൂട്ടംകൂട്ടമായി ജലം ശേഖരിക്കാൻ പ്ലാസ്റ്റിക്‌ ടാങ്കുകളും മറ്റുമായി വാഹനങ്ങളിൽ മൂവാറ്റുപുഴയാറിൽ എത്തുന്ന കാഴ്ച എന്നെ അത്ഭുതപ്പെടുത്തി. പഴയകാലം എന്റെ ഓർമ്മകളിലെത്തി. അന്നൊരിക്കൽപോലും വെള്ളത്തിനുവേണ്ടി ആളുകൾ അലയുന്നത്‌ കണ്ടിട്ടില്ല. എങ്ങും എവിടെയും ജലസമൃദ്ധിയായിരുന്നു. മഴനനഞ്ഞ്‌ മാമ്പഴവും കശുവണ്ടിയും പെറുക്കി, മഴവെള്ളത്തിൽ കുളിച്ചുകുളിച്ച്‌ മഴയെ കൂസാതെ നടന്നിരുന്ന ആളുകൾക്ക്‌, അന്തരീക്ഷമലിനീകരണംമൂലം ഏറ്റവും ശുദ്ധമെന്ന്‌ കരുതിയിരുന്ന മഴവെള്ളത്തെപ്പോലും ഭയമാണിപ്പോൾ.
 കാലവർഷാരംഭത്തോടുകൂടി പുഴയിൽനിന്നും ധാരാളം മത്സ്യങ്ങൾ തോടുകളിലൂടെ മുട്ടയിടുന്നതിനായി പാടത്തെത്താറുണ്ടായിരുന്നു. അവിടെ നിറഞ്ഞുകിടക്കുന്ന വെള്ളത്തിലൂടെ അവ ഓളങ്ങൾ സൃഷ്ടിച്ച്‌ പാഞ്ഞു നടക്കുന്ന കാഴ്ച കാണേണ്ടതുതന്നെയായിരുന്നു. ഇവയെ പിടിക്കുവാൻ ആളുകൾ വലകളും മീൻകൂടുകളും മറ്റുമായി പാടത്തുകൂടും. എല്ലാവർക്കും കൈനിറയെ മീനുകളെ കിട്ടുകയും ചെയ്യും. ഇപ്പോഴോ, കർക്കിടകത്തിലും ഇടവപ്പാതിയിലുംപോലും പുഴയിലും തോടുകളിലും വെള്ളം നന്നേകുറവാണ്‌.
 ആകാശത്തുനിന്നും പെയ്തിറങ്ങുന്ന മഴയുടെ സംഗീതവും അതിന്റെ തണുപ്പും കേൾക്കുവാനും അനുഭവിക്കാനും എനിക്കിന്നും കൊതിയാണ്‌. കുഞ്ഞായിരുന്നപ്പോൾ കോരിച്ചൊരിയുന്ന മഴയിലൂടെ അമ്മയുടെ കൈപിടിച്ച്‌ പള്ളിയിലേക്കും ആശാൻകളരിയിലേക്കും പോയിരുന്ന ആ കാലം ഇന്നും ഓർമ്മയിൽ തെളിയുന്നു.

വേട്ട


പ്രദീപ്‌ പേരശ്ശന്നൂർ
 ഓണം, വിഷു തുടങ്ങിയ വിശേഷങ്ങൾ വരുമ്പോൾ ഭയമായിരുന്നു. സന്തോഷപ്രദവും സുസ്ഥിരവുമായൊരാഘോഷവും ബാല്യത്തിലുണ്ടായിട്ടില്ല.
 രണ്ട്‌ വിജാതീയധ്രൂവങ്ങളാണ്‌ അച്ഛനുമമ്മയുമെന്ന്‌ എനിക്ക്‌ തോന്നിയിരുന്നു. ഒരിക്കലും ഒരുമിക്കാൻ പാടില്ലായിരുന്ന രണ്ട്‌ ജന്മങ്ങൾ. വളരെ നിസ്സാരവും, ബാലിശവുമായ കാര്യങ്ങൾക്കാണ്‌ അവർ തമ്മിലുള്ള ശണ്ഠ തുടങ്ങുക. ദേഷ്യം മൂത്താൽ അച്ഛനാദ്യം ചെയ്യുക കയ്യിൽ കിട്ടുന്ന സാധനങ്ങളെല്ലാം എറിഞ്ഞുടയ്ക്കുകയാണ്‌. അടുക്കളയിൽ നിന്ന്‌ ചോറും കറികളുമാണാദ്യം പുറത്തേക്ക്‌ തെറിക്കുക. സ്റ്റീൽപാത്രങ്ങൾ പുറത്തേക്ക്‌ തെറിക്കുന്ന ശബ്ദം കേൾക്കുമ്പോൾ എന്റെ ഹൃദയസ്പന്ദനം ദ്രുതഗതിയിലാകും. അപ്പോൾ തീർച്ചപ്പെടുത്താം. ആരംഭിച്ചു കഴിഞ്ഞു.
 യുദ്ധം ആരംഭിച്ചാൽ അത്‌ കൊഴുപ്പിക്കാൻ അച്ഛൻ വീണ്ടും ചാരായഷാപ്പിലേക്ക്‌ പോകും. പിന്നെ സംഭവിക്കുന്നതെല്ലാം പ്രവചനാതീതമാണ്‌. ജനാലയിലെ കണ്ണാടികൾ തല്ലിത്തകർക്കുക, വാതിലുകൾ ചവിട്ടിതെറുപ്പിക്കുക പിന്നെ അമ്മയോടുള്ള ശാരീരികപീഡനവും. അതിനിടക്ക്‌ കൺവെട്ടത്തെങ്ങാൻ എന്നെ കണ്ടാൽ അദ്ദേഹം എന്റെ പിതൃത്വത്തെ ചൊല്ലി പുലഭ്യം പറയാൻ തുടങ്ങും. തന്തക്ക്‌ പിറക്കാത്തവൻ എന്ന്‌ കേൾക്കുമ്പോൾ ഞാനെന്റെ ചെവി പൊത്തി പിടിക്കും. ബാധിര്യം കൊണ്ടും വിജയിക്കാനാകാതെ അച്ഛന്റെ വാക്കുകൾ എന്റെ ആത്മാവിലേക്കിറങ്ങി ചെല്ലും. എന്റെ സ്വത്വത്തേയും നിസ്സാഹായമാക്കിക്കൊണ്ട്‌.
 എന്തുകൊണ്ടാണ്‌ അദ്ദേഹമെന്നെമാത്രം ഇങ്ങനെ സംബോധന ചെയ്യുന്നത്‌ എന്നതിന്റെ കാരണം എനിക്കജ്ഞാതമായിരുന്നു. ഞാനതിന്റെ പൊരുൾ തേടി അലഞ്ഞിട്ടില്ല; ഇതുവരേയും.
 ഒരിക്കൽ അതിഘോരമായ ഒരു വക്കാണത്തിനൊടുവിൽ സഹിക്കവയ്യാതെ അമ്മ തറവാട്ടിലേക്കോടിപ്പോയി. ഞാനും അനിയനും ഞങ്ങളുടെ മുറിയിൽ ഒളിച്ചിരുന്നു. അച്ഛൻ രണ്ടാമതും ഷാപ്പിൽപോയി വന്ന്‌ ചെരിപ്പിട്ടുരച്ചുകൊണ്ട്‌ അകത്തേക്ക്‌ വന്ന്‌ എന്നെ പുകച്ച്പുറത്തേക്കു ചാടിച്ചു. അദ്ദേഹമപ്പോൾ ഉമ്മറത്ത്‌ ചെറിയ ഉരുളൻകല്ലുകൾ കൂട്ടിയിട്ടിരുന്നു. അദ്ദേഹം കളരിയിലെ നെടുവടി എന്റെ നേർക്കെറിഞ്ഞുകൊണ്ട്‌ പറഞ്ഞു- "പന്തീരാൻ മിന്നടാ നായേ....."
 പന്തീരാൻ എന്നത്‌ വടികൊണ്ടുള്ള മിന്നൽവേഗത്തിലുള്ള ചുഴറ്റലാണ്‌. വൈദഗ്ദ്ധ്യപൂർവ്വം മിന്നൽവേഗത്തിൽ വടി ചുഴറ്റുമ്പോൾ ഒരാൾ കല്ലെടുത്തെറിഞ്ഞാലോ, മഴ പെയ്താലോ ഏൽക്കില്ല എന്നാണ്‌ ആയുധപ്പെരുമ.
 ഞാൻ വടി മിന്നുമ്പോൾ അദ്ദേഹം വേഗത കൂട്ടാൻ കൽപിച്ചു. പിന്നീടദ്ദേഹം കല്ലുകളെറിയാനാരംഭിച്ചു. എന്റെ അഭ്യാസക്കുറവോ എന്തുകൊണ്ടാണെന്നറിയില്ല ആയുധം കല്ലുകളെ തടുത്തില്ല. മിക്കതും എന്റെ ദേഹത്തു തന്നെ.
 ചുറ്റുവട്ടത്ത്‌ കാഴ്ചക്കാർ കൂടുന്നതും പരിഹസിക്കുന്നതും പരിഭവിക്കുന്നതും ഞാനറിയുന്നുണ്ടായിരുന്നു. പിന്നീട്‌ കാഴ്ചക്കാർ പിൻവലിഞ്ഞപ്പോഴും അച്ഛൻ ഛർദ്ദിച്ച്‌ ഛർദ്ദിച്ചുറങ്ങിയപ്പോഴും ഞാൻ പയറ്റ്‌ നിർത്തിയില്ല. ദ്വേഷവും സങ്കടവും നിമിത്തം സ്വയം പൊലിഞ്ഞടങ്ങണം എന്ന്‌ ആത്മാർത്ഥമായും ആഗ്രഹിച്ചു. എപ്പോഴൊ വടി എന്റെ പിടിവിട്ട്‌ ദൂരെയെങ്ങോട്ടോ തെറിച്ചുപോയി.
 ഉമ്മറത്ത്‌  വിലങ്ങനെ കിടക്കുന്ന അച്ഛനെ ഗുരുത്വദോഷം തട്ടാതിരിക്കാൻ വന്ദിച്ചു മറി കടക്കുമ്പോൾ ഞാനൊരിക്കൽ കൂടി പിറവിയെ ശപിച്ചു.

ഭ്രമം


ഇസ്മയിൽ മേലടി
മരുഭൂമിയിൽ
പെരുമ്പറ മുഴങ്ങുന്നു
ചത്തമോഹങ്ങളുടെ
മറുപ്പച്ചയിൽ
ഒട്ടകത്തിന്‌
കുടിനീര്‌ കിട്ടുന്നു
കുറ്റിക്കാട്ടിൽ
ആർക്കോ വേണ്ടി
കിനിയുന്ന മധുരവുംപേറി
പനിനീർപ്പൂ
വിടർന്നുപരിലസിക്കുന്നു
വിജനവനത്തിന്റെ
ഉള്ളിന്റെയുള്ളിൽ
അസുലഭഭാഗ്യമായ്‌
പെട്ടെന്നുയരുന്നു
വെട്ടിത്തിളങ്ങുന്നകൊട്ടാരം
പാമ്പ്‌ മകിടിയൂതുന്നു
ജനം ആടിക്കുഴയുന്നു
ആട്ടം മൂക്കുന്നു
ലോകം കറങ്ങുന്നു
ആട്ടത്തിനൊടുവിൽ
ജനം പാമ്പിനെക്കടിക്കുന്നു
അമ്പരപ്പടക്കാൻ കഴിയാതെ
ഞാൻ പെരുവഴിയിലിറങ്ങുന്നു
ആനന്ദവേരുതേടിയലയുന്നു
കല്ലുംമുള്ളും ചവിട്ടുന്നു
മലയും നദിയും താങ്ങുന്നു
മറുപ്പച്ചയിൽ നീരില്ല
പനിനീരും കൊട്ടാരവും കണ്ടില്ല
പെരുമ്പറയും കേട്ടില്ല
സർപ്പം എന്റെ തലയ്ക്കകത്തേക്ക്‌
ഇഴഞ്ഞു കയറുന്നു
അതിനു കൊടുക്കാൻ
എന്റെ കയ്യിൽ
മകിടിയില്ലല്ലോ
ആടിത്തിമർക്കാൻ
എനിക്കു ചുറ്റും
ജനമില്ലല്ലോ.

