Sunday 5 June 2011

contents/ezhuth online -june 2011

ezhuth







ഹരികുമാറിന്റെ നവചിന്തകൾ:

ചെറുതെത്ര മനോഹരം:

വിപ്ളവം ഉണ്ടാകുന്നത്:



ഖജനാവുകളി:


ഞാനാരാ മോൻ!:


പ്രവാസത്തിന്റെ രാസഘടികാരങ്ങൾ:

കൊലപാതകം:

 സമസ്യ:

ബോധോദയം:

 your smiles:

 വിവേകാനന്ദം:

 മഴ:

 ഈശ്വരന്റെ വീട്:
സുനിൽ സി.ഇ



കൊഴിഞ്ഞുപോയ മയിൽ‍പ്പീലി:
പഥികൻ


 പറയാതെപോയത്:

ഋതുപ്പകർച്ചകൾ:

 പ്രണയം:

സാഹിത്യചിന്തകളുടെ രാജയോഗഗാംഭീര്യം:


 പൂർണിമ:





 ഒരിക്കൽ നമുക്ക്:

ഒരിക്കല്‍ നമുക്ക്‌

എം.കെ.ഹരികുമാർ

 ചിലപ്പോൾ
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൌനങ്ങള്‍
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,

എഡിറ്റോറിയൽ

 മാത്യൂ നെല്ലിക്കുന്ന്‌

കേരളം മഴയുടെ നാടാണ്‌.
വാസ്തവത്തിൽ കുറേ വർഷങ്ങളായി ഞാൻ മഴക്കാലത്ത്  നാട്ടിലുണ്ടാകാറില്ല.ഇത്തവണ അതു സാധിച്ചു.മഴ അതു കേരളത്തെ കൂടുതൽ തുറന്നു കാണിക്കുന്നു.
സൗന്ദര്യത്തിലും ദുരിതത്തിലും.
മഴ നമ്മുടെ നാട്ടിലാണ്‌ ഉണ്ടായത് എന്നു പറഞ്ഞാലും തെറ്റില്ല.മഴ നമുക്കു മാത്രമായി ഒരു ഭൂപടം കാണിച്ചുതരുന്നു.
പുതിയ വർണങ്ങൾ തന്ന് നമ്മെ സുന്ദരന്മരും സുന്ദരികളുമാക്കുന്നു.
മഴയിൽ നാം നമ്മുടെ തന്നെ പുരാതനഗൃഹങ്ങളിലേക്ക്
മടങ്ങാൻ ആലോചിക്കും.

മഴയുടെ സൗന്ദര്യത്തിൽ നാം മതിമറന്നാലും , മഴയുടെ അഴകിനെ നിലനിർത്താൻ ഇനിയും നാം ശ്രമിക്കുന്നില്ല.
മഴവന്നാൽ വീടും കൂടും നഷ്ടപ്പെടുന്നവരുടെ കണ്ണീരൊപ്പാൻ ഇനിയെങ്കിലും കാര്യമായി എന്തെങ്കിലും ചെയ്യണം.മഴവരുന്നതോടെ കൃഷിയും ജോലിയും നഷ്ടപ്പെടുന്നവരുണ്ട്.
അവരുടെ ജീവിതത്തിനു മഴ കൊണ്ടുവരുന്ന സൗന്ദര്യം പകുത്ത് നൽക്കൻ നാം തയ്യാറാകണം.
മഴയിൽ നാം പുനർജനിക്കുകയാണ്‌.
മാനസികമായി അതു നമ്മെ കൂടുതൽ ഉയർത്തുന്നു.
ആത്മീയമായ ഒരു പരിവർത്തനം അതു തരുന്നുണ്ട്.
മഴയെ നമുക്കു ഒരു മാട്ടത്തിനുള്ള, പുനർ ചിന്തനത്തിനുള്ള വഴിയായി സ്വീകരിക്കണം

വരരുചി പഞ്ചമിയോട് പറഞ പോലെ

ഇനിയെങ്കിലും മലയാളി മക്കളെ-
പ്പെറ്റു വഴിയിലേയ്ക്കെറിയണം!
പണ്ട് വരരുചി പഞ്ചമിയോട് പറഞ പോലെ
എന്നു കരുതിയാലും തെറ്റില്ല!
വരരുചിയുടെ കുട്ടികളാരും മോശമായല്ലല്ലൊ
വളര്‍ന്നു പന്തലിച്ചത്?, b shihab
സാക്ഷാല്‍ കണ്ണന്‍ വളര്‍ന്നത്
സ്വന്തം ഗൃഹത്തിലല്ലല്ലൊ?
കൈ വളര്‍ന്നോ? കാലു വളര്‍ന്നോ?
ഉറുമ്പരിയ്ക്കും, പേനരിയ്ക്കുമെന്നതെല്ലാം
ഉത്കണ്ഠയാണ്!
കുട്ടികള്‍ കുറച്ച് മണ്ണ്‌ തിന്ന് വളരട്ടെ
അമൃതിന്റെ ആയിരം ഉറവകള്‍
മണ്ണിലൊളിപ്പിച്ചിരിപ്പുണ്ട്.
മണ്ണിന്‌ ശക്തിയും മധുരവും ചേലും,
സുഗന്ധവുമുണ്ട്.
പറമ്പിലാരോ ഉപേക്ഷിച്ചു പോയ
നിധികള്‍ ഒളിഞു കിടപ്പുണ്ട്.
ചരിത്രവും, സംസ്കാരവും
അവിടെന്നു കിളച്ചു പറക്കാം.
നമ്മുടെ വേലിക്കെട്ടുകള്‍ക്കപ്പുറത്തും
രാജപാതകള്‍ നീണ്ടു പോകുന്നുണ്ട്
ആകാശത്തിന്‌ ആഴവും
പരപ്പും നീലിമയുമുണ്ട്.
ആയിരം സൂര്യചന്ദ്രന്‍മാര്‍ രത്നപ്രഭ ചിതറി
തെളിഞു നില്‍പ്പുണ്ട്.
മഴവില്ലുകള്‍ തീര്‍ത്ത മനോഹരചിത്രങളില്‍
പറവകള്‍ നീന്തി തുടിക്കുന്നുണ്ട്.
ബലതന്ത്രവും, രസതന്ത്രവും
കലനവും, ജീവശാസ്ത്രവും
നൂറ് നൂറ് വിഷയങളില്‍
ചിലതുമാത്രമാണ്.
കടലേഴും താണ്ടണ്ടെ? കൊഞ്ചിച്ച്
കൊഞ്ചിച്ച് കുട്ടികളെ കുഴയ്ക്കരുത്.
ഒരു കിളിയേയും ചിറകരിഞ്
പറക്കാന്‍ വിടരുത്.
ഇരുണ്ട ഭൂഖണ്ഡത്തിന്റെ ഘോരവനങളില്‍
നമുക്ക് തട്ടുകടയുണ്ടെന്നും
സാമ്പസിയുടെ തീരങളില്‍ പോലും
സങ്കേതങളുണ്ടെന്നും നാം
ഊറ്റം കൊള്ളാറുള്ളതല്ലെ?
നമ്മുടെ മൂക്കിനപ്പുറത്തും
ലോകങളുണ്ട്
അങോട്ടു പോയവര്‍
ആകാശങള്‍ അളന്നെടുക്കട്ടെ?
ശ്രീയേശുവിന്റെയും, മുത്തുനബിയുടെയും
ദിവ്യസന്ദേശങളവിടെയുണ്ട്.
ആദിശങ്കരന്റെ മായാദര്‍ശനമവിടെയുണ്ട്.
മാര്‍ക്സിന്റെയും ബാപ്പുവിന്റെയും
കണ്ടെത്തലുകളവിടെയുണ്ട്.
അവര്‍ കടലേഴും താണ്ടി വരട്ടെ
കടലിന്നക്കരെ മുത്തും പവിഴവുമുണ്ട്.
ഒരു ചെടിയേയും നിങള്‍ ചോലയില്‍
കൊണ്ടു പോയ് നടരുത്.
മനുഷ്യനിനിയും ഒരുപാട് ദൂരം
നടന്നു തീര്‍ക്കാനുണ്ട്!