പരസ്യം


ഹരിദാസ്‌ വളമംഗലം
മുക്കിലും മൂലയിലും
തെരുവുകളിലും
പത്രങ്ങളിലും
ടിവിയിലും റേഡിയോയിലും
പരസ്യം പരസ്യം പരസ്യം
കാണുക കേൾക്കുക
വായിച്ചു പഠിക്കുക
നിത്യമതിൽ കണ്ണുംകാതും
കുരുക്കിതൂങ്ങിച്ചാവുക
വിലകൂടിയ തുണിയുടെകുപ്പായം
വജ്രത്തിന്റെ മാല
മദ്യം
നക്ഷത്രമുറിയിലത്താഴം
ഇതിനൊന്നും കാശില്ലെങ്കിൽ
കളവുനടത്തുക കൊള്ളനടത്തുക
കള്ളക്കടത്തു തുടങ്ങുക
കൂട്ടിക്കൊടുപ്പുതുടങ്ങുക
കാണുക കേൾക്കുക വായിച്ചു പഠിക്കുക

ചരിത്രത്തിലെ ഉപമ



സാജു പുല്ലൻ
സമരങ്ങളുടെ ചരിത്രമില്ലാത്ത സ്വാതന്ത്ര്യം...
രക്തസാക്ഷ്യങ്ങൾ ഇല്ലാത്തത്‌
പെറ്റിട്ടപ്പോൾ കിട്ടിയത്‌
ഊടുവഴികളിൽ മൂത്രം ഇറ്റിച്ചും
ദാഹിച്ചപ്പോൾ ഓടവെള്ളം കുടിച്ചും
വിശന്നപ്പോൾ മണംപിടിച്ചും
തളർന്നു വീണിടത്തുറങ്ങിയും
എന്നും സ്വാതന്ത്ര്യദിനാഘോഷം...
താനേ വളർന്നു
കാമ പ്രായത്തിലും തനിയേ നടന്നു...
ഉറക്കം ഞെട്ടിയ ചില പാതിരകളിൽ
ഉറക്കെ കുരച്ചു
ആരും കേൾക്കാനല്ല
കുരക്കാത്ത പട്ടി...
ശ്ശൊ-എന്തൊക്കെയാണ്‌ ഞാനീ എഴുതിക്കൂട്ടുന്നത്‌?
എഴുതുന്നത്‌
ഒരു തെരുവുജീവിയുടെ ചരിത്രമാണെങ്കിലും
ഉപകൾക്കിത്തിരി
ന്യായമൊക്കെ വേണ്ടായോ?
അത്താഴമുണ്ടവൻ ഉപേക്ഷിച്ച എച്ചിലിലയിൽ
പറ്റിപ്പിടിച്ചിരുന്ന വറ്റിനുവേണ്ടി
പട്ടിയുമായി മത്സരിച്ചപ്പോൾ
പട്ടികടിച്ചവനെ
പട്ടിയോടുപമിക്കാമോ -?...

ഇതുവഴി ഒരുപുഴ ഒഴുകിയിരുന്നു


ബക്കർ മേത്തല
ഇതുവഴി ഒരുപുഴ ഒഴുകിയിരുന്നു
ഇന്നലെ,
ഇതുവഴി ഒരുപുഴ ഒഴുകിയിരുന്നു
ഹരിതവന നിബിഢതയിൽ സീമന്തരേഖപോൽ
കാടിന്റെ കാർക്കൂന്തൽ വകഞ്ഞൊഴുകിയിരുന്നൊരുപുഴ
ഇത്തീരത്തുനിന്നു ചെവിയോർക്കുകിൽ കേൾക്കാം
ഭൂഗർഭത്തിലാണ്ടൊരീപുഴയുടെ തേങ്ങൽ
ഇത്തീരത്തുനിന്നു കൺപാർക്കുകിൽകാണാം
ഭൂമിയുടെ കണ്ണുനീർപ്പാടുപോൽ കുഴികൾ

പൊന്നുരുക്കീടുന്ന വെയിലിൽ തിളങ്ങിയും
ചിത്രം വരക്കുംനിലാവിൽ മയങ്ങിയും
തീരങ്ങളിൽ പീലിവിടർത്തിയാടീടും
അരിയതരുനിരകൾക്ക്‌ സ്വപ്നം കൊടുത്തും
മഴപെയ്തിടുന്നേരമാത്മഹർഷത്താലെ
കൊലുസിട്ടുനർത്തനം ചെയ്തുകൊണ്ടും
മർത്ത്യന്നു ജീവജലം കൊടുക്കാനായി
അമൃതകുംഭങ്ങൾ നിറച്ചിരുന്നു
ഈപുഴ ഇന്നലെ
സ്വർഗ്ഗസംഗീതം പൊഴിച്ചിരുന്നു
അക്കരെയിക്കരെ എന്ന സത്യത്തിന്റെ
കടവുകൾ നിത്യം കടന്നിരുന്നു.
ഇന്നലെ,
മത്സ്യങ്ങൾ നീന്തിക്കളിച്ചൊരീപുഴയിൽ
മനുഷ്യരും നീന്തിത്തുടിച്ചിരുന്നു
കുഞ്ഞിളംകാറ്റിന്റെ കുളിരാർന്നചിറകിൽ
തോണിപ്പാട്ടീണം നിറച്ചിരുന്നു
ചെറുമീനുകൾ കൊത്തിടാൻ നീലപൊന്മകൾ
ചിറകു വിടർത്തിപ്പറന്നിരുന്നു.

പുഴതന്നാഴം അളക്കും കഴുക്കോലാൽ
പേശികൾ പൗരുഷം തീർത്തിരുന്നു
ഒരുനാളൊരു രക്തസാക്ഷിതൻ ചോരയിൽ
ഈ വെള്ളം ചോപ്പായ്‌ ജ്വലിച്ചിരുന്നു.

ഇത്തീരത്തു കതിരിട്ട സംസ്കൃതികളെത്ര
ഇത്തീരത്തു തളിരിട്ട പ്രണയങ്ങളെത്ര
ആടിത്തിമർത്ത മാമാങ്കങ്ങളെത്ര
നീറ്റിൽത്തുടിച്ച തിരുവാതിരകളെത്ര

ഇന്നിവിടെ പുഴയില്ല തിരയില്ല തീരമില്ല
കവിതകൾ മൂളുന്ന കുഞ്ഞിളം കാറ്റിന്റെ കുളിരുമില്ല
പുഴവെള്ളം കോരുവാനിലകൾ നീട്ടീടുന്ന
ചാഞ്ഞചരിഞ്ഞ മരങ്ങളില്ല
തീരങ്ങൾ തോറും തലനീട്ടിനിന്നൊരാ
കണ്ടലിൻ ഇണ്ടലുകളേതുമില്ല
മണൽത്തട്ടിൽ ഞണ്ടുകൾ കാലാൽവരക്കുന്ന
കൗതുക ചിത്രങ്ങളൊട്ടുമില്ല
അടന്തയും കോളാമ്പിപ്പൂക്കളും തോളിൽ
കൈയിട്ടുനിൽക്കുന്ന കാഴ്ചയില്ല
സൂര്യാതപത്തിന്റെ ചുംബനച്ചൂടിൽ
ഇതൾവിരിയും ജലപുഷ്പഭംഗിയില്ല.
ഇന്നിവിടെ ലോറിതൻ നിരകൾ മാത്രം
ആസന്നമരണനായ്‌ ഊർദ്ധംവലിക്കും മനുഷ്യന്റെ
പേടിപ്പെടുത്തും കിതപ്പുപേൽ
ലോറികൾ മണ്ണും കയറ്റിക്കുതിച്ചുപോം
പേടിപ്പെടുത്തുന്നൊരൊച്ചമാത്രം
മാനത്തിൻ നെഞ്ചുതുളച്ചുനിൽക്കുന്നൊരീ
വിഷപ്പുകതുപ്പും കുഴലു മാത്രം!

വഴിവെട്ടം


പ്രഭാവർമ്മ
പൊരുതിവീണോരു ധീരചൈതന്യമേ
പൊലിയുകില്ല നിൻ നിർഭയത്വത്തിന്റെ
രുധിരശോണപ്രകാശം; കിരാതമാം
അധിനിവേശത്തൊടേറ്റുമുട്ടുന്നിട-
ത്തെവിടെയും കരുത്തിന്നൂര്ർജ്ജമായ്‌, ദീപ-
ശിഖകളായ്‌ ജ്വലിച്ചെത്തുമേക്കാളവും!

കഴുമരത്തിന്റെ കീഴിലും സൂര്യനായ്‌
തല,യുയർത്തിപ്പിടിച്ച നേതൃത്വമേ
കുനിയുകില്ലാ ശിരസ്സു സാമ്രാജ്യത്വ-
കുടിലതന്ത്രങ്ങളെച്ചെറുക്കും നൂറു
പടനിലങ്ങളിൽ ആത്മാഭിമാനമായ്‌
നിണപതാകയായ്‌ നാളെത്തെളിഞ്ഞിടും!

കൊടിയ പീഡനത്തിന്റെ കാരാഗൃഹ-
ത്തടവു തീരുന്നു; കാരിരുമ്പിന്റെ കാൽ-
ത്തുടലു പൊട്ടുന്നു; നീ എന്തിനുംമേലെ
ജ്വലിതസൂര്യനായ്‌ നിൽക്കുന്നു;ദുർമ്മദ-
ക്കുരുതിമേഘക്കറുപ്പിന്നു മായ്ക്കുവാ-
നരുതു നിന്റെ ധീരോദാത്തപൈതൃകം!
ചതിയിലെല്ലാമൊടുക്കുന്ന സാമ്രാജ്യ-
ദുരയെ നേരിടും നാടിന്റെ യൗവനം
ഒടുവിലത്തെ നിൻ ശ്വാസവേഗംകൊണ്ടു
നെടിയ പോരിന്റെ കരവാളു തീർത്തിടും!
മിഴിയിൽ മിന്നിപ്പോളിഞ്ഞ വെട്ടത്തിൽനി-
ന്നുദയസൂര്യനെ ഊതിത്തെളിച്ചിടും!
പുതിയ കാവലാളായി നീ വാഴ്‌വിന്റെ
വഴികൾ തോറും വെളിച്ചം വിതച്ചിടും!

രബീന്ദ്രം



ആർ.മനു
മഹാമേരുവിൽ നിന്നുദിയ്ക്കും
പൂർണ്ണഗംഗാപ്രവാഹം
വംഗദേശം കടന്നൊഴുകും
ഡിവിസൂര്യ സഹസ്രോജ്ജ്വലപ്രഭാവം
അക്ഷരമഗ്നിയായ്‌ പടർന്നും
തെളിഞ്ഞും ജ്വലിക്കുമറിവിൻ
നവഭാവഹൃദയനീരിൽ തളിർത്ത
ഗീതാഞ്ജലീ പ്രയാണം
ഋഷിമൂക തപോവനമാകുമാൽമരം
തണൽ വിരിയ്ക്കും ശാന്തിനികേതനമായ്‌
തെളിയുമൊരു നേരിൻ നിലാവെളിച്ചം
ആലിലവർണ്ണം വാരിവിതറിച്ചിരിക്കും
രംഗോത്സവക്കളമെഴുത്തിലൊരു സിത്താർ
ശ്രുതിതാളനിബന്ധമാകും ദേശസംഗീതിക.
സർവ്വം രബീന്ദ്രമയം സംഗീതസാന്ദ്രം
കല്ലിലും മുള്ളിലും താളലയനോവായ്‌
നിറക്കൂട്ടിൻ സ്വാതന്ത്ര്യമായുയരും
വയൽച്ചേറിൻ വർണ്ണമായൊരീശ്വരധ്യാനം.

മലയാളികള്‍ മൊത്തത്തില്‍ അറിയുന്നതിന്...



അനൂപ് കിളിമാനൂർ


വോ, ഈ എന്‍ഡോസള്‍ഫാനോക്കെ അങ്ങു വടക്ക് കാസര്‍ഗോഡും കണ്ണൂരുമോക്കെയല്ലേ, അതിനു നമുക്കെന്താ എന്ന് ചിന്തിക്കുന്ന ആരേലും ഉണ്ടേല്‍ അവരുടെ ശ്രദ്ധക്ക്. ഈ എന്‍ഡോസള്‍ഫാന്‍ കേരളത്തിലും കര്‍ണാടകത്തിലുമൊക്കെ നിരോധിച്ചിട്ടുണ്ടെങ്കിലും തമിഴ്നാട്ടില്‍ നിരോധിച്ചിട്ടില്ല. അവിടെ ഇപ്പോഴും ഇതു ഉപയോഗിക്കുന്നുണ്ട്. കേരളത്തില്‍ വില്‍ക്കുന്ന പച്ചക്കറിയില്‍ കൂടിയ പങ്കും തമിഴ്നാട്ടില്‍ നിന്നാണ് വരുന്നതെന്നറിയാമല്ലോ. ഈ പച്ചക്കറികളില്‍ എന്‍ഡോസള്‍ഫാന്‍ അംശം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. കൂടാതെ പച്ചക്കറിയില്‍ ഈച്ചയും പ്രാണികളും മറ്റും വന്നിരിക്കാതിരിക്കുന്നതിനായി അവിടത്തെ കച്ചവടക്കാര്‍ ഇതു പച്ചക്കറിയില്‍ തളിക്കുന്ന പതിവും ഉണ്ടത്രേ. ഇതങ്ങട് തളിച്ചാല്‍ ഈച്ചയും പൂച്ചയുമോന്നും ഏഴയലത്ത് വരില്ല എന്നവര്‍ക്കറിയാം. എന്‍ഡോസള്‍ഫാന്റെ ദോഷവശങ്ങളെക്കുറിച്ചു അവര്‍ ബോധവാന്മാരല്ല എന്നതിനാല്‍ അവരെ കുറ്റം പറയാനും കഴിയില്ല. എന്‍ഡോസള്‍ഫാന്‍ അകത്തു ചെന്നാല്‍ പെട്ടെന്ന് നമുക്കൊരു പ്രശ്നവും ഉണ്ടാകില്ല. എന്നാല്‍ കാലാന്തരത്തില്‍ നമുക്കും വരും തലമുറക്കും വന്‍ദോഷങ്ങളാണ് ഈ വിഷം ഉണ്ടാക്കുക. മാരക രോഗങ്ങള്‍ക്ക് ഇതു കാരണമാകും. ഇതുമൂലമുള്ള രോഗങ്ങള്‍ ബാധിച്ചവരുടെ കരളലിയിക്കുന്ന കാഴ്ചകള്‍ നാം കണ്ടു കൊണ്ടിരിക്കുകയാണല്ലോ. ഭോപാല്‍ ദുരന്തത്തെയും കവച്ചു വെക്കുന്ന വന്‍ ദുരന്തമാകും നമ്മളെ കാത്തിരിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ പൂര്‍ണ്ണമായി നിരോധിക്കുന്നത് മാത്രമാണ് ഇതിനുള്ള പ്രതിവിധി. മിക്ക ലോകരാഷ്ട്രങ്ങളും ഇതു നിരോധിച്ചു കഴിഞ്ഞു. എന്നാല്‍ നമ്മുടെ രാജ്യത്ത് ഇതു നിരോധിക്കുന്നതിനുള്ള പ്രധാന തടസ്സം കേന്ദ്രഗവണ്മെന്റിന്റെ നിലപാടാണ്.


വിജയ്‌ മല്യയും മറ്റുമാണ് എന്‍ഡോസള്‍ഫാന്‍ നിര്‍മ്മാതാക്കളില്‍ പ്രധാനിമാര്‍. ഈ രാജ്യത്തെ ജനങ്ങളുടെ താല്പര്യമാണോ അതോ ഈ വന്‍ പണച്ചാക്കുകളുടെ താല്പര്യമാണോ കേന്ദ്രഗവണ്മെന്റിനു പ്രധാനം എന്നുള്ളതാണ് പ്രശ്നം. ആസിയാന്‍ കരാറിന്‍റെ കാര്യത്തിലും ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തിലും ഭോപാല്‍ ദുരന്തത്തിന്റെ കാര്യത്തിലുമൊക്കെ കേന്ദ്രസര്‍ക്കാര്‍ എടുത്ത നിലപാട് അവരുടെ താല്പര്യം എന്താണെന്ന് വെളിവാക്കുന്നുണ്ടല്ലോ. എന്‍ഡോസള്‍ഫാന്റെ കാര്യത്തിലും കേന്ദ്രസര്‍ക്കാര്‍ ഈ കുത്തകകള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചിരിക്കുന്നത്. ഞാനീ പറയുന്നത് രാഷ്ട്രീയമായി കാണേണ്ട കാര്യമില്ല; മറിച്ച് തീര്‍ത്തും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ഈ പറയുന്നത്. കീടനാശിനികളെയും മറ്റും സംബന്ധിച്ച സ്റ്റോക്ക്‌ഹോം അന്താരാഷ്‌ട്ര ഉച്ചകോടിയില്‍ എന്‍ഡോസള്‍ഫാന് അനുകൂലമായ നിലപാടെടുത്ത ഏക രാജ്യം നമ്മുടെ ഇന്ത്യയാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ ദുരിതം സംബന്ധിച്ച് നിര്‍മ്മിച്ച പരിപാടികളാണ് ആസ്ട്രേലിയയിലും മറ്റും എന്‍ഡോസള്‍ഫാന്‍ നിരോധനത്തിന് കാരണമായത്‌ എന്ന കാര്യം കൂടി കണക്കിലെടുക്കുമ്പോഴാണ് ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാട് തീര്‍ത്തും പരിഹാസ്യമായി തീരുന്നത്. എന്‍ഡോസള്‍ഫാന്‍ സംബന്ധിച്ച് വി.എസ് കേന്ദ്രത്തിനയച്ച കത്ത് ആ ഉച്ചകോടിയിലെ ഒരു പ്രധാന ചര്‍ച്ചാവിഷയമായിരുന്നു എന്നും അറിയുക. അന്ന് ഇന്ത്യയെ പ്രതിനിധീകരിച്ചു പങ്കെടുത്തവരില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്ന കമ്പനികളിലെ പ്രമുഖരും ഉണ്ടായിരുന്നു. എങ്ങനെയാണ് അവര്‍ ഈ സംഘത്തില്‍ കയറിക്കൂടിയത്. ഇതു ആദ്യമായല്ല ഇത്തരക്കാര്‍ ഇന്ത്യയെ പ്രതിനിധീകരിക്കുന്നത് എന്നും അറിയുക. അന്ന് ആ ഉച്ചകോടിയില്‍ പങ്കെടുത്ത സി.ജയകുമാര്‍ പറഞ്ഞത് മലയാളിയായതില്‍ അഭിമാനിക്കുകയും എന്നാല്‍ ഇന്ത്യക്കാരനായത്തില്‍ നാണിക്കുകയും ചെയ്ത അഞ്ച് ദിവസം എന്നാണ്. കാസര്‍ഗോഡിലെ ജനങ്ങളുടെ പോരാട്ടം ഈ വിഷത്തെ അന്താരാഷ്ട്ര തലത്തില്‍ പല രാജ്യങ്ങളും നിരോധിക്കാന്‍ ഒരു ചാലക ശക്തിയായി തീര്‍ന്നിരുന്നു എന്നോര്‍ക്കുക.

ഇപ്പോള്‍ കേന്ദ്ര സഹമന്ത്രി പറയുന്നു കാസര്‍ഗോട്ടിലെ പ്രശ്നങ്ങള്‍ക്ക് കാരണം എന്‍ഡോസള്‍ഫാന്‍ ആണെന്ന് പറയാന്‍ കഴിയില്ല. പിന്നെന്തു കുന്തമാണ് ഇതിനു കാരണമെന്ന് പറയാന്‍ ഈ മന്ത്രി ബാധ്യസ്ഥനാണ്. ഇതു അദ്ദേഹത്തിന്റെ (അങ്ങനെ വിളിക്കുന്നതില്‍ ഞാന്‍ ഖേദിക്കുന്നു) മാത്രമല്ല കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നിലപാടാണെന്ന് വ്യക്തം. ജനങ്ങളുടെ ആരോഗ്യമല്ല, എന്‍ഡോസള്‍ഫാന്‍ വിട്ടു കിട്ടുന്ന പണമാണ് അവര്‍ക്ക് മുഖ്യം. ദേ, ഇത്രേ കാലം നടത്തിയ പഠനങ്ങളൊന്നും പോരാഞ്ഞിട്ട് പിന്നേം രണ്ട് സംഘങ്ങളെ വെച്ചിരിക്കുന്നു. അതിലൊന്നിന്റെ മുതലാളി പണ്ട് ഈ എന്‍ഡോസള്‍ഫാന്‍ യാതൊരു പ്രശ്നവും ഉണ്ടാക്കില്ല എന്ന് റിപ്പോര്‍ട്ട്‌ കൊടുത്ത മഹാനാണ്. ഒരു മലയാളിയെക്കൂടി ഈ സംഘത്തില്‍ ഉള്‍പ്പെടുത്താമെന്നു ഒരു ഔദാര്യവും കാണിച്ചിരിക്കുന്നു. വേണ്ടത് പഠനമല്ല, നിരോധനമാണ്. നിരോധിച്ചിട്ടു എത്ര വേണേലും പഠിച്ചോട്ടെ, അല്ല പിന്നെ. കേന്ദ്രസര്‍ക്കാരിന്റെ ഈ നിലപാടിനെതിരെ ശക്തമായി പ്രതിഷേധിക്കേണ്ടത് അവനവന്റെയും വേണ്ടപ്പെട്ടവരുടെയും ആരോഗ്യത്തില്‍ താല്‍പ്പര്യമുള്ള എല്ലാവരുടെയും കര്‍ത്തവ്യമാണ്. ആണവ ബാധ്യതാ ബില്ലിന്റെ കാര്യത്തില്‍ ഈ പ്രതിഷേധത്തിന്റെ ശക്തി നാം കണ്ടതാണ്. കാര്യമായ ഗുണം ഉണ്ടായില്ലെങ്കിലും ചെറിയ ചില മാറ്റങ്ങള്‍ ഈ ബില്ലില്‍ ഉണ്ടാക്കാന്‍ ഈ പ്രതിഷേധം കാരണമായി. എന്‍ഡോസള്‍ഫാന്‍ നിരോധിക്കാന്‍ ശക്തമായി ആവശ്യമുയര്‍ത്തുക. വീണ്ടും ചോദിക്കുക, ഇവര്‍ക്ക് ആരോടാണ് ബാധ്യത? അതോ ഇവര്‍ നമുക്ക് വെറും ബാധ്യതകള്‍ മാത്രമോ?

വാല്‍ക്കഷണം: പറയുമ്പോള്‍ അറിയാത്തോര്‍.......
നിങ്ങള്‍ രാഷ്ട്രീയത്തില്‍ ഇടപെട്ടിലെങ്കില്‍ രാഷ്ട്രീയം നിങ്ങളുടെ ജീവിതത്തില്‍ ഇടപെടും.
-ലെനിന്‍
ചിലപ്പോള്‍ എന്‍ഡോസള്‍ഫാന്റെ രൂപത്തിലും...!!

വാക്ക്

റോളി സൈമൺ

വാക്ക്‌
മൗനത്തിന്റെ തൊലിപ്പുറം
നൂലു മുറിഞ്ഞ നിറം തിങ്ങിയ പട്ടം.

ആര്‍ത്തലച്ചും
പെരുകിപെയ്‌തും
പൊട്ടിചിതറിയും
അലിഞ്ഞില്ലാതാകാന്‍
മരിക്കാന്‍ പിടയുന്ന പല്ലിവാലാണ്‌
വാക്ക്‌.

എപ്പോഴും വാക്ക്‌
ഒരു കനലൂതിച്ചുവപ്പിക്കാറുണ്ട്‌.

നുണകള്‍
നേരുകള്‍
നെറികേടുകള്‍
കയറ്റിറക്കങ്ങള്‍ക്കിടയിലെ
നീണ്ട സമതലങ്ങള്‍
സുഖദു:ഖങ്ങള്‍ക്കിടയില്‍
ഒഴിഞ്ഞുകിടക്കുന്ന
നിഷ്‌ക്രിയത്വങ്ങള്‍.
അങ്ങനെ എല്ലാം
വാക്കാണ്‌ വരച്ചു വച്ചത്‌.