പ്രണയം

എം. കെ .ഖരീം

ഭൂമിയിലെ എന്റെ സഞ്ചാരം  ഞാനും പരാശക്തിയും തമ്മിലുള്ള കരാര്‍ . എനിക്ക്  യഥേഷ്ടം സഞ്ചരിക്കാം, ശൈത്താനെ പിന്തുടരാം, വിയോജിക്കാം.
അതിനിടയില്‍ എന്നെ പ്രണയത്തില്‍ നിന്നും പിന്തിരിപ്പിക്കാന്‍ ശ്രമിക്കുന്നവരോട്, എന്റെ സ്വാതന്ത്ര്യത്തില്‍ കത്തി വയ്ക്കാന്‍ നിങ്ങളെ അധികാരപ്പെടുത്തിയത് ആരാണ്?
നടക്കുന്തോറും പെരുകുന്ന അതിര്‍ത്തികള്‍ , കുരുക്കുകളും... യുദ്ധങ്ങളും വെറികളും... യുദ്ധം കൊണ്ട് സമാധാനം ഉണ്ടാക്കാം എന്ന് ചിലര്‍ . യുദ്ധത്തിനെതിരെ, ഹിംസക്കെതിരെ     പോരാടിയ ആള്‍ കൊല ചെയ്യപ്പെടുന്നു. അഹിംസയുടെ പ്രചാചകന്റെ ശവശരീരത്തിനു ചുറ്റും തോക്കുകള്‍ ആചാര വെടി മുഴക്കുന്നു. തോക്കുകള്‍ അഹിംസയെ അവഹേളിക്കുന്നു. അഹിംസക്ക് ഒരിക്കലും ആയുധത്തിന്റെ ചാങ്ങാതിയാവാന്‍ കഴിയില്ലല്ലോ.

ഞാന്‍ പര്‍ദ ധരിക്കട്ടെ, ധരിക്കാതിരിക്കട്ടെ, എന്നെ വിലക്കാന്‍ നിങ്ങള്‍ ആരാണ്?
ലോകമേ, വിശ്വാസത്തില്‍ നിര്‍ബന്തമില്ലെന്ന പ്രവാചക മൊഴി എന്തേ മറക്കുന്നു?
എന്റെ പ്രാര്‍ത്ഥന പ്രണയമാണ്... അത് ഉടലും ഉടലും തമ്മിലല്ല... അതുകൊണ്ട്
എനിക്ക് ഉടലിനെ അലങ്കരിക്കെണ്ടതില്ല.
പ്രണയം തിരഞ്ഞു നടക്കുന്ന എന്നെ നിങ്ങള്‍ എവിടെക്കാണ്‌ ആട്ടിയോടിക്കുന്നത്? ആകാശത്തിനുമപ്പുറത്തേക്കോ?
അല്ലയോ പരാശക്തീ, നരകവാതില്‍ എനിക്കായി തുറന്നു തരിക... ഭൂമിയെക്കാള്‍
അതിര്‍ത്തിയില്ലാത്ത നിന്റെ നരകത്തെ ഞാനിഷ്ടപ്പെടുന്നു...


നിയമങ്ങളേ,
മാറി പോകൂ,
ആരാധനാലയങ്ങളേ,
ഒഴിഞ്ഞു പോകൂ,
ഞാന്‍ പ്രാര്‍ഥനയിലാണ്...
എന്റെ ജപം നാവുകൊണ്ടുളളതല്ല,
ശ്വാസത്തിലൂടെയാണ് ഞാന്‍
പ്രാര്‍ത്ഥനയിലാകുന്നത്....

സമസ്യ


ശ്രീദേവിനായര്‍


 

ഒരു നിമിഷത്തെ വിരഹം,
ഒരു ദിവസത്തെ കലഹം,
ഒരു യുഗത്തോളം ആഴം!
ബന്ധങ്ങളുടെ തീവ്രത,
ബന്ധനങ്ങളുടെ മതിഭ്രമം.

എല്ലാം വലിച്ചെറിഞ്ഞ് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ആത്മാവിന്റെ ഒട്ടിച്ചേരലുകള്‍,
ചിന്തകളുടെ സ്വയംഭോഗങ്ങള്‍,
ഭാവങ്ങളുടെ വികാരപ്രകടനങ്ങള്‍.

എല്ലാം മറന്ന് സ്വതന്ത്രയാവാന്‍
കഴിഞ്ഞിരുന്നെങ്കില്‍!


ഓര്‍മ്മകളുടെ നിബിഡവനങ്ങളില്‍
തിങ്ങിനിരന്ന പ്രണയരാഗങ്ങളില്‍
ഈണംതെറ്റി,വരികള്‍ മറന്ന്,
ഇഴപൊട്ടിയ തന്ത്രികളിലപശ്രുതി
ആലപിക്കുന്നതിനുമുന്‍പ്,

അരങ്ങൊഴിയാന്‍ കഴിഞ്ഞിരുന്നെങ്കില്‍!

ജീവിതമെന്ന സമസ്യയുടെ ചുരുള്‍
അഴിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍!
ഞാന്‍ എത്രസ്വതന്ത്ര!



ഋതുപ്പകർച്ചകൾ

ഋതുഭേദങ്ങൾ തൻ ലയവിന്യാസങ്ങളാൽ
തുലാവർഷക്കെടുതികൾ വന്നംബരത്തിൻ
നിറം ചോർത്തി, ക്രോധത്തിന്നിടിവാളൊച്ചകൾ
ഛിന്നഭിന്നമാക്കി മതിഭ്രമങ്ങളെ .................



വിണ്ടുകീറിപ്പാഞ്ഞമരുന്നു കുറ്റബോധങ്ങൾ
ജലാവർത്തങ്ങളിൽ താഴുന്നു കാഴ്ച്ചകളും
അർക്കജ്വാലയിൽ പാതിവെന്തയിലകൾ
തേടിയിറങ്ങുന്നു മഹാവൃക്ഷ ധ്യാനങ്ങളെ ^


കൊടുംശൈത്യത്തിൻ വിരസനിമിഷങ്ങളെ
പെറ്റുകിടപ്പൂ മൗനത്തിൻ താഴ്‌വാരകൾ
നിശാഗന്ധികൾ പൂത്ത കനവിൻ രാവോ
കരവാളേന്തിയുറഞ്ഞു തുള്ളി നിർന്നിദ്രയായ്‌


ഋതുഭേദങ്ങളാടിയിങ്ങനെ വേഷപ്പകർച്ചകൾ
കോർത്തെടുത്തതിജീവനത്തിൻ വായ്ത്താരികളും
നിലാവു തൂവും നഭസ്സിന്നാർദ്ദ്രതയിൽ നിന്നും
കൺതുറക്കട്ടെ വേഗം ഋതുനക്ഷത്രങ്ങൾ................
.........


പറയാതെ പോയത്‌


രാജനന്ദിനി

ഇരവിന്റെ സാന്ദ്രമൗനങ്ങളിൽ
പുലരിയുറങ്ങുംപോലെ
മൃതിയുടെ ഇരുളിൻ കാമ്പിൽ
ജനിയുടെ കിരണം പോലെ,
മനസ്സിന്റെ കാണാപ്പുറങ്ങളിൽ
നീയുണർത്തും സ്മൃതികൾ
വേർപാടിൻ മരുവിലാകെ
ഉലയുന്ന കനൽക്കാറ്റിൽ
തനുവിന്റെ തെളിനീർ വറ്റി
പൊലിയുകയാണെൻ കവിത
ഏകയാണു ഞാൻ സഖേ
നീയുമങ്ങകലെയെങ്ങോ
തൂമഞ്ഞിൻ തൂവൽക്കൂട്ടിൽ
കാലം പുതച്ചുറങ്ങുന്നുവോ?
മൗനത്തിന്നഗാധഗർത്തത്തിൽ
വീണുചിതറിയവാക്കുകളിൽ
കരുതിയിരുന്നു ഞാൻ സന്ദേഹത്താൽ
പറയാതെപോയ സന്ദേശം
ഇന്ന്‌...
നിനക്കായ്‌ ചീന്തിലയിൽ
ഒരു പിടിച്ചോറും എള്ളും
നിലയ്ക്കാത്ത കണ്ണീരിൽ
ഈറനായ്‌ ഞാനും
എൻ അമരദുഃഖങ്ങളും


ഉത്തരാധുനിക വീട്‌



 ഇസ്മയിൽ മേലടി

മേൽക്കൂരയ്ക്കു കീഴിൽ
കൈകാലുകളുടെ കലമ്പൽ
താണ്ടുവാൻ വിസ്തീർണ്ണമേറെ
മനസ്സ്‌ അനന്തവിഹായസ്സിൽ
മൗസിലുടക്കിക്കിടന്നു പിടയുന്നു
മുറികൾ തമ്മിൽ മെയിലുകൾ ദൂരം
ഒട്ടും ശബ്ദമുഖരിതമല്ലാത്ത തീൻമേശ
മൗനവാല്മീകത്തിൽ തീർത്ത സ്വീകരണ മുറി
കിടപ്പുമുറിയിൽ അഗാധ ഗർത്തങ്ങൾ
പരന്ന നിസ്സംഗതയുടെ വരാന്ത
കുളിമുറിയിൽ കണ്ണീരിന്റെ സ്നാനതീർത്ഥം
ഒന്നു ബാക്കി വയ്ക്കാത്ത സ്റ്റോർ ർറൂം
ആധി പുകയുന്ന അടുക്കളയിൽ
പാതിവെന്ത ജീവിതം
മുറ്റം തീരെയില്ലാത്തതുകൊണ്ട്‌
പൂക്കൾക്കു വിരിയാനിടയില്ല
ഗേറ്റിനപ്പുറത്തു മഞ്ഞുമലയോ മറ്റോ...