ഉറക്കെയും
പതുക്കെയും
പറഞ്ഞാല്‍
ഒന്നില്‍നിന്ന്‌ പലതായ്‌ വിടരുന്ന
അര്‍ത്ഥം കുഴിച്ചിട്ട ഖനിപ്പുരകളാണ്‌
വാക്കുകള്‍.

പൊട്ടിയൊലിച്ച
വാക്കിനു താഴെനിന്ന്‌
മുഖംപൊത്തി കരഞ്ഞവരുണ്ട്‌.
അരങ്ങിലും
അണിയറയിലും
വാക്കിന്‍പ്പത്തി-
കൊണ്ടടികിട്ടി മരിച്ചവരുണ്ട്‌.

ചുറ്റിയും
ചിതറിയും
വശങ്ങളിലൂടെ
സ്ഥാനാസ്ഥാനങ്ങളില്‍
വാക്ക്‌ അള്ളിപിടിച്ച്‌ കയറാറുണ്ട്‌.
ചിരിയിലും
ചിന്തയിലും
വാക്ക്‌ നിറഞ്ഞ്‌
തിമിര്‍ത്താടാറുണ്ട്‌.

ഇത്രയൊക്കെയായിട്ടും
എന്റെ ദൈവമേ
നിന്നു കിതച്ചിട്ടുണ്ട്‌
ഒരു വാക്കു കിട്ടാതെ.

ആർദ്രവീണയ്ക്കുവേണ്ടി എഴുതിയത്






ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം
മിഴിതോരാതെ കേഴുന്ന താരകം
അതുനീയല്ലീയെൻ ജീവനാളമേ
കരയല്ലേ കരയല്ലേ
കരയിൽ ഞാൻ കാത്തിരിപ്പില്ലേ...

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം

അകലങ്ങളേതോ സ്വരം
ആഴങ്ങളേതോ സ്വരം
സ്വരശോകരാഗം സാഗരം (2)

തീരം തല്ലും തിരമാലയായ്
നീ തേടും തേടലാണു ഞാൻ..
വരുനീ വരുനീ
മമ ജീവനേവന്നു തൊടുനീ


മോഹങ്ങളേതോ നിറം
ദാഹങ്ങളേതോ നിറം
ഘനമൂകശ്യാമം ജീവിതം (2)

നിറം കെടും ഇരുൾ മാത്രമായ്
ഞാൻ തേടും നിലാവാണു നീ
മിഴിനീർ മിഴിനീർ
മഴ തീരാത്തൊരീ രാത്രിയിൽ..

ഈ രാത്രിയേകാന്ത സാഗരം
മറുതീരത്തൊരാകാശ ജാലകം
മിഴിതോരാതെ കേഴുന്ന താരകം
അതുനീയല്ലീയെൻ ജീവനാളമേ
കരയല്ലേ കരയല്ലേ
കരയിൽ ഞാൻ കാത്തിരിപ്പില്ലേ...


* M3db.com എന്നൊരു കിടിലൻ സംഗതിയെക്കുറിച്ച് ഈയിടെയാണറിഞ്ഞത്. അതിലെ ട്യൂൺ കേൾക്കൂ പാട്ടെഴുതൂ മത്സരത്തെക്കുറിച്ചും. ത്രില്ലടിച്ചുപോയി. നിശികാന്ത് ചിട്ടപ്പെടുത്തിയിരിക്കുന്ന ആർദ്രവീണ എന്ന ആദ്യത്തെ എപ്പിസോഡിന്റെ ട്യൂൺ കേട്ടപാതി കേൾക്കാത്ത പാതി എഴുതിയ പൊട്ടപ്പാട്ടാണിത്. എഴുതിക്കഴിഞ്ഞിട്ടാണ് പേജ് മുഴുവൻ വായിച്ചുനോക്കുന്നത്. മത്സരത്തിന്റെ അവസാന ദിവസം കഴിഞ്ഞിട്ട് ഒരാഴ്ചയും കഴിഞ്ഞിരിക്കുന്നു :).കൊതിക്കെറുവിന് ഇവിടെക്കൊണ്ടിടുന്നു. എം.3ഡിബിക്ക് എല്ലാവിധ ആശംസകളും പിന്തുണയും.

സംഭവത്തിന്റെ പൊരുളറിയുമ്പോള്‍

സന്തോഷ് പാലാ


ചിത്രത്തിന്റെ
സെറ്റില്‍ വച്ച്
സംവിധായകന്‍
സംഭവം ഹിറ്റാകുമെന്നാണ്
പറഞ്ഞത്.

ഉച്ചയ്ക്ക്
ഒരു ചിത്രകാരന്‍
സംഭവത്തിലെ
അനിര്‍വചനീയമായ
സൌന്ദര്യത്തെക്കുറിച്ചാണ്
വര്‍ണ്ണിച്ചത്.

ഒരു ശില്പി
സംഭവത്തിന്റെ
ആകാരസൌഷ്ഠവം
പ്രത്യേകതകളാല്‍
നിറഞ്ഞതാണെന്നാണ്
അറിയിച്ചത്.

വൈകുന്നേരത്തെ
കവി സമ്മേളനത്തില്‍
മഹാകവി
സംഭവത്തിലെ
കവിത്വമാണ്
മുഖ്യവിഷയമാക്കിയത്.

കച്ചേരിയ്ക്കെത്തിയ
സുന്ദരമ്മാള്‍
സംഭവത്തിലുറങ്ങുന്ന
സംഗീതാത്മകതയെക്കുറിച്ചാണ്
സംസാരിച്ചത്.

കോട്ടമൈതാനത്ത്
രാജ്യസ്നേഹികളായ
രാഷ്ട്രീയ നേതാക്കള്‍
സംഭവം വളരെ പൈശാചികവും
ദു:ഖകരവുമാണെന്നാണ്
പ്രസ്താവിച്ചത്.

അരാഷ്ട്രീയക്കാരായ
മതനേതാക്കള്‍
സംഭവത്തിലെ 
സത്യം കണ്ടെത്തുന്നത്
വരെ ആര്‍ക്കും 
വോട്ടുചെയ്യരുതെന്നാണ്
വിളംബരം ചെയ്തത്.

പുത്തരിക്കണ്ടത്തെ 
ചില അമ്മമാര്‍
സംഭവം 
എമാന്മാര്‍ രഹസ്യമാക്കണേ 
എന്ന
അപേക്ഷയാണ് വച്ചത്.

ഉടുക്കാക്കുണ്ടനായി വന്ന
കൊച്ചുമകനോടെന്തേ ഇങ്ങനെ 
എന്നു ചോദിച്ചപ്പോള്‍
സംഭവം സാധിച്ചിട്ടു 
വരുന്നെന്നാണ് അറിയിച്ചത്.

ഇനിയും സംഭവം 
ഒരു പ്രശ്ന്മായി അവശേഷിച്ചാല്‍
രാവിലെയുള്ള സംഭവവും 
ഉച്ചയ്ക്കുള്ള സംഭവവും 
വൈകുന്നേരമുള്ള സംഭവവും  
രാത്രിയിലെ സംഭവവും കൂടി കൂട്ടുക
അതില്‍ നിന്നും 
ടി വിയില്‍ കണ്ട സംഭവങ്ങളെ കുറയ്ക്കുക
ശിഷ്ടമുണ്ടെങ്കില്‍ 
അതൊരു സംഭവമായി രേഖപ്പെടുത്തുക
ഇല്ലെങ്കില്‍
 ‘സംഭവം മത്തായി‘
എന്ന് എല്ലാരും വിളിയ്ക്കുന്നതില്‍
തെറ്റൊന്നുമില്ലന്നറിഞ്ഞ്
രണ്ടെണ്ണം വീശി
ഉറങ്ങാന്‍ റെഡിയാവുക!.



നവാദ്വൈതം: നിരാസവും നിർമ്മാണവും



എം.കെ.ഹരികുമാർ 




നിശ്ചലമായിരിക്കുക എന്നതാണ്‌ പ്രകൃതിവിരുദ്ധമായിട്ടുള്ളത്‌. ആശയങ്ങളുടെ തലത്തിൽ നിശ്ചലമായിരിക്കൽ പലർക്കും അവകാശം പോലുമാണ്‌. വ്യവസ്ഥാപിതത്വം, എത്തിച്ചേരൽ, പൂർവ്വകാലത്തിന്റെ ഉടമസ്ഥാവകാശം എല്ലാം ആശയപരമായ നിശ്ചലമാകലാണ്‌. ചരിത്രത്തെ കണ്ടെത്താം; വ്യാഖ്യാനിക്കാം. എന്നാൽ ചരിത്രമാകാൻ ശ്രമിക്കുന്നത്‌ നിശ്ചലാവസ്ഥയാണ്‌. ചരിത്രത്തിൽ സംഭവിച്ചതിനൊപ്പം നിൽക്കാം. എന്നാൽ അതിനപ്പുറത്തേക്ക്‌ നോക്കാൻ വിസമ്മതിക്കുന്നത്‌, നാമെന്താണോ അത്‌ കണ്ടെത്താൻ തടസ്സമാകും.


 മനുഷ്യൻ ശരീരം മാത്രമാണെന്ന്‌ സ്ഥാപിക്കരുത്‌. ശരീരത്തിനുള്ളിൽ ചിന്തിക്കുന്ന ഒരു ജീവിയുമുണ്ട്‌. ചിന്തിക്കുന്ന ജീവികൾ മുന്നോട്ട്‌ വളരുകയാണ്‌ ചെയ്യുന്നത്‌. കാലത്തിലാണ്‌ ഈ വളർച്ച. ഭൂതകാലത്തിലേക്ക്‌ പോകുമ്പോൾ, അതും കാലത്തിലുള്ള വളർച്ചയാണ്‌. ഏതൊന്നാണോ നാമെന്ന്‌ വ്യക്തമായിക്കഴിഞ്ഞാൽ, സ്ഥിരീകരിച്ചാൽ, പിന്നെ വളർച്ചയില്ല. അതായിത്തീരാനുള്ള പ്രയത്നം മുഴുവൻ നിശ്ചലാവസ്ഥയെതന്നെ അഴിക്കുകയും പണിയുകയും ചെയ്തുകൊണ്ടിരിക്കും.
 നമുക്ക്‌ നാം എന്താണെന്ന്‌ പൂർണ്ണമായി വ്യക്തമാക്കാൻ കഴിയില്ല. ഭാവിയുടെ വളർച്ചയും ഇന്നിന്റെ ചിന്തകളുമെല്ലാം അവ്യവസ്ഥാപരമാണ്‌. അവയ്ക്കൊന്നും സ്ഥിരമായ രൂപമില്ല. മാറിക്കൊണ്ടിരിക്കുകയാണ്‌ അതിന്റെ വിധി. യുക്തി തന്നെ ഇവിടെ അയുക്തിയായിത്തീരുന്നു. യുക്തികൊണ്ട്‌ നിർമ്മിക്കുന്നത്‌ അയുക്തിയെത്തന്നെയാണ്‌. യുക്തിയാണെന്ന്‌ വിചാരിച്ചതു, അടുത്ത നിമിഷം അയുക്തിയായിമാറുന്നു. അതുകൊണ്ട്‌ നമുക്ക്‌ പൂർണ്ണമായി മനസ്സിലാക്കാൻ കഴിയാത്ത ഒന്നായിതീരുന്നു, നമ്മുടെ അസ്തിത്വം.

 നമുക്ക്‌ നമ്മെ തന്നെ പൂർണ്ണമായി നിർവ്വചിക്കാനായാൽ, പിന്നെ, അതായിരിക്കാനേ കഴിയൂ, പിന്നെ ഒന്നും തേടേണ്ടതില്ല. ഇത്‌ വളർച്ചയുടെ അവസാനമാണ്‌. അതുകൊണ്ട്‌ എന്താണോ നാം, അത്‌ ജീവിതാന്ത്യംവരെയും അന്വേഷിക്കേണ്ടിവരുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ, എന്താണോ നാം അതിനെത്തന്നെ നിരാകരിക്കുന്നത്‌, ശാശ്വതമായ അന്വേഷണമായിത്തീരുന്നു. ഈ യാത്രയിൽ, ഒരിടത്തും വ്യവസ്ഥാപിതത്വമില്ല. ഏത്‌ വസ്തുവിനും അതിനെ തന്നെ നിരാകരിക്കാൻ കഴിയും എന്ന ആശയത്തിലേക്കാണ്‌ ഇത്‌ നയിക്കുന്നത്‌. നവാദ്വൈതത്തിലെ പ്രധാന ആശയമായ നിരാസം ഇതാണ്‌.

 നിരാസം എപ്പോഴുമുണ്ട്‌. നിരാസം ആശയങ്ങളുടെയും പ്രവൃത്തികളുടെയും അനുസ്യൂത പ്രവാഹത്തിനുള്ള ഊർജ്ജമാണ്‌. ഈ ഊർജ്ജമില്ലെങ്കിൽ ഒരു വസ്തുവിനും മറ്റൊന്നിനെ കാണാൻ പോലുമാകില്ല; വൈരുദ്ധ്യങ്ങളെ കാണേണ്ടിവരില്ല. വൈരുദ്ധ്യമുണ്ടെന്ന്‌ അറിയുന്നതുപോലും, ഈ നിരാസവാഞ്ചകൊണ്ടാണ്‌. ഏത്‌ വസ്തുവും അതിന്റെ ഐഡന്റിറ്റിയെ പൊട്ടിച്ച്‌ പുറത്തു കടക്കാനാണ്‌ ആന്തരികമായി ശ്രമിക്കുന്നത്‌. ഉദാഹരണത്തിനു, പ്രാർത്ഥന എന്ന വസ്തു അല്ലെങ്കിൽ യാഥാർത്ഥ്യം അതിനെത്തന്നെ നിരസിക്കാനുള്ള വെമ്പൽ ഉള്ളിൽ സൂക്ഷിക്കുന്നു. അല്ലെങ്കിൽ, ഉണ്മ എന്ന വസ്തു അതിനെത്തന്നെ നിരസിക്കാൻ എപ്പോഴും തുനിയുന്നു. ഇത്‌ ആന്തരികാവസ്ഥയാണ്‌. നാം ഉണ്മയെ ബന്ധനസ്ഥനാക്കിയാൽപ്പോലും, ഈ ഉദ്യമം നിലനിൽക്കുന്നു. കാരണം പ്രാർത്ഥനയും ഉണ്മയും യാഥാർത്ഥ്യങ്ങളായിരിക്കുന്നിടത്
തോളം അവയ്ക്ക്‌ പുറം ലോകവുമായി ബന്ധമില്ല. അവ അവയുടെ കേന്ദ്രത്തിൽ ഉറച്ചുപോയിരിക്കയാണ്‌. പ്രാർത്ഥനയും ഉണ്മയും അവയുടെ മൗലികാവസ്ഥകളാണ്‌. അവയുടെ ലോകം എത്ര വലുതായാലും, ചെറുതായാലും അതിനു മൗലികവാദപരമായ സ്വഭാവമുണ്ട്‌. ആ മൗലികവാദപരമായ അവസ്ഥ വളർച്ചയെ തടസ്സപ്പെടുത്തുന്നതുമാണ്‌. പ്രാർത്ഥന, അല്ലെങ്കിൽ ഉണ്മ എന്നൊക്കെ പറയുന്നത്‌ പ്രകൃതിയാണ്‌. പ്രകൃതിയിലെ ഈ അനുഭവങ്ങൾക്ക്‌ വളർച്ചയില്ലെങ്കിൽ അത്‌ ജൈവപരമായ, ആശയപരമായ സ്തംഭനമാണ്‌. അർത്ഥങ്ങൾ മുരടിച്ച, അന്വേഷണങ്ങൾ അസ്തമിച്ച മൗലികവാദപരമായ സമാധിയാണ്‌ ഇവിടെ കാണാനാകുന്നത്‌. ആശയങ്ങളെ, അനുഭവങ്ങളെ അവയുടെ ഭാവിയിൽ നിന്ന്‌ അടർത്തിമാറ്റി തുറുങ്കിലടയ്ക്കുന്നതുപോലെയാണിത്‌. ഇതിനെതിരെയാണ്‌ നവാദ്വൈതത്തിന്റെ  നിരാസം ഉണ്ടാകുന്നത്‌. നിരാസ പ്രകൃതിയിലേക്ക്‌ കൂട്ടിച്ചേർക്കുന്നതല്ല. പ്രകൃതിയിൽ തന്നെയുള്ള വസ്തുവാണ്‌. നിരാസം അതിനെത്തന്നെ നിരസിക്കുകയും ചെയ്യും. നിരാസത്തിലൂടെ വീണ്ടും നിരാസം തുടരുകയാണ്‌. പ്രാർത്ഥന സംസ്കാരത്തിന്റെ അടയാളമായി, പ്രകൃതിയുടെ ചിഹ്നമായി മറ്റിടങ്ങളിൽ ഉപയോഗിക്കപ്പെടുകയാണ്‌ ചെയ്യുന്നത്‌.

 ആശയ, ദാർശനികതലത്തിൽ പ്രാർത്ഥനയോ, ഉണ്മയോ അതായിരിക്കാൻ വിസമ്മതിക്കുന്നു. അത്‌ പ്രകൃതിയുടെ പ്രവാഹത്തിലേക്ക്‌ എത്താൻ കുതിക്കുകയാണ്‌. മനുഷ്യന്റെ ജോലി, അതിനെ സഹായിക്കുകയെന്നതാണ്‌.നവീകരണത്തിനും പുനർജനനത്തിനും ഇതാവശ്യമാണ്‌.
 ഏത്‌ നിമിഷത്തിലും സ്വയം നിരസിച്ചുകൊണ്ടാണ്‌ ഓരോ വസ്തുവും വിഭിന്ന ആശയലോകങ്ങളെ സമന്വയിപ്പിക്കുന്നത്‌. ശരിക്കും ഓരോ വസ്തുവും വലയിലെ കണ്ണികൾപോലെ ബന്ധപ്പെട്ട്‌ നിൽക്കുന്നത്‌ കാണാം. എന്നാൽ ആന്തരികമായി അവ സ്വയം നിരസിക്കുകയും ചെയ്യുന്നു. സ്ഥിരമായി ഭാവിക്കുന്നത്‌, ഒരിടത്ത്‌ ഒരു വസ്തുവിനെത്തന്നെ പ്രതിനിധീകരിക്കുന്നത്‌ മൗലികവാദമാണ്‌. അതുകൊണ്ട്‌ മനുഷ്യർ ഓരോന്നിനെയും അതിൽ നിന്ന്‌ മോചിപ്പിക്കുന്നു. ഈ വിമോചനം അഥവാ നിരാസമാണ്‌ കലയിലും ടെക്നോളജിയിലും ചിന്തയിലും എല്ലാം കാണുന്നത്‌. വസ്തുക്കളുടെ സ്വയം നിരാസം മനുഷ്യചിന്തയിലൂടെയാണ്‌ നാം അറിയുന്നത്‌. നാം പുതിയ ക്രമങ്ങളിൽ വസ്തുക്കളെ ബഡ്ഡ്‌ ചെയ്തെടുക്കുന്നു. ചിത്രങ്ങൾ, ബിംബങ്ങൾ, ചരിത്ര സന്ദർഭങ്ങൾ എല്ലാം അതാതിന്റെ ഇടത്ത്‌ നിന്ന്‌ എടുത്ത്‌ മാറ്റി മറ്റൊരിടത്ത്‌ വയ്ക്കുമ്പോൾ അത്‌ പുതിയ പ്രവാഹത്തിൽ എത്തുന്നു. സ്വയം നിരസിച്ച്‌ അത്‌ മറ്റൊരു ഒഴുക്കിലെത്തുന്നു. നവാദ്വൈതത്തിന്റെ സംസ്കാരം ഇതാണ്‌.

 സ്വയം നിരാസം അവസാനിക്കാത്ത നിർമ്മാണം കൂടിയാണ്‌. നിരസിക്കുന്നതിലൂടെയാണല്ലോ മറ്റൊന്നാക്കുന്നത്‌. പ്രകൃതിയിലും ഈ നിർമ്മാണമുണ്ട്‌. ബാല്യത്തെ നിരസിച്ച്‌ കൗമാരത്തിലും യൗവ്വനത്തിലും വാർദ്ധക്യത്തിലുമെത്തുന്നതുപോലെയാണിത്‌.
 ജീവിതത്തിൽ ഒരു അദ്വൈതമേയുള്ളു. നിരാസത്തിലൂടെ മറ്റൊന്നായി മാറുന്നതിന്റെ പ്രവാഹം മാത്രമേയുള്ളു. ഈ അദ്വൈതമാണ്‌ നവീനമായ അദ്വൈതം. ഒന്നും അതായിനിൽക്കുന്നില്ല. എപ്പോഴും മാറുന്നു. ഓരോ വസ്തുവിലും മറ്റൊന്നായി മാറാനുള്ള തൃഷ്ണയാണുള്ളത്‌. ഭാവനയിലും കലയിലും  സംസ്കാരത്തിലുമെല്ലാം ഈ രൂപപരിവർത്തിനവും പ്രവാഹവുമാണുള്ളത്‌. ഏതൊന്നാണോ നാം സ്ഥിരമെന്നനിലയിൽ പ്രതിഷ്ഠിക്കുന്നത്‌, അത്‌ മറ്റുള്ളവയിൽ നിന്നെല്ലാം അകന്ന്‌ മാറി, അതായിമാത്രം നിൽക്കുന്നതോടെ സ്തംഭനാവസ്ഥയിലേക്ക്‌ നീങ്ങുന്നു. അതായത്‌, നിരാസവും നിർമ്മാണവും നവാദ്വൈതത്തിൽ ഒരു യാഥാർത്ഥ്യത്തിന്റെ തന്നെ രണ്ട്‌ വശങ്ങളാണ്‌. ഒരു വസ്തു അല്ലെങ്കിൽ ഒരാശയം അതിനെതന്നെ പ്രതിനിധാനം ചെയ്യുന്നത്‌ മതിയാക്കി, അതിനു പുറത്തുള്ള പ്രാപഞ്ചികമായ സമയത്തിന്റെ ചലനാത്മകമായ പ്രവാഹത്തിലേക്ക്‌ എത്തുന്നു. വസ്തുവിനെ, ആശയത്തെ അസംഖ്യം കോണുകളിൽ നിന്ന്‌ സമീപിക്കാനുള്ള സാധ്യതകൾ അതിനുള്ളതാണ്‌. ചെറിയൊരു ബ്രോഷറിന്റെ നിർമ്മാണകലയിൽപ്പോലും സംസ്കാരവും നിരാസവും നിർമ്മിതിയും സംയോജിക്കുന്നത്‌ കാണാം. ബ്രോഷറിനുപയോഗിക്കുന്ന വർണ്ണങ്ങൾ ഒന്നും തന്നെ പൂർവ്വനിശ്ചിതമല്ല. ഡിസൈനറുടെ അന്നേരത്തെ ഇഷ്ടമാണ്‌ ഇതിനു പിന്നിലുള്ളത്‌. അതിനാവശ്യമായി വരുന്ന പ്രത്യേകതരം ഫോണ്ടുകളും മുൻവിധിയിൽ നിന്ന്‌ സ്വതന്ത്രമായി കടന്നുവരുന്നതാണ്‌. ബ്രോഷറിൽ ഭാവാത്മകതയ്ക്കായി ചേർക്കുന്ന ചില പെയിന്റിംഗിന്റെ ഭാഗങ്ങൾ, ഫോട്ടോകളുടെ ഭാഗങ്ങൾ എല്ലാം സൂചിതാർത്ഥങ്ങളും സാംസ്കാരികച്ചിഹ്നങ്ങളുമാണ്‌. കഥകളിതലയോ, വാദ്യോപകരണങ്ങളോ, പ്രകൃതിദൃശ്യങ്ങളോ, ചേർക്കുമ്പോൾ അവയൊന്നും ബ്രോഷറിന്റെ പ്രമേയവുമായി ചേരണമെന്ന ചിന്തപോലും അപ്രസക്തമാണ്‌. ആ ബിംബങ്ങൾ അർത്ഥത്തിന്റെ പ്രതിനിധാനമല്ല, അർത്ഥരാഹിത്യത്തിന്റെ പ്രതിനിധാനമാണ്‌. അർത്ഥരഹിതമായി തന്നെ സാന്നിദ്ധ്യമറിയിക്കുന്ന ആ ചിത്രഭാഗങ്ങളും ബിംബങ്ങളും നിറങ്ങളും ഫോണുകളും എന്താണോ ബ്രോഷറിലെ സന്ദേശമെന്നതിനപ്പുറം പോകുന്നു. അങ്ങനെ ബ്രോഷറിന്റെ സന്ദേശത്തിനു സ്വയം നിരസിച്ച്‌ മറ്റൊന്നാകാനുള്ള അവസരമൊരുക്കുന്നു.