ഈശ്വരന്റെ വിരൽ

സുനിൽ .സി.ഇ
അതിരുകൾ ദ്രവിച്ച
എന്റെ ഈശ്വര പ്രണയത്തിൽ
വിശുദ്ധിയുടെ തീൻമേശ
നിർത്താതെ പൊരുതുന്നു
മാഞ്ഞുപോകുന്ന
ആയുസ്സിന്റെ രേഖകളിലിപ്പോൾ
ഈശ്വരന്റെ കൈരേഖ.
ഇന്ന്‌
റീചാർജ്ജ്‌ ചെയ്യാൻ
തടയപ്പെട്ട ഒരു നിലവിളിയാണ്‌ ഞാൻ.
ഇപ്പോൾ
ഞാൻ അവധിയിലാകുമ്പോൾ
ഈശ്വരൻ സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്നു.
സ്വകാര്യവ്യഥയുടെ ബൂത്തിൽ
പഴകിയ വിശുദ്ധിയുടെ
രജിസ്ട്രേഷൻ കാർഡുകൾ
തുണ്ടുവെയ്ക്കപ്പെടുന്നു.
പതഞ്ഞ മിഴിനീരിന്‌
അവന്റെ ഉപ്പിന്റെ രുചി
ചീർത്ത കൃപയുടെ ചാകര
ആയുസ്സിന്റെ ഷെയർമാർക്കറ്റിൽ
ഒരു ഭിഷഗ്വരന്റെ
വിരൽ എന്നെ മുറുക്കുന്നു-
പിളർന്ന വിശുദ്ധിയെ (രഹസ്യമായി) ഒട്ടിക്കാൻ
ആ വിരലുകളിൽ
വിശുദ്ധിയുടെ തഴമ്പ്‌
അതു ക്രിസ്തുവിന്റെ വിരലായിരുന്നു.

വിവേകാനന്ദം




 ആർ.മനു
പ്രണവമന്ത്രം മോക്ഷസത്യമായ കാഷായവേഷം
വർണ്ണവേഷങ്ങളെ വേരറ്റുമാറ്റിയ വംഗദേശ
വിവേകം വാക്കുകൾക്കപ്പുറം ജ്വലിക്കും
വെളിച്ചമായ നരേന്ദ്ര ചൈതന്യം
അലയാഴികൾ കടന്നിന്ത്യതൻ
സനാതനസ്വനമായ വിവേകാനന്ദം
ഹിന്ദുവിൻ സത്യവും പൊരുളും
മന്ത്രവേദങ്ങൾ തൻ മാറ്റു ചാലിച്ച
ബ്രഹ്മജ്ഞാനത്തിന്റെ തീക്ഷ്ണപ്രഭാസപര്യ
ദൈവങ്ങൾ തീർത്ത വർണ്ണവെറിയല്ല
ധർമ്മങ്ങളെന്നോതിയും, പ്രാർത്ഥനയെന്നും
പ്രവർത്തന വേദനാ സാന്ത്വനവഴിയായ്‌
പ്രകാശം ചൊരിയും പരമഹംസപരമ്പര
ആർഷഭൂവിൽ ജ്ഞാനം പകർന്നയാനന്ദം
മൂപതിറ്റാണ്ടു നീണ്ടൊരായുസ്സുതെളിച്ച
തേജസ്വരൂപദീപം പടരുന്നു, പൊരുളായ്‌
പ്രപഞ്ചവെളിച്ചമായ്‌ വാക്കിലും നോക്കിലും.


Your Smiles


Nisha.G
I feel so crazy
When you smile at me
I feel so nice
When you look at me.
The dimple on your cheeks
drives me so mad.
The blackest thick moustache
Thumps my crazy heart.
On nights when I hug my
Soft silent pillows
I feel you breathe near my face.
On mornings
When the yellow rays
Penetrate the curtains
I feel you coming down
With those warm rays.
Then I do feel...
My limbs bound
By your silent smiles
Like a silver ray near a dark black cloud
Like a cool cool ice gliding down a thirsty throat.
Your smiles showers down on my still soul.

ബോധോദയം


സാജു പുല്ലൻ
1.
ചുറ്റുമുള്ള വിരലുകൾ
ചൂണ്ടിയിടം മാത്രം
കണ്ണുകൾ കണ്ടു:
അപ്പുറം
പച്ചപ്പുകൾ തേടിയ നോട്ടങ്ങളെ
പ്രകാശം
ഏഴു നിറങ്ങൾ നിരത്തിതടുത്തു
ആരൊക്കെയോ
പറഞ്ഞതു മാത്രം
കാതുകൾ കേട്ടു;
ഉൾസ്വരങ്ങൾക്കുമേൽ
ഇരുൾ നിറഞ്ഞു;
പൊരുളുകൾ മറഞ്ഞു...
വെറും ശബ്ദങ്ങൾ മാത്രം
മുഴങ്ങി.
സ്പർശങ്ങൾ
ശരീരത്തിന്റെ നാട്ടുഭാഷകൾ സംസാരിച്ചു;
ഉൾമേനിയിലേക്കുള്ള
വാതിലിന്‌ മുമ്പിൽ
ഇക്കിളി
പൂതാഴ്‌ തീർത്തു.
2. ബോധിച്ചുവട്ടിലെ
രാത്രിക്കു ശേഷം
എല്ലാം
മാറിപ്പോയി...
സ്വന്തം കണ്ണുകളുടെ കാഴ്ച
തിരിച്ചുവന്നു...
കാണാം
കാഴ്ചയുടെ മറുതീരം വരെ
കേൾക്കാം
സ്വരങ്ങളുടെ
ഉൾധ്വനികൾ കൂടി
തൊടുമ്പോൾ
അറിയാം ഉൾമേനിയുടെ
താളം...
എല്ലാം
എത്ര വ്യത്യസ്തം
എത്ര...

കൊലപാതകം

ഹരിദാസ്‌ വളമംഗലം
പുരുഷൻ: പെണ്ണേ
നീ എന്നെ ഉമ്മവച്ചുഅല്ലേ
നീ എന്നെ കെട്ടിപ്പിടിച്ചു അല്ലേ
നീ എന്നെ മനസ്സിലാക്കിയിട്ടില്ല
ഞാനിതിനോക്കെപകരംവീട്ടും
നിന്നെ ഞാൻ,
നിന്നെ ഞാൻ കൊന്നു കളയും
സ്ത്രീ: എന്നാലെന്നെ കൊല്ലൂ,
വേഗം
(അങ്ങനെയാണ്‌ കാട്പൂത്ത ആ മലയടിവാരത്തിൽ വച്ച്‌ പ്രസ്തുത കൊലപാതകം നടന്നത്തെന്ന്‌ പുരുഷനും സ്ത്രീയും സമ്മതിയ്ക്കുന്നു.)

പ്രവാസത്തിന്റെ രാസഘടികാരങ്ങൾ


സി. വി. വിജയകുമാർ
ബലിമൃഗത്തിന്റെ നിലവിളിപോലെ അശാന്തിപ്പെടുത്തുന്ന സ്വസ്ഥതയിൽ വച്ചാണ്‌ ഒരാൾ എഴുത്തുകാരനാകാൻ വിധിക്കപ്പെടുന്നത്‌. അയാൾ ചുറ്റുപാടുകളെ സൂക്ഷ്മേന്ദ്രിയം കൊണ്ട്‌ വീക്ഷിക്കുകയും അനുഭവങ്ങളുടെ ചോരകലർന്ന പുഴകളെ ഉള്ളിൽ സംഭരിക്കുകയും ചെയ്യും. ഏകാന്തത്തയുടെ സിരാകേന്ദ്രം തകർത്തുവരുന്ന ലാവപോലെ അയാൾ എഴുതിപ്പോവുകയാണ്‌ ചെയ്യുന്നത്‌. അങ്ങനെ വരുന്ന വേദനാജനകങ്ങളായ ആവിഷ്ക്കാരങ്ങളെയാണ്‌ നല്ല സാഹിത്യമായി കാലം ഏറ്റെടുത്തിരിക്കുന്നത്‌. അത്‌, ദേശത്തിനും ഭാഷയ്ക്കുമപ്പുറമുള്ള ഒരസ്തിത്വത്തിന്റെ മൂന്നാം തീരത്തെ സ്വയം അടയാളപ്പെടുത്തുകയും ചെയ്യും. അതുകൊണ്ടാണ്‌ ഭൂഖണ്ഡദൂരങ്ങളെ മനസ്സിനും ഹൃദയത്തിനുമിടയിലേക്ക്‌ ചെറുതാക്കിക്കൊണ്ട്‌ വിദേശസാഹിത്യം നമ്മുടെ ആസ്വാദനത്തിന്റെ ഇരുപ്പിടങ്ങളെ സമാകർഷിച്ചുകൊണ്ടിരിക്കുന്നതും. എന്നാൽ, പ്രവാസിമലയാളിയുടെ എഴുത്തിടങ്ങളിലേക്ക്‌ നാം അത്രമാത്രം തീഷ്ണമായി നോക്കിയിട്ടുള്ളതായി തോന്നുന്നില്ല. ഭാരതത്തിന്‌ വെളിയിൽ ജീവിച്ചുകൊണ്ട്‌ മലയാളത്തിൽ എഴുതുന്നവരെയാണ്‌ ഉദ്ദേശിച്ചതു. വളരെക്കാലം സിങ്കപ്പൂരിൽ ജീവിച്ചുകൊണ്ട്‌ നമ്മുടെ നോവൽസാഹിത്യത്തെ പുഷ്ടിപ്പെടുത്തിയ വിലാസിനിയും അമേരിക്കയിൽ സ്ഥിരതാമസമാക്കി മലയാളത്തിൽ കവിത പറഞ്ഞുകൊണ്ടിരിക്കുന്ന ചെറിയാൻ കെ. ചെറിയാനെയുമൊന്നും വിസ്മരിക്കുന്നില്ല. പിന്നെ, ഒബ്രിമേനനെപ്പോലുള്ള മലയാളി വംശജരായ പല ഇംഗ്ലീഷ്‌ എഴുത്തുകാരുമുണ്ട്‌. ടി. വി. കൊച്ചുവാവയെപ്പോലുള്ള ഗൾഫ്‌ മലയാളികളുടെ കാര്യവും ഭിന്നമല്ല.
ഇന്ന്‌ മലയാളത്തിൽ ഈ ഗന്ധപവനൻ ഏഴാംകടലിനപ്പുറമുള്ള വൻകരയിലെ നാട്ടുമാവുകളിൽ ഊഞ്ഞാലാടുന്നതിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തമായി നമ്മുടെ മുന്നിലുള്ള വിലാസം മാത്യു നെല്ലിക്കുന്നിന്റേതാണ്‌. കഴിഞ്ഞ നാല്‌ ദശകങ്ങളിലധികമായി അമേരിക്കയിൽ വസിക്കുമ്പോഴും മലയാളത്തിന്റെ ഹേമദ്രുമമായ മഹാകവി പി. അലഞ്ഞുനടന്നിടത്തെല്ലാം നിളയെ കൊണ്ടുനടന്നത്പോലെ, തന്റെ കൊച്ചുവാഴക്കുളത്തിന്റെ ഓമൽ മലയാളത്തെ മാത്യു നെല്ലികുന്നും പോയിടത്തൊക്കെയും ചോരയിൽ
ലയിപ്പിച്ചുകൊണ്ടും ചന്ദനത്തിൽ ചാലിച്ചുകൊണ്ടും നടക്കുകയായിരുന്നു. അതുകൊണ്ട്‌ തന്നെ മാത്യുനെല്ലിക്കുന്നിന്റെ അമ്മ മലയാളത്തിന്‌ വിശുദ്ധ ദേശങ്ങളിലൂടെ സഞ്ചരിക്കുന്ന തീർത്ഥാടകന്റെ ആത്മവിശുദ്ധിയുണ്ട്‌. മാതൃഭാഷയെ അവഗണിക്കാനുള്ള എല്ലാ ധാരാളിത്തവുമുണ്ടായിട്ടും എന്തുകൊണ്ടാണ്‌ മാത്യു നെല്ലിക്കുന്നിന്‌ അങ്ങനെയാവാൻ കഴിയാത്തത്‌. പ്രത്യേകിച്ചും തനത്‌ പൈതൃകത്തോടും ജീവിതമൂല്യങ്ങളോടും സ്വദേശി മലയാളിക്ക്‌ ഏറ്റവും കൂടുതൽ പുച്ഛം തോന്നുന്ന ഇക്കാലത്ത്‌. തീർച്ചയായും ഇതിനുള്ള ഉത്തരം നെല്ലിക്കുന്നിനെപ്പോലുള്ള പ്രവാസികളുടെ അനേകം വായ്ത്തലകളുള്ള ഗൃഹാതുരതയിൽ നിന്നും വായിച്ചെടുക്കാൻ കഴിയുമെന്ന്‌ ഞാൻ വിശ്വസിക്കുന്നു. ദേശാടന പക്ഷികളുടെ ഓർമ്മയിൽ മടക്കയാത്രയുടെ കൃത്യമായ കാലബോധം അടയിരിക്കുംപോലെയാണ്‌ പ്രവാസിയുടെ ഉള്ളിൽ ജന്മദേശത്തിന്റെ ലാവണ്യപരിസരങ്ങൾ സംക്രമശോകമാകുന്നത്‌. അത്‌ അയാളെ സ്വപ്നാടകനും ദാർശനികനും വിഷാദിയുമൊക്കെയാക്കി മാറ്റും. നൈരാശ്യവും പ്രതീക്ഷയും ഇടകലരുന്ന സംഘർഷാത്മകമായ ഒരാന്തരിക പരിസരത്തിൽ വച്ചയാൾ നടത്തുന്ന ആത്മാവിഷ്ക്കാരങ്ങളാണ്‌ പ്രവാസി എഴുത്തായി തീരുന്നതെന്ന്‌ പറയാം. ഗൃഹാതുരതയുടെ രാസഘടികാരം കൊണ്ടുള്ള കാലത്തെ അടയാളപ്പെടുത്തലാണ്‌ ശരിക്കും നെല്ലിക്കുന്നിന്റെ എഴുത്ത്‌. തീവ്രതയുടെ ഭ്രമണപഥങ്ങളിലൂടെ മുറുകിയോടുന്ന ഹൃദയത്തിന്റെ സ്പന്ദനങ്ങൾ കൊണ്ടാണിത്‌ നമ്മോട്‌ ആത്മനിവേദനം ചെയ്യുന്നത്‌. കടപുഴകുന്ന വൻകരകളെ പിടിച്ചുനിർത്താനുള്ള ആത്മാർത്ഥതയും ലക്ഷ്യബോധവും കൊണ്ടത്‌ കാലത്തോട്‌ വല്ലാത്ത പ്രതിബദ്ധത ചുമന്ന്‌ നടക്കുന്നവന്റെ വിഹ്വലതകളുടെ കർമ്മഭൂമിയായങ്ങനെ മാത്യുനെല്ലിക്കുന്നിന്റെ നോവലുകൾ മാറുകയും ചെയ്യുന്നു. പ്രവാസം ഹൃഹാതുരത എന്നീ ദന്ദ്വങ്ങളുടെ സംഘർഷത്തിലൂടെ കുതിച്ചുപായുകയും കുതറി ഓടുകയും ചെയ്യുന്ന ഈ ഇരട്ട ജീവിതത്തിന്റെ സ്വപ്നാടനങ്ങളും സൂക്ഷ്മബോധത്തിന്റെ തിരിച്ചറിവുകളുമായി  അത്‌ വായനക്കാരെ അനുഭവങ്ങളുടെ സൗന്ദര്യമുള്ള നരകവിതാനങ്ങളിലേക്കും അപ്രിയ സത്യങ്ങളുടെ സ്വർഗ്ഗങ്ങളിലേക്കും മാറി മാറി കടത്തിക്കൊണ്ടുപോവുകയും ചെയ്യുന്നു. ബുദ്ധിപരമായ ജാടകളുടെയും ഭാഷാപരമായ സങ്കീർണ്ണതകളുടെയും ജീർണ്ണജീവിതത്തോട്‌ മാത്യുവിന്റെ ഭാഷക്ക്‌ ആഭിമുഖ്യമില്ല. അത്‌ ലളിതമായ പദവിന്യാസങ്ങളോടുകൂടി തികച്ചും ആർജ്ജവത്തോടെ വായനക്കാരനോട്‌ പെരുമാറുന്നു. ഈ പെരുമാറ്റച്ചട്ടം പാലിക്കുമ്പോഴാണ്‌ ഒരാൾ എഴുത്തുകാരന്റെ ജീവിതത്തിൽ വിജയത്തിലേക്ക്‌ പുറപ്പെടുന്നത്‌. അങ്ങനെ വൈരുദ്ധ്യത്തിന്റെയും സമന്വയത്തിന്റെയും തിരുരൂപങ്ങൾക്ക്‌ ദിവ്യബലി നൽകികൊണ്ടു മാത്യുനെല്ലിക്കുന്ന്‌ എഴുത്തെന്ന കുരിശിന്റെ വഴിയിൽ ഒറ്റയ്ക്ക്‌ നടന്നുപോകുന്നു.


ഞാനാരാ മോൻ!