നിരാസമില്ലെങ്കിൽ നിർമ്മാണമില്ല. നവാദ്വൈതത്തിൽ ഒന്നിന്റെയും ഐഡന്റിറ്റി സ്ഥിരമല്ല. സ്ഥിരമായ ഐഡന്റിറ്റി എന്നത്‌ ജഡാവസ്ഥയാണ്‌. അത്‌ സ്തംഭനമാണ്‌. വിചാരം എപ്പോഴും പുതുതാകാനുള്ളതാണ്‌. ഐഡന്റിറ്റി ഒരാളെ സ്വയം ബന്ധനസ്ഥനാക്കുകയാണ്‌ ചെയ്യുന്നത്‌. അതുകൊണ്ട്‌, വസ്തുക്കളുടെ, ആശയങ്ങളുടെയുള്ളിലുള്ള പ്രവാഹാത്മകത, അനേകം പാറ്റേണുകൾ സൃഷ്ടിക്കാനുള്ള ചലനാത്മക ഘടനയാണ്‌. ഇതിനെ ഭേദിക്കുകയാണ്‌ ആധുനിക സംസ്കാരത്തിന്റെ സ്വഭാവവും രീതിയും.

 ഇന്ന്‌ പാരമ്പര്യത്തിന്റെ ചിഹ്നങ്ങളെല്ലാം ആധുനിക മനുഷ്യരുടെ സ്വയംനിരാസത്തിനും പുനർനിർമ്മാണത്തിനുമുള്ളതാണ്‌. ഓരോ നിമിഷവും ഓരോ വസ്തുവും പുതുതാകുന്നു എന്ന ആശയത്തിന്റെ വിപുലീകരണമാണിത്‌. എല്ലാ ചിഹ്നങ്ങളും, ഏത്‌ സംയുക്തവസ്തുവിലാണോ ഉള്ളത്‌, അതിനോട്‌ ബാഹ്യവും ആന്തരികവുമായി രണ്ടുതരം ബന്ധം പുലർത്തുന്നത്‌ കാണാം. ഒരു പോത്തിന്റേതലയിൽ, ഒരു കാടുണ്ട്‌. അത്‌ പിറവിയിലേ കൊണ്ടുനടക്കുന്ന വനജീവിതത്തിന്റെ കാടാണത്‌. എന്നാൽ പോത്തിന്റെ തല, അസ്ഥിമാത്രമായി, പെയിന്റ്‌ ചെയ്ത്‌ വീട്ടിലോ റസ്റ്റോറന്റിലോ ആർട്ട്‌ ഗാലറിയിലോ വയ്ക്കുമ്പോൾ, അത്‌ കാടല്ല, സംസ്കാരമാണ്‌. കാടിനെ നിഷേധിക്കുന്ന ഉൽപന്നമാണത്‌. അത്‌ മറ്റൊരു വിനിമയമാണ്‌. പോത്ത്‌ എന്ന ജീവിയുടെ തലയായിരിക്കുമ്പോഴുള്ള ലക്ഷ്യത്തിൽ നിന്ന്‌, മാർഗ്ഗത്തിൽ നിന്ന്‌ മാറി, മറ്റൊന്നായി നിലനിൽക്കയാണ്‌. പോത്തിൻതല, പൊതുവേദികളിൽ ഓർമ്മയുടെ ബിംബമാണ്‌. നഷ്ടപ്പെട്ട ബന്ധങ്ങളുടെ ഓർമ്മയായി അത്‌ പുനർജനിക്കുന്നു. ഏത്‌ വസ്തുവിനും ഇങ്ങനെ, അതിന്റെ പിറവിയിലോ, സംയുക്താവസ്ഥയിലോ ഉള്ള ഘടകം എന്ന നിലയിലുള്ള അസ്തിത്വം കാലികവും ആപേക്ഷികവും ദ്വന്ദാത്മകവുമാണ്‌. രണ്ട്‌ തരം പ്രത്യക്ഷതകൾ അതിനുണ്ട്‌. സംയുക്തമണ്ഡലത്തിന്റെ, അല്ലെങ്കിൽ സംയുക്തവസ്തുവിന്റെ ഭാഗമായിരിക്കാനുള്ള ദൗത്യം. മറ്റൊന്ന്‌, അനേകം അനന്തര അവസ്ഥകളിൽ വെറും ഘടകമായിരിക്കാനും സാംസ്കാരികാവസ്ഥകളിൽ ഉദ്ദേ‍ീപനം നടത്താനുമുള്ള ദൗത്യം. ഇതുരണ്ടും കാണുകയാണെങ്കിൽ, ഏത്‌ വസ്തുവിനും വിമോചനമുണ്ടെന്ന്‌ മനസ്സിലാക്കാം. ഒന്ന്‌,  ആ വസ്തുവിന്‌ സ്വയം വിമോചിപ്പിക്കാനുള്ള ആന്തരികവാഞ്ചയുണ്ട്‌. അതിനെ സ്വന്തം മൗലികാവസ്ഥയിൽ, സ്ഥിരമായി ഉരുക്കിപ്പിടിപ്പിച്ചിട്ടില്ല. അത്‌ പലതാണ്‌. രണ്ട്‌, അത്‌ മനുഷ്യചിന്തയിലൂടെ, സാംസ്കാരിക നിർമ്മിതികളിലൂടെ, വിഭിന്നസാഹചര്യങ്ങളിലൂടെ അനേകം വസ്തുക്കളുടെ, ആശയങ്ങളുടെ വിഭിന്നഘടകങ്ങളായി മാറുന്നു. ഒരു ലാൻഡ്സ്കേപ്പ്‌ ഫോട്ടോഗ്രാഫ്‌ ഉദാഹരണമായെടുക്കാം. അതിലെ ആകാശക്കീറുകളും മരങ്ങളും സമതലങ്ങളുമെല്ലാം ചേർന്നാണല്ലോ സംയുക്തചിത്രം ഉണ്ടായിട്ടുള്ളത്‌. അതിൽ നിന്ന്‌ ആകാശക്കീറുകളുടെ ഭാഗം മാത്രം വെട്ടിയെടുത്ത്‌ ഗ്രാഫിക്‌ ഡിസൈനിംഗിനായി ഉപയോഗിക്കുമ്പോൾ, ആ ആകാശക്കീറ്‌ ഡിസൈനിംഗിലെ പൊതുസന്ദേശത്തിനു ബലം വർദ്ധിപ്പിക്കുന്ന ഘടകമായി മാറുകയാണ്‌. ആകാശക്കീറ്‌ ഫോട്ടോഗ്രാഫിലേതിൽ നിന്ന്‌ വ്യത്യസ്തമായി, ഗ്രാഫിക്സിനു വേണ്ടതായ സഹജസ്വഭാവത്തെ കണ്ടെത്തുമ്പോൾ മാത്രമേ നിരാസവും നിർമ്മാണവും ഒത്തുവരുകയുള്ളു.

 വസ്തുക്കൾ അല്ലെങ്കിൽ ആശയങ്ങൾ ഏതെങ്കിലും ശാസ്ത്രത്തിന്റെ തത്ത്വത്തിന്റെ ഘടകമായിരിക്കെത്തന്നെ അവ മറ്റു പല നിർമ്മാണങ്ങളുടെയും അസംസ്കൃതവസ്തുക്കളുമാണ്‌. ഒരു വസ്തുവിന്റെയോ, യാഥാർത്ഥ്യത്തിന്റെയോ മാത്രമായി ഒരു ഘടകവുമില്ല. അതിന്റെ അർത്ഥം ഒന്നിനും നിശ്ചിതമായ അർത്ഥമോ, സംസ്കാരമോ ഇല്ലെന്നാണ്‌. പുനക്രമീകരിച്ചാൽ പുതിയ യാഥാർത്ഥ്യമായി. നമ്മുടെ യാഥാർത്ഥ്യത്തെ നമുക്ക്‌ തന്നെ കൂട്ടിയോജിപ്പിക്കുകയോ പുനസംഘടിപ്പിക്കുകയോ ചെയ്യാനാകും. അങ്ങനെ ചെയ്യാത്തപ്പോൾ, ഏത്‌ വസ്തുവും  ചിഹ്നവിജ്ഞാനീയമായി പരിവർത്തിക്കപ്പെടുന്നു. ഇത്‌ നിരാസവും നിർമ്മാണവുമാണ്‌.
 സ്വയം നിരാസവും നിർമ്മാണവും പ്രാചീനമായ എല്ലാ തത്ത്വങ്ങൾക്കും സമാന്തരമായാണ്‌ നീങ്ങുന്നത്‌. ഇത്‌ കലകളെപ്പറ്റിയുള്ള വ്യവസ്ഥാപിതസങ്കൽപങ്ങളെതന്നെ അട്ടിമറിക്കുകയാണ്‌. തെരുവിൽ പാടുന്ന ഗായകരെ ഞാൻ ഓർക്കുകയാണ്‌. ഒരു ദിവസം സന്ധ്യയ്ക്ക്‌ മൂവാറ്റുപുഴയിൽ നിന്ന്‌ തൃപ്പൂണിത്തുറയിലേക്ക്‌ ബസ്സിൽ വരുകയായിരുന്നു. കോലഞ്ചേരിയിൽ ഏതാനും അന്ധയുവതികൾ പാടിയ വിഷാദ ഗാനം എനിക്ക്‌ സ്വയം നിരാസത്തിന്റെയും നിർമ്മാണത്തിന്റെയും അനുഭവമായി. അവർ വളരെ പ്രശസ്തമായ ഒരു സിനിമാഗാനം (ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ ആയിരംപേർവരും, കരയുമ്പോൾ കൂടെ കരയാൻ നിൻനിഴൽമാത്രം വരും...) ആലപിക്കുകയായിരുന്നു. എസ്‌.ജാനകി പാടിയ ആ ഗാനം മറ്റൊന്നായി അവിടെ രൂപാന്തരപ്പെടുകയായിരുന്നു. ആ അന്ധയുവതികൾ അവരുടേതായ യാഥാർത്ഥ്യത്തിൽ, അവർ ഒരുക്കിയെടുത്ത വിവിധ ജീവിത ഘടകങ്ങൾകൊണ്ട്‌ നിർമ്മിച്ചെടുത്ത യാഥാർത്ഥ്യത്തിൽ പാടിയ ആ ഗാനം പഴയ സിനിമാഗാനത്തെ നിരസിച്ച്‌ പുതിയ ഒന്നാക്കി. യഥാർത്ഥഗാനം പാടിയ ജാനകിയെ, ഈ ഗായകർ സ്മൃതികളിലൂടെ വിദൂരതകളിലേക്ക്‌ പറഞ്ഞയച്ചു. ജാനകിയുടെ ഗാനത്തിന്റെ സന്ദർഭമോ, അർത്ഥമോ, ചരിത്രമോ ഒന്നും ഈ ഗായകർക്ക്‌ ആവശ്യമില്ല. ചരിത്രം അതിന്റെ തന്നെ പാഴ്‌വസ്തുക്കളെ നിർമ്മിക്കുന്ന സന്ദർഭമാണിത്‌. ജാനകിയുടെ യഥാർത്ഥഗാനത്തിന്റെ സകലഘടകങ്ങളെയും ഉപയോഗശൂന്യമായ വസ്തുക്കളായി കണ്ട്‌, ഈ ഗായകർ വലിച്ചെറിയുന്നു. പകരം അവർ സൃഷ്ടിക്കുന്ന യാഥാർത്ഥ്യം, പഴയ ഗാനത്തിന്റെ ഘടകങ്ങൾക്ക്‌ പുതിയ അർത്ഥം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ്‌. ഇവിടെ സംഭവിക്കുന്നതെന്താണ്‌? ഏത്‌ ചരിത്രവസ്തുവും പല ഘടകങ്ങളാണ്‌, പല ചിഹ്നങ്ങളാണ്‌. ആ ചരിത്രവസ്തുവിനെ അവിടെ നിന്ന്‌ മാറ്റി, മറ്റൊരു സ്ഥലത്ത്‌ വച്ച്‌ പുനരാവിഷ്കരിക്കുമ്പോൾ അതിനു പുതിയ ചില ഘടകങ്ങൾ സാംസ്കാരത്തിന്റെ ഉപാധികളായി ലഭിക്കുന്നു. അന്ധഗായകർ കൂട്ടി ഘടിപ്പിച്ചെടുത്ത യാഥാർത്ഥ്യത്തിൽ, അവർ സ്വന്തം ജീവിതത്തെയും സാംസ്കാരിക ഉൽപാദനോപാധിയെന്ന നിലയിൽ ഉൾപ്പെടുത്തുന്നു. ഇത്‌ പഴയ ഗാനത്തിന്റെ സ്വയം നിരാസവും, ഗായകരുടെ നിർമ്മാണവുമാണ്‌.