കെ.ജി.ഉണ്ണികൃഷ്ണൻ
 രാവിലെ പത്രം വായിച്ചുകൊണ്ടിരുന്നപ്പോൾ ഒരു പരസ്യം ശ്രദ്ധയിൽപ്പെട്ടു- ഗൃഹോപകരണ വിപണിയിൽ ഇതുവരെ കേൾക്കാത്ത വാർത്ത പഴയ ടി.വിയുടെ വാങ്ങിയ വില മുഴുവനും തിരികെ നൽകുന്നു. സന്തോഷം കൊണ്ട്‌ സകല നാഡികളും തകർന്നുപോയി. വീണ്ടും സൂക്ഷിച്ചു നോക്കി. ശരിയാണ്‌ കൂടുതൽ വിശദീകരണം ഇങ്ങനെ നിങ്ങൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കളർ ടി.വി ഏതു കമ്പനിയുടേതായാലും ഏതു ഷോർറൂമിൽ നിന്നും വാങ്ങിയതായാലും ബില്ലിലെ മുഴുവൻ തുകയും ഇപ്പോൾ തിരികെ നേടാം. ഒന്നാം സമ്മാനമടിച്ച ലോട്ടറി ടിക്കറ്റു തപ്പുന്നതുപോലെ നെഞ്ചിടിച്ചുകൊണ്ട്‌, പത്രം വലിച്ചെറിഞ്ഞ്‌ അലമാരയിലെ പഴയ ബില്ലുകൾക്കായി പരതി. അതാ എന്നെ നോക്കി ചിരിക്കുന്നു. 25000 രൂപയുടെ 29 ഇഞ്ച്‌ ഒനീഡാ ടി.വിയുടെ ബില്ല്‌ സൂക്ഷിച്ചുനോക്കി. ഒറിജിനൽ ബില്ലുതന്നെ. അങ്ങനെ മലർപ്പൊടിക്കാരന്റെ സ്വപ്നങ്ങളിലേക്കിറങ്ങി. ഇന്ന്‌ ഏതായാലും പരസ്യം കൊടുത്തുവരെ ഒന്നും പറ്റിക്കുകതന്നെ. 10 വർഷം മുമ്പുള്ള ബില്ലൊന്നും സൂക്ഷിക്കുന്ന എന്നപ്പോലെ വട്ടന്മാർ ഏതായാലും അധികമാരും കാണുകയില്ല. 5000 രൂപപോലും കിട്ടാൻ സാധ്യതയില്ലാത്ത, 10 വർഷം പഴക്കമുള്ള ടിവിക്ക്‌ എനിക്കിന്ന്‌ 25000 രൂപ ലഭിക്കുവാൻ പോകുന്നു. 35000 രൂപയുള്ള ടിവി വെറും 10000 രൂപക്ക്‌ വീട്ടിലെത്തിക്കാം.
 ഉടനെ ഭാര്യയെ വിളിച്ചു.'എടീ, ഞാനാരാ മോൻ എന്നു നിനക്കിപ്പോഴെങ്കിലും മനസ്സിലായോ? പഴയ ബില്ലുകൾ സൂക്ഷിച്ചുവയ്ക്കുന്ന എനിക്ക്‌ വട്ടാണെന്നല്ലേ നീ പറയാറുള്ളത്‌? ദേ, ഈ പരസ്യം നോക്കിയേ, പഴയ ഒരു ബില്ലിന്‌ ഞാൻ 25000 രൂപ വാങ്ങാൻ പോകുന്നു.
 ഏതായാലും ഒമ്പതരയ്ക്ക്‌ കട തുറക്കുന്നതിനുമുമ്പേ അവിടെ എത്തണം. അവരെ ആദ്യം ഞെട്ടിക്കുന്നതു ഞാനായിരിക്കണം. ഭാര്യയോട്‌ ബ്രേക്ക്ഫാസ്റ്റ്‌ ഒന്നും എടുക്കണ്ട, എല്ലാം ടിവിയുമായി വന്നിട്ടുമതി എന്നു പറഞ്ഞുകൊണ്ട്‌ തൊട്ടടുത്ത വീട്ടിലെ ബ്ലേഡ്‌ രാമുവിന്റെ അടുത്തു നിന്ന്‌ ബാക്കി തുകയ്ക്കുള്ള 10000 രൂപയും കടം വാങ്ങി ടിവി കൊണ്ടുപോകാനുള്ള ഓട്ടോറിക്ഷയും വിളിച്ചു വീട്ടിലെത്തി.
 ലാഭക്കഥയെല്ലാം കേട്ടപ്പോൾ 25 കി.മീ ഓടാൻ 600 രൂപ ചോദിച്ച ഓട്ടോക്കാരന്‌ 1000 രൂപയും വാഗ്ദാനം ചെയ്ത്‌ (25000 രൂപ വെറുതെ കിട്ടുന്നതല്ലേ) ഒഴിഞ്ഞ വയറും ടിവിയുമായി കടയിലെത്തിയപ്പോൾ കട തുറക്കുന്നതേയുള്ളു. ഏതായാലും ഇന്ന്‌ കണികണ്ടവനെ എന്നും കാണണേ എന്ന്‌ പ്രാർത്ഥിച്ച്‌ കട തുറന്നയുടനെ ഗമയിൽ പഴയ ബില്ലു കാണിച്ച്‌ ബാക്കി എത്രയാതരേണ്ടത്‌ എന്ന്‌ ചോദിച്ചു. അപ്പോൾ  കടക്കാരൻ പറഞ്ഞു. 10,000 രൂപ പഴയ ടിവിക്ക്‌ അതുകഴിച്ച്‌ 25000 രൂപ തരണമെന്ന്‌ ഞെട്ടിപ്പോയി. ജാള്യത മറച്ചുവച്ച്‌ പത്രത്തിന്റെ കട്ടിങ്ങ്‌ കാണിച്ച്‌ വീണ്ടും ഗമയിൽ ' ഇതു നിങ്ങളുടെയല്ലേ പരസ്യം? ഒന്നു വായിച്ചുനോക്കിക്കേ. മുഴുവൻ തുകയും എന്നല്ലേ പറഞ്ഞിരിക്കുന്നത്‌? അപ്പോൾ കടക്കാരൻ ചിരിച്ചുകൊണ്ട്‌ 'മുഴുവൻ തുകയും' എന്ന വാക്കിന്റെ മുകളിലുള്ള നക്ഷത്ര ചിഹ്നം കാണിച്ചിട്ട്‌ പറഞ്ഞു. ഇതു സാർ കണ്ടില്ലേ? അതിന്റെ വിശദീകരണം ഈ മൂലയിൽ കൊടുത്തിട്ടുണ്ട്‌. അതുകൂടി വായിച്ചിട്ട്‌ ബാക്കി പറഞ്ഞാൽ മതി അപ്പോഴാണ്‌ അതു ശ്രദ്ധയിൽപ്പെട്ടത്‌. മൈക്രോസ്കോപ്പുപയോഗിച്ചു പോലും വായിക്കാൻ പറ്റാത്തത്ര ചെറിയക്ഷരത്തിലാണ്‌ എഴുതിയിരിക്കുന്നത്‌. തകർന്നുകുത്തി താഴെയിരുന്നു. രാവിലെ ഒന്നും കഴിച്ചിട്ടില്ല. ഓട്ടോറിക്ഷാക്കാരനോട്‌ അടുത്ത കടയിൽ നിന്നും ഒരു സോഡാ വാങ്ങിച്ചുതരാൻ പറഞ്ഞു. സോഡ കുടിച്ച്‌ കണി കണ്ടവനെക്കുറിച്ചുള്ള പ്രാർത്ഥന മായ്ച്ചുകളഞ്ഞു. പുതിയ ടിവിയില്ലാതെങ്ങനെ വീട്ടിൽ പോകും? ഭാര്യയാണെങ്കിൽ അടുത്ത വീട്ടിലൊക്കെ പറഞ്ഞുകാണും. കടക്കാരൻ ആശ്വസിപ്പിച്ചതനുസരിച്ച്‌ 15000 രൂപ പൂജ്യം ശതമാനത്തിന്‌ വായ്പകൂടി എടുത്ത്‌ 'ഞാനാരുമല്ലല്ലോ മോൻ' എന്നു പിറുപിറുത്തുകൊണ്ട്‌ നഷ്ടമായ ലീവിനേയും, അടുത്തമാസം മുതൽ അടയ്ക്കേണ്ട ഇൻസ്റ്റാള്‍മന്റിനേയും, പരസ്യം കൊടുത്ത ബുദ്ധിയേയും കുറിച്ചോർത്ത്‌ ടിവിയുമായി ഓട്ടോയിൽ കയറി.


ചെറുതെത്ര ചേതോഹരം


വിജയകുമാർ കുനിശ്ശേരി

(('Small is beautiful Large (Cocktail) is wonderful'-
ഷൂമേക്കർ (ചെരുപ്പുകുത്തി)
പഞ്ചഭൂതങ്ങൾക്ക്‌
പട്ടിണിമരണം-
പാവം റേഷൻകാർഡുപോലുമില്ലാത്ത
ആർഷപഞ്ഞപൂതങ്ങൾ!
മതവത്കരണം
മർത്ത്യനെ
മരുവത്കരിക്കുന്നു!
എട്ടുകാലും ചട്ടുകാലായാ-
ലൊറ്റവല നെയ്യുവാനു-
മൊക്കില്ലൊരെട്ടുകാലിക്കും-
കാലെട്ട്‌; വലനൊട്ട്‌!
പുരുഷക്കഴുതയ്ക്ക്‌
സ്ത്രീക്കഴുതയപ്സരസ്‌
പെൺപന്നിക്ക്‌
ആൺപന്നി മദനകാമരാജൻ-
എന്റെ പെണ്ണിന്‌ ഞാൻപോലെ!
സാംസ്കാരിക ഫാഷിസം
സമകാലിക ഫാഷനിസം-
അസഹിഷ്ണുതയുടെ
ഉഷ്ണപ്പുണ്ണിൽ
ഉപ്പുമുളക്‌ പുരട്ടുക-
ഉഷ്ണം ഉപ്പേന ശാന്തിയേ!
അറബിക്കടലും
ഹിന്ദുമഹാസമുദ്രവും
വർഗ്ഗീയകലാപത്തിൽ
ഉൾക്കിടിലത്തോടെ
ബംഗാൾ ഉൾക്കടൽ-
വെർജിൻ കുമാരിക്ക്‌
വസ്ത്രാക്ഷേപം
ആനന്ദപ്പാറയ്ക്ക്‌
രക്താഭിഷേകം
അറബിതരംഗത്തി-
ലാർത്തനാദം
സർവമദ സംഗമം-
മുക്കടൽ ചെങ്കടലാവുന്നു
ചെങ്കടൽ ചാവുകടലാവുന്നു!
കാക്കത്തൊള്ളായിരം
കാക്കപ്പൊന്നുരുക്കി
അടിമുടി പണ്ടം ചാർത്തിയാലു-
മന്ത്യത്തിലവശേഷിപ്പതോ പിണ്ഡച്ചോറ്‌.
അടങ്ങാത്ത കാമത്താൽ
കലിയാട്ടം നടത്തുമീ-
യച്ചിയെയാവാഹാഹിക്കുവാ-
നഗ്നിസ്ഫുലിംഗമേ തുണൈ!
നൊമ്പരത്തീയി-
ലെരിപൊരിസഞ്ചാരിയാ-
മെന്ന സാന്ത്വനിപ്പിക്കുവാ-
നംബരത്തുനിന്നും പെരുമഴ-
അമ്ലമഴ!

ഖജനാവുകളി


കെ.എസ്‌.ചാർവാകൻ
(ഒന്നിച്ചു നിന്നാൽ മലയും മറിക്കാം എന്ന ഈണത്തിൽ...)
കണ്ടില്ലേ കൂട്ടരേ
ഖജനാവു ശൂന്യം
പൊളിയല്ല കൂട്ടരേ
ഖജനാവു ശൂന്യം.
കരമില്ല കളിയില്ല
കളിയിൽ പൊളിയില്ല
തുടങ്ങാം നമുക്കു
വീണ്ടും നികത്താം
ഒന്നിച്ചു നിൽക്കാം
മലയും മറിക്കാം
കളികൾ തുടങ്ങാം
ചാനൽ വിരിക്കാം
തട്ടിയും മുട്ടിയും
വട്ടം കളിച്ചും
വട്ടത്തിൽ ഓടിയും
വാതു പറഞ്ഞും
വാക്കേറ്റം കാട്ടിയും
ചാടി കളിച്ചും
ഒട്ടു കളിക്കാം
ഒത്തു വിയർക്കാം
ചെത്തിയും ചേന്തിയും
മുന്നോട്ടടിച്ചും
പിന്നോട്ടടിച്ചും
തഞ്ചത്തിലാട്ടിയും
ഇമ്പത്തിൽ കൊട്ടിയും
വായ്ത്താരി പാടിയും
സ്വകാര്യം പറഞ്ഞും
ഓട്ട നികത്താം
ഒന്നിച്ചു നിൽക്കാം...
ഒന്നിച്ചു നിന്നാൽ
ഒന്നായി കരേറാം.