 മുഴുനീള ആസ്വാദനമോ, ഇതിവൃത്തമോ, ആഖ്യാനമോ ഇന്ന്‌ പ്രസക്തമല്ല. ചെറുതുണ്ടുകളാണ്‌ മുഖ്യപ്രമേയങ്ങളാകുന്നത്‌. അനേകം ചെറുതുണ്ടുകൾ സിനിമാറ്റിക്ക്‌ അനുഭവം എന്നപോലെ വന്ന്‌, പരസ്പര ഭിന്നമെങ്കിലും ഏകാനുഭവമായി മാറുന്നു. ടെലിവിഷൻ ദൃശ്യങ്ങളുടെ നേരെയുള്ള നമ്മുടെ സമീപനം ഇതിനുദാഹരണമാണ്‌. ഒരു വിഷ്വൽ ഒരിടത്തും ഒറ്റയ്ക്കാവുന്നില്ല. മുഖ്യമാകുന്നില്ല. ഒന്ന്‌ കഴിഞ്ഞാൽ മറ്റൊന്ന്‌ എന്നിങ്ങനെ പ്രാമുഖ്യം നേടുകയാണ്‌. ഒന്നു കഴിഞ്ഞാൽ അതിന്റെ തുടർച്ച കുറച്ചുനേരത്തേക്കുണ്ട്‌. മറ്റൊരു പരിപാടിയാവും പിന്നീട്‌ വരുക. എന്നാൽ പ്രോഗ്രാം മുഴുമിപ്പിക്കാതെ നാം മറ്റൊരു ചാനലിലേക്ക്‌ പോകാനുള്ള സാധ്യതയാണ്‌ എപ്പോഴുമുള്ളത്‌. ഈ തുണ്ടുകളിലൂടെയുള്ള യാത്ര നമുക്ക്‌ ഒന്നിനൊന്ന്‌ ഭിന്നമായ ആഭിമുഖ്യങ്ങളല്ല, വലിയ ഒരു അനുഭവത്തിന്റെ ഘടകങ്ങളായാണ്‌ പ്രത്യക്ഷപ്പെടുന്നത്‌. ഭിന്നമായ ദൃശ്യങ്ങൾകൊണ്ട്‌, നാം സാങ്കൽപികമായ ബൃഹത്‌ അനുഭവം നേടുന്നു. ഇത്‌ പ്രതീതി യഥാർത്ഥ്യമാണ്‌.

 മുഴുനീള പ്രമേയങ്ങൾ സ്വയം നിരാസത്തിനോ നിർമ്മാണത്തിനോ പറ്റിയതല്ല എന്നാണ്‌ പുതിയ സാംസ്കാരിക ജീവിതം നൽകുന്ന സൊ‍ാചന. ഓരോ നിമിഷത്തിലും ഓരോ വസ്തുവും പുതിയതാണ്‌. അങ്ങനെയൊരു പ്രതീതിയുണ്ട്‌. കല്ലിനുള്ളിൽ ഏത്‌ രൂപത്തിലുള്ള പ്രതിമകൾ ഉണ്ടെന്നതുപോലെത്തന്നെ, ഓരോ വസ്തുവിനും സ്വയം നിരസിക്കാനും മറ്റൊന്നാകാനുമുള്ള സ്വഭാവമുണ്ട്‌. ഇത്‌ വസ്തുവിൽ നിക്ഷിപ്തമാണ്‌. അതുകൊണ്ട്‌, വസ്തുവിന്റെ നിമിഷയാഥാർത്ഥ്യങ്ങളെ അവഗണിച്ചുകൊണ്ട്‌ അതിനുമേൽ ബൃഹത്‌ പ്രമേയത്തിന്റെ പുതപ്പ്‌ പുതപ്പിക്കുന്നത്‌ അയഥാർത്ഥമാണ്‌. ഓരോ നിമിഷത്തിന്റെയും തുണ്ടുകളിലൂടെ സഞ്ചരിക്കുമ്പോൾ, അതിനെതന്നെ നിരാകരിക്കാനും മറ്റൊന്നാകുക എന്ന അസ്തിത്വത്തിന്റെ വിധി ഏറ്റെടുക്കാനും സാധ്യതതെളിയുന്നു.

 മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന സിനിമകളോ കലാപ്രകടനങ്ങളോ കാണാൻ ഇന്നത്തെ തിരക്കുപിടിച്ച കാലത്ത്‌ സമയം ലഭിക്കുകയില്ല. ദീർഘിച്ച ആഖ്യാനങ്ങൾ, അസ്തിത്വ വിരുദ്ധമാണ്‌. ചെറുതുണ്ടുകളിലൂടെ തന്നെ മനുഷ്യനു ആവശ്യമായ കലയും സംസ്കാരവും നേടാമെന്നിരിക്കെ, മുഴുനീള ആഖ്യാനങ്ങൾ ഭാരമായിത്തീരുന്നു.

 കലയുടെയോ സംസ്കാരത്തിന്റെയോ വക്താവാകാൻ, അതുകൊണ്ട്‌ തന്നെ ഇന്നത്തെ മനുഷ്യർക്ക്‌ പ്രയാസമായിരിക്കും. പലതരം കലകൾ, സംസ്കാരങ്ങൾ, ഉപഭോക്തൃവസ്തുക്കൾ, സാങ്കേതികമികവ്‌ പ്രകടിപ്പിക്കുന്ന ഉപകരണങ്ങൾ എന്നിവയിലൂടെയാണ്‌ ഒരാൾ ഇന്ന്‌ താൻ ഒരു സംസ്കാരിക ജീവിയാണെന്ന്‌ തിരിച്ചറിയുന്നത്‌. എന്നാൽ അയാൾക്ക്‌ ജീവിതകാലം മുഴുവൻ പ്രത്യേകപാറ്റേണിലോ, ചിട്ടയിലോ ഉള്ള സാംസ്കാരിക ജീവിയാകേണ്ട ബാധ്യതയില്ല. കാരണം അയാൾക്ക്‌ സ്വയം നിരസിക്കാനുള്ള വാഞ്ചയുണ്ട്‌. പുതിയ ഉൽപന്നങ്ങളിലൂടെ അയാൾ തന്റെ അസ്തിത്വത്തെ പരീക്ഷണവസ്തുവാക്കുന്നു. സാഹസികത, രചന, ഉപഭോഗം എന്നിവയിലെല്ലാം അയാൾ സ്വയം പരീക്ഷിക്കുകയാണ്‌ ചെയ്യുന്നത്‌. ഇങ്ങനെ ആശയത്തിന്റെ അഖണ്ഡാവസ്ഥയിൽ നിന്ന്‌, സാമ്പ്രദായികതയുടെ ഏക ലക്ഷ്യത്തിൽ നിന്ന്‌ അയാൾ പലതുണ്ടുകളായി ചിതറി, പല വസ്തുക്കളായി പരിണമിച്ച്‌, ഓരോ നിമിഷവും സ്വയം നവീകരിക്കുന്നു. നിശ്ചിതമായ സ്വത്വമോ, ഭാവുകത്വമോ ഇവിടെയില്ല. സ്വത്വവും ഭാവുകത്വവും, സ്വച്ഛന്ദമായ പ്രവാഹത്തിനെതിരാണ്‌.


നവീനമായ ഡിജിറ്റൽ ടെക്നോളജിയിലും ഈ സ്വയം നിരാസവും നവീകരണവുമാണുള്ളത്‌. പ്രതീതി യാഥാർത്ഥ്യത്തിന്റെ കാര്യം തന്നെയെടുക്കാം. ഇന്റർനെറ്റ്‌ വെബ്‌ പേജുകൾ ഒന്നിൽ തന്നെ പലതാണ്‌. ലിങ്കുകളിലൂടെയാണ്‌ ഈ പലവിധ പേജുകൾ യാഥാർത്ഥ്യമാവുന്നത്‌. എന്നാൽ അതിനു ക്രമമോ ചരിത്രമോ വ്യക്തിനിഷ്ഠതയോ വസ്തുനിഷ്ഠതയോ ഇല്ല. അത്‌ നാം എങ്ങനെ ഉപയോഗിക്കുന്നുവോ അതിനനുസരിച്ച്‌ മാറിക്കൊണ്ടിരിക്കും. തിരഞ്ഞെടുക്കുന്നയാളിന്റെ ഇഷ്ടത്തിനനുസരിച്ച്‌, ഒരു പേജിൽ നിന്ന്‌ സഞ്ചരിച്ചുകൊണ്ടിരിക്കും. തുടങ്ങിയ പേജിലേക്ക്‌ തിരിച്ചുവരണമെന്നില്ല. ഓരോ വഴി തുറക്കപ്പെടുന്നത്‌, നിമിഷത്തിന്റെ കൗതുകമനുസരിച്ചാണ്‌. മത്സ്യസഞ്ചാരങ്ങളാണ്‌ ഇതിനുസാദൃശ്യം പറയാവുന്ന പ്രതിഭാസം. മത്സ്യങ്ങൾക്ക്‌ സൂക്ഷിക്കാനായി വഴികളില്ല. എല്ലാ വഴികളും അവയുടെ നൈമിഷികമായ ചോദനയാൽ നിർമ്മിക്കപ്പെടുന്നു. അപ്പോൾ തന്നെ അതു വിസ്മൃതമാവുകയും ചെയ്യുന്നു. ഇതുതന്നെയാണ്‌ നവാദ്വൈതവും. ഓരോ നിമിഷത്തിലുമുള്ള സഞ്ചാരം സ്വയം നിരാസവും നിർമ്മാണവുമായിത്തീരുന്നു. അതാകട്ടെ, പിന്നീട്‌ തിരിച്ചുവരാനുള്ളതല്ല. ഓർമ്മകൾ കൊണ്ട്‌ തുഴഞ്ഞ്‌ സ്വയം മറവിയാകാനുള്ളതാണ്‌ ഈ സ്വയം നിരാസം. പുനർ നിർമ്മാണത്തിലും, ഓർമ്മയും മറവിയും ഇരുവശങ്ങളിലുമായി ഒട്ടിച്ചുവച്ചിരിക്കുന്നു. സൈബർ പേജുകൾക്കൊന്നിനും ചരിത്രത്തിന്റെ മാതൃത്വം ഏറ്റെടുക്കാനാവില്ല. അവയെല്ലാം വസ്തുവിന്റെയുള്ളിലെ അനേകം രൂപങ്ങൾപോലെ, പലവിധ നിർമ്മിതികൾക്കായി പ്രതീതി യാഥാർത്ഥ്യങ്ങൾ സൂക്ഷിക്കുന്നു. ഓരോപേജും അസംഖ്യം പേജുകളാണ്‌. എന്നാൽ ഇവ പരസ്പരം പ്രമേയത്തിലോ, രൂപത്തിലോ സാമ്യം പുലർത്തുന്നില്ല.