സാഹിത്യ ചിന്തകളുടെ രാജയോഗഗാംഭീര്യം



കെ.എസ്സ്‌. ചാർവ്വാകൻ
 എന്റെ മുഖം നിങ്ങളുടെ ധ്യാനത്തിൽ കണ്ടാൽ ആ മുഖം വെട്ടിമാറ്റണം എന്നുപറഞ്ഞ ബുദ്ധനിൽ നവീനാദ്വൈതമുണ്ട്‌. ഒരു നായയ്ക്ക്‌ ഭിക്ഷാപാത്രമില്ലാതെ ജീവിയ്ക്കാമെങ്കിൽ എനിയ്ക്കും ജീവിയ്ക്കാം എന്നു പ്രഖ്യാപിച്ച ഡയോജനീസിൽ നവീനാദ്വൈതമുണ്ട്‌. നിങ്ങൾ ഒരു ശിശുവാകാത്തിടത്തോളം എന്റെ പിന്നാലെ വരാൻ കഴിയില്ല എന്നു പ്രഖ്യാപിച്ച ക്രിസ്തുവിൽ നവീനാദ്വൈതമുണ്ട്‌. ദൈവത്തേയും ജാതികളേയും അട്ടിമറിച്ച ചാർവ്വാകനിൽ നവീനാദ്വൈതമുണ്ട്‌. എം.കെ.ഹരികുമാർ 'എന്റെ മാനിഫെസ്റ്റോ'യിൽ അവതരിപ്പിയ്ക്കുന്ന നവീനാദ്വൈതചിന്തകൾക്ക്‌ ഇവരുമായി രക്തജ്ഞാനമുണ്ടെന്ന്‌  ഞാൻ കരുതുന്നു.
 സാഹിത്യലോകത്തിന്റെ ആന്തരബാഹ്യ വൈരുദ്ധ്യങ്ങളെയും യുക്തിരാഹിത്യത്തേയും അടുത്തറിയാനുള്ള ശ്രമമാണ്‌ ഈ ഗ്രന്ഥത്തിലൂടെ ഗ്രന്ഥകാരൻ നിർവ്വഹിക്കുന്നത്‌. ഈ നവീനാദ്വൈതത്തിന്‌ വ്യവസ്ഥാപിതചിന്തകളുമായി പുലബന്ധംപോലുമില്ല. മറിച്ച്‌ വ്യവസ്ഥാപിത ചിന്തകളെ ദർശനങ്ങളെ ചലനാത്മകമാക്കുകയാണ്‌. അങ്ങനെ നവീനാദ്വൈതം ആന്തരബാഹ്യലോകങ്ങളിൽ വെളിപാടുകളായി വരുന്നു. എം.കെ.ഹരികുമാറിന്റെ നവീനാദ്വൈതം സാഹിത്യലോകത്തിലെ നവചിന്തകളാണ്‌. സാഹിത്യവും സാഹിത്യചിന്തകളും നിശ്ചലമാകുമ്പോൾ സാഹിത്യചരിത്രം മൃതപ്രായമാകുന്നു. ആ മൃതപ്രായസാഹിത്യചരിത്രത്തെ എം.കെ.ഹരികുമാർ നവീനാദ്വൈതചിന്തകൾകൊണ്ട്‌ അട്ടിമറിക്കുന്നു.  ഈ ചിന്തകൾ സാഹിത്യസൗന്ദര്യ ജീർണ്ണതയ്ക്കു നേരെയുള്ള ബുദ്ധിയുടെ ധീരമായ ചുറ്റികയടികളാണ്‌.
 എന്റെ 'മാനിഫെസ്റ്റോ'യിൽ മൂന്നുഭാഗങ്ങളുണ്ട്‌. ആലോചന,മനനം,കാഴ്ച എന്നീ ത്രിനാമങ്ങളായി അവ അവതരിയ്ക്കപ്പെട്ടിരിയ്ക്കുന്നു.
 ശാസ്ത്രത്തിന്റെ വൈവിദ്ധ്യത്തിൽ നിന്നും സാഹിത്യകലയുടെ യുക്തിരാഹിത്യത്തിൽ നിന്നും മതത്തിന്റെ തച്ചിൽനിന്നും ജീവിതത്തിന്റെ പിടിതരാത്ത വ്യാമോഹങ്ങളിൽ നിന്നും തത്ത്വചിന്തകളുടെ ഉൾക്കാഴ്ചയിൽ നിന്നും നവീനാദ്വൈതം മനസ്സും വപുസ്സും സ്വീകരിച്ച്‌ മലയാളസാഹിത്യലോകത്തിൽ  ഒരു പുതിയ ആകാശം തേടുകയാണ്‌. ഇത്‌ കലയിലെ ക്ലോണിംഗ്‌ ആണെന്നു ഞാൻ കരുതുന്നു. എഴുത്തുകാരന്റെ ഫിസിക്സറിയൊനുള്ള ഗ്രന്ഥകാരന്റെ ഉൾക്കാഴ്ച ഈ ഗ്രന്ഥത്തിന്റെ സവിശേഷതയാണ്‌. എം.കെ.ഹരികുമാർ ശാസ്ത്രത്തിൽ നിന്ന്‌ സാഹിത്യകലയുടെ നിരന്തരമായ ലോകത്തിലേക്ക്‌ പായുകയാണ്‌.
 ഈ എഴുത്തുകാരൻ സാഹിത്യകലയെ ചിന്തകളെ നവീനാദ്വൈതത്തവും സംബന്ധിപ്പിയ്ക്കുന്നു. ജലാത്മകതയുടെ ആന്തരസ്ഥിതിരാഹിത്യം ചലനമായി മാറുന്ന ആ നിരീക്ഷണം രചനയുടെ ചലനാത്മകത തന്നെ. കലാചിന്തകളെ ഒരു നല്ല എഴുത്തുകാരൻ ചലനാത്മകമാക്കുന്നു. തന്റെ തന്നെ അഹത്തിലെ ജ്ഞാനഖനികളെ പുറത്തെറിഞ്ഞ്‌ വീണ്ടും ശൂന്യതകൾ കാന്തിയുടെ ജ്ഞാനാക്ഷരങ്ങളെ വിളയിക്കുന്ന രചനയുടെ ധ്യാനമാണിത്‌. ഈ രചനാധ്യാനത്തിന്‌ മതവുമായി ബന്ധമില്ല. ഇവിടെ നിരീക്ഷണമെന്ന അനുഷ്ഠാനം നിലനിൽക്കുന്ന വ്യവസ്ഥകളെ അട്ടിമറിയ്ക്കുകയാണ്‌. അങ്ങനെ നല്ല എഴുത്തുകാരന്റെ രചനാധ്യാനം ചലനാത്മകമായി പുതിയ കലാസംസാരത്തെ വിരിച്ചിടുന്നു. അങ്ങനെ അയാൾ കലാസംസാരത്തിലെ പ്രജാപതിയാകുന്നു.
 സാഹിത്യകലയുടെ ചരിത്രത്തിന്‌ സദാപരിണമിയ്ക്കുന്ന ചിന്തകളുടെ ലോകത്തെ പ്രദർശിപ്പിക്കേണ്ടതുണ്ട്‌. മറിച്ച്‌ സാഹിത്യകല പരിണാമങ്ങൾക്ക്‌ വിധേയമാകാതിരിയ്ക്കുമ്പോൾ ആശയങ്ങളുടെ പിറവി അസാദ്ധ്യമായിത്തീരുന്നു. ബീയിംഗും ബിക്കമിംഗും ഇരുതലങ്ങളെയാണ്‌ കാണിയ്ക്കുന്നത്‌. ബിക്കമിംഗിലൂടെ കലാകാരൻ സ്വതന്ത്രനായിത്തീരുന്നു. എഴുത്തുകാരന്റെ ഈ സ്വാതന്ത്ര്യം അയാളുടെ നല്ല സൃഷ്ടിക്കുള്ള പ്രേരണയാകുന്നു.
 എം.കെ.ഹരികുമാർ നവീനാദ്വൈതത്തിന്റെ ആശയപ്പുരയെ പഴമയുടെ അടിത്തറയിൽ പടുത്തുകെടുന്നില്ല. നിത്യപരിണാമങ്ങളുടെ തന്നെ ലോകത്തിൽ നിന്നും കലാചിന്തകളെ സ്ഫുടം ചെയ്തെടുക്കുകയാണ്‌.
 'സ്വയം നിരാസ'ത്തെ കലാപരമാക്കി മാറ്റുന്ന എം.കെ.ഹരികുമാർ 'ആശയങ്ങളുടെ ശൂന്യത'യിൽ സൗന്ദര്യത്തിന്റെ മഹാമുദ്രകൾ ദർശിക്കുന്നുണ്ട്‌. ഇത്‌ കലയുടെ ആത്മീയതയാണ്‌. പ്രകൃതിയുടെ പ്രപഞ്ചത്തിന്റെ നിഗോ‍ൂഢതയിലേയ്ക്ക്‌ ത്രിക്കണ്ണെറിഞ്ഞ്‌ അദൃശ്യതയിലെ ദൃശ്യത നിരീക്ഷിയ്ക്കുകയാണ്‌.
 'സൗന്ദര്യത്തിന്റെ എഞ്ചിനിയറിംഗും' 'ജലാത്മകതയും' സാഹിത്യകലയുടെ സ്ഥിതിരാഹിത്യത്തെ കാണിയ്ക്കുന്നു. 'വാക്യങ്ങൾ' ഈ എഴുത്തുകാരന്റെ നിരീക്ഷണങ്ങളെ സുവ്യക്തമാക്കുന്നു. സദാജാഗ്രത്തിലിരിയ്ക്കുന്ന ഒരു ചിന്തകന്റെ ബോധസൗന്ദര്യത്തെ 'വാക്യ'ങ്ങൾ അടയാളപ്പെടുത്തുന്നു.
 ചിലപ്പോൾ മായ എന്റെ തോളിലേറുന്നെന്നും, ചിലപ്പോൾ ഞാൻ മായയുടെ തോളിലേറുന്നെന്നും എഴുതിയ മഹാദേവി അക്കന്റെ വിശുദ്ധിയുടെ അനുഭൂതി എം.കെ.ഹരികുമാറിന്റെ നവീനാദ്വൈതത്തിലുണ്ടെന്ന്‌ ഞാൻ കരുതുന്നു. ഈ നിമിഷത്തിന്റെ നിമിഷത്തിലെ വർത്തമാനംപോലും മാറുന്ന ഘട്ടത്തിൽ എഴുത്തുകാരൻ എന്താണ്‌ സ്വീകരിയ്ക്കുകയെന്ന ദുരന്തബോധവും, താൻ സ്വീകരിച്ചവാക്കുകളുടെ അർത്ഥശൂന്യതയും, തന്നിൽ നിന്ന്‌ വിട്ടുപോകുന്ന രചനയുടെ അടയാളങ്ങളും, ഉത്തര-ഉത്തരാധുനികതയ്ക്കുമപ്പുറമുള്ള സാഹിത്യസംസാരത്തെ ധ്യാനിച്ചെടുക്കുവാനുള്ള അഭിവാഞ്ചയും ചേർന്നൊരുക്കുന്ന ഒരു ആന്തരമായ അരക്കില്ലത്തെ തന്നെയാണ്‌ എം.കെ.ഹരികുമാർ അവതരിപ്പിയ്ക്കുന്നത്‌. ഈ ചിന്തയുടെ അരക്കില്ലം മലയാള സാഹിത്യകലയിൽ വേറിട്ടു നിൽക്കുന്നു. ഈ നവീനാദ്വൈത ദർശനം സാഹിത്യചിന്തകളുടെ രാജയോഗ ഗാംഭീര്യമാണ്‌.