നവാദ്വൈത ദർശനത്തിലെ നിമിഷങ്ങളുടെ സ്വയം നിരാസത്തിലും നിർമ്മാണത്തിലും ഇതുപോലെ അസംഖ്യം സാധ്യതകളുണ്ട്‌. പരസ്പരബന്ധം പുലർത്താൻ കഴിയാത്ത വിധം അനന്തമായ പ്രവാഹാത്മകതയാണിതിലുള്ളത്‌. ഒന്നിൽ നിന്ന്‌ നാം തിരഞ്ഞെടുക്കുന്നത്‌ നമ്മുടെ ഇഷ്ടമനുസരിച്ചാണ്‌. അതിനു ക്രമമോ, തുടർച്ചയോ, ആശയപരമായ പൊരുത്തമോ ഒന്നുമില്ല. ഏതൊന്നാണോ നാം, അതിനെ തള്ളിക്കളഞ്ഞ്‌ മറ്റൊന്നാകാൻ ശ്രമിക്കുന്നതിലൂടെ, നാം ഒന്നുമല്ല എന്ന പരോക്ഷമായ സന്ദേശംകൂടി നൽകുന്നു. ഈ സന്ദേശം ആരെയെങ്കിലും ഉദ്ദേശിച്ചു നിർമ്മിക്കുന്നതല്ല. അതും പ്രതീതിയാണ്‌.

ചാട്ടം


ടി.എ.ശശി
കപ്പലിൽ നിന്നൊരാൾ
കാണാതായെന്നറിഞ്ഞതും
നാഴികകൾക്കപ്പുറം
നിഴലുപോലെന്തോ
കടലിൽ വീഴുന്നത്‌
കണ്ടുവേന്നൊരാൾ
ഡക്കിൽ ഊരിവച്ചി-
ട്ടുണ്ടുടുപ്പുകൾ, വാച്ചും
വീണനേരം ഗണിച്ചു
കപ്പൽ പുറകോട്ടെടുത്ത്‌
നിർത്തി തിരച്ചിലായ്‌
ബംഗാൾ ഉൾക്കടലിൻ
നടുക്കെത്തിയത്രേ
ഇരുൾവീണു
മുങ്ങും സന്ധ്യയിൽ
ചുറ്റും കറുപ്പിൻ പരപ്പ്‌
ലൈഫ്‌ ബോട്ടിൽ
കോരിയെടുത്ത-
ടുക്കുന്നുണ്ട്‌
നടുക്കടലിനും
വേണ്ടാത്ത ജന്മത്തെ.

ചാട്ടം



ടി. എ.ശശി
 കപ്പലിൽ നിന്നൊരാ
കാണാതായെന്നറിഞ്ഞതും
നാഴികകൾക്കപ്പുറം
നിഴലുപോലെന്തോ
കടലിൽ വീഴുന്നത്‌
കണ്ടുവേന്നൊരാൾ
ഡക്കിൽ ഊരിവച്ചി-
ട്ടുണ്ടുടുപ്പുകൾ, വാച്ചും
വീണനേരം ഗണിച്ചു
കപ്പൽ പുറകോട്ടെടുത്ത്‌
നിർത്തി തിരച്ചിലായ്‌
ബംഗാൾ ഉൾക്കടലിൻ
നടുക്കെത്തിയത്രേ
ഇരുൾവീണു
മുങ്ങും സന്ധ്യയിൽ
ചുറ്റും കറുപ്പിൻ പരപ്പ്‌
ലൈഫ്‌ ബോട്ടിൽ
കോരിയെടുത്ത-
ടുക്കുന്നുണ്ട്‌
നടുക്കടലിനും
വേണ്ടാത്ത ജന്മത്തെ.

തേയ്ക്കൽ


സുധാകരൻ ചന്തവിള





ലല്ലേശ്വരി
വിവ. വേണു വി.ദേശം
ക്ഷീണിച്ചു വീഴും വരേയ്ക്കും
ഞാൻ സ്വാത്മാവെത്തേടിയുഴറി
പക്ഷേ, ഇപ്പോഴെനിക്കറിയാം
ആർക്കുമേ പരിശ്രമത്തിലൂടെ
ആ നിഗോ‍ൂഢ ജ്ഞാനം
നേടാനാവുകയില്ലെന്ന്‌
അവിടുന്ന്‌ ഞാൻ തന്നെയെന്ന
ബോധത്തിൽ ലയിക്കവെ
വീഞ്ഞിരിക്കുന്ന ഇടം
ഞാൻ കണ്ടെത്തി
കണക്കറ്റു നിറഞ്ഞ വീഞ്ഞിൻ
ഭരണികളുണ്ടവിടെ, എന്നാൽ
പാനംചെയ്യാനാർക്കുമനുവാദമില്ല

Sunday 1 May 2011

ഒരേ ഒരു ലക്ഷ്യം നിയമസഭ'


  1. കെ.ജി.ഉണ്ണികൃഷ്ണൻ
 തിരഞ്ഞെടുപ്പു മുന്നിൽക്കണ്ട്‌ സീറ്റുംവിജയവും ഭരണവും ഉറപ്പിക്കാനുള്ള ചെറുതുംവലുതുമായ പാർട്ടികളുടെയും പാർട്ടികൾക്കുള്ളിലെ ഗ്രൂപ്പുകളുടെയും ഈർക്കിൽ പാർട്ടികളുടെയും ഇതിനകത്തെല്ലാമുള്ള അധികാരാർത്തിപ്പണ്ടാരങ്ങളുടെയും ചരടുവലികളും പിളർക്കലും ലയനവും കൂടുവിട്ടുകൂടുമാറലും, സ്ഥാനാർത്ഥിനിർണ്ണയ ചർച്ചകളും പത്രിക സമർപ്പിക്കലുമെത്തിയപ്പോൾ ചെറുപടക്കങ്ങളിൽ തുടങ്ങി കൂട്ടവെടിപൊട്ടിക്കുന്ന ഉത്സവപ്പരിപാടികളുടെ ചേലിലായി.
നിയമസഭയിൽ ഒരു സീറ്റെങ്കിലും സംഘടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ എന്തർട്ട്‌ രാഷ്ട്രീയം എന്ന മട്ടിലാണ്‌ എല്ലാവരുടെയും പ്രവർത്തനം. ഭരണം ഇത്തവണ യു.ഡി.എഫിനാകുമെന്ന തോന്നലിൽ വിമാനപ്രശസ്തനായ മുൻ മന്ത്രി അച്ചായനാണ്‌ ലയനവുമായി പരിപാടി തുടങ്ങിവച്ചതു. അതിനു മുൻപു തന്നെ അലിയും കുട്ടിയും മനോജുമെല്ലാം കൂടുവിട്ടുകൂടുമാറ്റം നടപ്പാക്കിത്തുടങ്ങിയിരുന്നു.

ഒരു സീറ്റിനു വേണ്ടി എന്തെല്ലാം കളികളാണ്‌ ഓരോരുത്തരും നമ്മെ ലജ്ജിപ്പിച്ചുകൊണ്ടുകളിക്കുന്നത്‌.?
 ഒരേഒരുലക്ഷ്യം, 'നിയമസഭ' എന്നതാണത്രെ പുതിയ മുദ്രാവാക്യം. സീറ്റുകിട്ടിയില്ലെങ്കിൽ തങ്ങളുടെ സഭാ നേതാക്കളെക്കൊണ്ടോ, സമുദായ നേതാക്കളെക്കൊണ്ടോ, തങ്ങൾക്കുവേണ്ടി പ്രസ്താവനയിറക്കുകയാണ്‌ ഒരു രീതി. മണ്ഡലത്തിലെ ജാതിക്കാരിൽ തന്റെ ജാതിക്കാർക്കാണ്‌ ഭൂരിപക്ഷം എന്നു സ്ഥാപിക്കുവാൻ ഇടതുവലതുഭേദമെന്യേ സ്ഥാനാർത്ഥിമോഹികൾ രംഗത്തുവരുന്നു.

ചെങ്ങന്നൂർ എന്റെ മണ്ണാണ്‌" എന്നു പറഞ്ഞ്‌ പഴയ വ്യാജരേഖവനിതാ റിബലാകാൻ നോക്കി പിന്മാറിയപ്പോൾ കോട്ടയം അമ്മയുടെ മണ്ണാണെന്ന്‌ വയലാർവികാരവുമായി മറ്റൊരുവൾ. വേറെ ഒരുത്തിയാകട്ടെ സീമയ്ക്കുരാജ്യസഭാ സീറ്റുകൊടുത്തപ്പോൾ തുടങ്ങിയ വിങ്ങിപ്പൊട്ടൽ ഇത്തവണ ചാവേറായിപ്പോലും സീറ്റില്ലെന്നറിഞ്ഞപ്പോൾ പൊട്ടിക്കരയാനായി പഴയ എതിരാളി കുഞ്ഞൂഞ്ഞിന്‌ മൂന്നുരൂപ നൽകി മെമ്പർഷിപ്പുവാങ്ങി  പരിഹാസ്യയായി. ഇതിലും പരിഹാസ്യനായത്‌ പൂഞ്ഞാറിന്റെ അവകാശിയായ മുൻ ഐ.എ.എസ്സുകാരന്റെ കാവിയുടുക്കലാണ്‌. മുസ്തഫാച്ചേട്ടനാകട്ടെ, സീറ്റില്ലെന്നുറപ്പായപ്പോൾ ഒരു റെബലായി അപ്പുറത്തെ പൈന്തുണതേടാനാണോ എന്നറിയില്ല, നേതാവിനെതിരെ സത്യവാങ്ങ്മൂലത്തിനും തയ്യാറായി. എനിക്കു 89 ആയില്ല, 87 ആയിട്ടേയുള്ളു എന്നു മുഖ്യനും 90 കഴിഞ്ഞ പഴയ വിപ്ലവകാരിയും മത്സരിക്കുമ്പോൾ ഒരങ്കത്തിനുകൂടി ബാല്യമുണ്ടെണ്ണമോഹം പൊലിഞ്ഞു.


 ഇതിനെക്കാളൊക്കെ കഷ്ടം അടുത്തവീട്ടിൽ ഒളിഞ്ഞു നോക്കി, ഭർത്താവിനോടു വഴക്കിടുന്ന ഭാര്യയെ സ്വന്തം വീട്ടിലേയ്ക്കു വിളിക്കുന്ന അവിഹിതക്കാരെ വെല്ലുന്ന തൊലിക്കട്ടിയോടെ പാർട്ടിക്കുവേണ്ടി പണിയെടുത്തവരെ തഴഞ്ഞ്‌, കലക്കവെള്ളത്തിൽ മീൻ പിടിക്കാനിറങ്ങുന്ന മുഖ്യമുന്നണികളുടെ മനോഭാവമാണ്‌. ജയാഡോളിയും ജോർജ്ജ്മാത്യുവുംപോലെയുള്ളവർക്കു പൈന്തുണപ്രഖ്യാപിക്കുന്നവർ കാര്യം കഴിഞ്ഞാൽ കരിവേപ്പിലയാകുമെന്നൊന്നും ഓർക്കാറില്ല. അങ്ങിനെ പണ്ടുചാടിയ ചെറിയാൻ ഫിലിപ്പ്‌ ഇത്തവണയും രക്ഷപ്പെടുന്നകാര്യം 'ക്ഷ' പ്രയാസമാണെന്നുവേണം പറയാൻ. പണ്ടുകരഞ്ഞ ശരത്ചന്ദ്രപ്രസാദിനിപ്പോൾ കണ്ണീരുപോലുമില്ലെന്നു തോന്നുന്നു. 140 സീറ്റിനുവേണ്ടി അതിന്റെ പത്തിരട്ടി രാഷ്ട്രീയഭിക്ഷാംദേഹികൾ ഓരോ പാർട്ടിയിലുമുള്ളപ്പോൾ ചിലർക്ക്‌ ശ്രീശാന്തിന്റെ അവസ്ഥ ഓർമ്മവരും.

എങ്ങനെയെങ്കിലും സ്ഥാനാർത്ഥിയാകണമെന്നും, ഒരിക്കൽ ജയിച്ചാൽ ആ മണ്ഡലം ആജീവനാന്തം കുത്തകയാക്കണമെന്നും അങ്ങനെ കുത്തകയായാൽ കാലശേഷം ഭാര്യയ്ക്കോ മക്കൾക്കോ ആയി എഴുതിവയ്പിക്കണമെന്നുമുള്ള ചിന്താഗതി മാത്രമായി അധഃപതിച്ചിരിക്കുന്ന നമ്മുടെ ജനാധിപത്യം കുറഞ്ഞപക്ഷം, സ്ഥാനമോഹികളായി കൂടുമാറുന്നവരെ സ്വീകരിക്കില്ലെന്നു രണ്ടുമുന്നണികളും ധാരണയിലെത്തേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.