പൂർണ്ണിമ


ഒരു ഗുജറാത്തി സാമൂഹ്യാഖ്യായിക
മൂലഗ്രന്ഥ കർത്താവ്‌ :- ശ്രീരമൺലാൽ
തർജ്ജമ :- കെ.ബാലകൃഷ്ണശാസ്ത്രി
അദ്ധ്യായം - ഏഴ്‌
 അവിനാശൻ ആദ്യമായാണ്‌ ഇങ്ങനത്തെ സ്ഥലത്ത്‌ കാലുകുത്തുന്നത്‌. ഒരു യുവതി അയാളെ പിടിച്ചുകൊണ്ടുപോയൊരു കട്ടിലിലിരുത്തി. അവൾ വീണാനാദത്തിൽ അയാളോട്‌ എന്തൊക്കെയോ ചോദിച്ചു. അയാൾക്കൊരോർമ്മയില്ല. സ്വപ്നം കാണുന്നതുപോലെ ഒന്നും മിണ്ടാൻ കഴിയുന്നില്ല. ശരീരം വിറയ്ക്കുന്നു. യുവതിയാണാദ്യം സംസാരിക്കാൻ തുടങ്ങിയത്‌.
 "എന്തിനാണ്‌ ബാബു രാജേശ്വരി, ഞാൻ എന്താമോശമാണോ?
 എനിക്ക്‌ രാജേശ്വരിയെ ആണ്‌ കാണേണ്ടത്‌.
 പുതിയത്‌ പറ്റില്ലെന്നോ? കുടിച്ച ഗർബത്ത്‌ തന്നെ കുടിക്കണമെന്നിത്ര നിർബന്ധമെന്തിന്‌. പറയൂ ഇന്നു ഞാൻ മതി.
 "രാജേശ്വരിയോടെനിക്ക്‌ നന്ദി പറയാനുണ്ട്‌.
 "അത്‌ നാളെയായാലും മതിയല്ലോ. ഇന്നു തന്നെ കൂടിയേതീരു എന്നെന്നാണിത്ര വാശി. കുടിക്കാൻ എന്ത്‌ വേണം ബിയറോ വിസ്കിയോ."
ഞാൻ മദ്യം കഴിച്ചിട്ടില്ല. ബിലാത്തിയിൽ വച്ചുപോലും അവിനാശത്‌ വെറുത്തിരുന്നു.
എന്നാൽ ജിംജർ കൊണ്ടുവരു. ആറ്‌ ജിംജർ അവൾ ഒരു കുട്ടിയെ വിളിച്ച്‌ ആർഡർ കൊടുത്തു.
 ഈ ചെറിയ കുട്ടി. ഇങ്ങനെയുള്ള സ്ഥലവുമായി ബന്ധപ്പെട്ടല്ലോ അവിനാശന്‌ അതിശയംതോന്നി. പയ്യൻ ആ സാധനവുമായി വന്നു. അയാൾ ആ മുറിയിലാകമാനം ഒന്നു കണ്ണോടിച്ചു. രണ്ട്‌ വലിയ നിലക്കണ്ണാടികൾ. ഒന്നിനൊന്നഭിമുഖമായി ഭിത്തിയിൽ വച്ചിരിക്കുന്നു. നഗ്നവും അർദ്ധനഗ്നവുമായ യുവതികളുടെ ചിത്രങ്ങൾ മുറിയിൽ അവിടവിടെ ഭിത്തിയിൽ തൂക്കിയിട്ടിരിക്കുന്നു. ഒരു നഗ്നസുന്ദരി തോളിൽ ഒരു കുടവുമായി നിൽക്കുന്ന പ്രതിമ സ്റ്റാന്റിൽ വച്ചിരിക്കുന്നു. ആഗതരുടെ മനസ്സിൽ വാസന ഉദ്ദേ‍ീപിപ്പിക്കുന്നതാണ്‌ രംഗം. മറ്റ്‌ നാലു സുന്ദരികളും നൃത്തം ചവിട്ടുന്നതരത്തിൽ നടന്നു വിലാസരംഗം സൃഷ്ടിക്കുന്നു. അവർ ഓരോരോ ചേഷ്ഠകളെകൊണ്ട്‌ അയാളുടെ മനസ്സിൽ ഇക്കിളികൊളുത്താൻ ശ്രമിക്കുന്നു.  അവിനാശന്‌ ഈ പരിസ്ഥിതി നന്നേ ബോധിച്ചു. എന്നാലും ശ്വാസം മുട്ടുന്ന തരത്തിലുള്ള അനുഭവമുണ്ടായി. ഭയസംഭ്രമാദികൾ അയാളെ ആവരണം ചെയ്തുതുടങ്ങി. യുവതി അയാളോട്‌ ചേർന്നിരുന്നു. ഒരു സിഗരറ്റ്‌ വലിച്ചു പുക അവിനാശന്റെ മുഖത്തേക്കവൾ ഊതിവിട്ടു. അയാളത്‌ ഇഷ്ടപ്പെട്ടില്ല. ഒരു സിഗരറ്റ്‌ അയാളുടെ നേരെ നീട്ടിക്കൊണ്ട്‌ പറഞ്ഞു "വാങ്ങി വലിക്കണം. ബാബു കൽക്കണ്ടമാണ്‌.
"ഞാൻ സിഗരറ്റ്‌ വലിച്ചിട്ടില്ല.
"ഏയ്‌,കളവു പറയല്ലേ"
"എനിക്കിഷ്ടമല്ല ഈ സാധനം"
 എല്ലായുവതികളും ഇത്‌ കേട്ടു കുടുകുടെ ചിരിച്ചും അവൾ അവിനാശന്റെ തോളിൽ കൈവച്ചു കൊണ്ടു ചോദിച്ചു. "ഞാൻ വലിക്കുന്നത്‌ ബാബൂനിഷ്ടമല്ല, അല്ലേ.
"വലിക്കരുത്‌"
എന്നാൽ ഞാനിത്‌ കളയട്ടെ ബാബു'
'കളയൂ'
"ശരി, കളയാം, പക്ഷേ ഇത്‌ ഒരു തവണ ബാബു ഉപയോഗിച്ചു നോക്കൂ! ഇഷ്ടപ്പെട്ടില്ലെങ്കിൽ ഞാനിതു കളഞ്ഞേക്കാം. അവൾ അയാളുടെ വിരലുകൾക്കിടയിൽ സിഗരറ്റ്‌ തിരുകിക്കൊടുത്തും ഹൃദയം പിടച്ചു തുടങ്ങി. തലയിൽ രക്തം ഇരച്ചുകയറുന്നു. തന്റെ നിസ്സാരമായ ഒരു പ്രവൃത്തിമൂലം ഈ യുവതിയുടെ  സിഗരറ്റ്‌ വലി നിൽക്കുകയാണെങ്കിൽ അതിലെന്തു കുഴപ്പം. അയാൾ സിഗരറ്റ്‌ വായിൽ വച്ചു ഇത്‌ കണ്ട്‌ എല്ലാവരും ചീറിക്കാൻ തുടങ്ങി. അയാൾ ഇളിഭ്യനായി. അവർ ചിറിക്കുന്നതെന്തുകൊണ്ടെന്നയാൾക്ക്‌ മനസ്സിലായില്ല. അടുത്തിരുന്ന യുവതി അയാളുടെ താടിപിടിച്ചുയർത്തിക്കൊണ്ട്‌ പറഞ്ഞു." ബാബു, ഇങ്ങനെയല്ല സിഗരറ്റ്‌ പിടിക്കുന്നത്‌. അവൾ ശരിയായരീതി കാണിച്ചു കൊടുത്തും നേരെ പിടിച്ചു കൊണ്ടയാൾ ഒന്നുവലിച്ചു. ഒരു സീൽക്കാരത്തോടെ അയാൾ സിഗററ്റ്‌ വലിച്ചെറിഞ്ഞു, ഒരു തുമ്മലും.
"എത്ത പിണഞ്ഞു ബാബു
എനിക്കീ പണി പറ്റൂല്ല'
അങ്ങയ്ക്കെന്തു വേണം. അത്‌ ഞാൻ തരാം. യുവതി അയാളുടെ കൈ മെല്ലെ തലോടിക്കൊണ്ടു അവളുടെ കവിളിൽ ചേർത്തമർത്തി. അവളുടെ മിഴികളിൽ വിലാസം വർഷിക്കാൻ തുടങ്ങി. അയാളുടെ ശരീരം വിയർത്തു. രോമാഞ്ചമുണ്ടായി. ഹൃദയം ദ്രുതഗതിയിൽ മിടിച്ചു ചെവിയിൽ ടി.ടി എന്നു മുഴക്കമുണ്ടായി. യുവതി അയാളെകെട്ടിപ്പിടിച്ചു ഒരു കൈകൊണ്ട്‌ ലലാടം തോലാടാൻ തുടങ്ങി. അയാൾക്കതിൽ ഒരു തരം സുഖം അനുഭവപ്പെട്ടു. അയാളനങ്ങാതിരുന്നു. യുവതി ഇരുകൈകളും കൊണ്ടയാളെ ചുറ്റിപ്പിടിച്ചു മാറോടണക്കാൻ ശ്രമിച്ചു. അയാളുടെ ഹൃദയത്തുടിപ്പു ഉച്ചകോടിയിലെത്തി. രക്തം തിളച്ചുമറിയുന്നത്‌ പോലെ തോന്നി. യുവതി അയാളുടെ മുഖം പിടിച്ചു തന്റെ മുഖത്തോടടുപ്പിച്ചു.
 അവിനാശൻ ഒന്നിളകിയിരുന്നു. മുഖം തിരിച്ചു കളഞ്ഞും അവളുടെ ശ്വാസത്തിന്‌ ചാരായത്തിന്റെ ഗന്ധം. അയാൾക്കത്‌ അസഹ്യമായിതോന്നി. യുവതി ഒരുതവണയും കൂടി ശ്രമിച്ചെങ്കിലും ഇത്തവണയും അവൾ പരാജയപ്പെട്ടു. സാധാരണക്കാരിൽ കാണാത്ത ഒരു പ്രത്യേകത അവളീയുവാവിൽ ദർശിച്ചു. ജീവിതത്തിൽ ആദ്യമായി അവൾക്കു പരാജയബോധമുണ്ടായി. അവൾക്കു വാശിയായി. സകലവശീകരണ ശക്തികളും സംഭരിച്ചവൾ ഒരു ശ്രമംകൂടി നടത്തി. ഫലം തഥൈവം.
 അവിനാശന്റെ പതന ദശ അതിക്രമിച്ചു കഴിഞ്ഞിരുന്നു. രാജേശ്വരിയെ കാണാനാണയാൾ ഇവിടെവന്നത്‌. യുവതിയുടെ ദൂസ്സാമർത്ഥ്യം അയാളുടെ മുമ്പിൽ തോറ്റുതുന്നം പാടി. അവളുടെ കരവലയത്തിൽ നിന്നും അയാൾ വിട്ടുമാറിനിന്നുകൊണ്ട്‌ ചോദിച്ചു. "രാജേശ്വരി എന്തേ വരാത്തത്‌.
 "ഞാനാണ്‌ രാജേശ്വരി" അവൾ അയാളെവീണ്ടും കെട്ടിപ്പിടിക്കാൻ ശ്രമിച്ചു. പക്ഷേ തോൽവിതന്നെ ഫലം ഇത്തവണ അയാൾ കർക്കശസ്വരത്തിൽ പറഞ്ഞു. "നിങ്ങൾ രാജേശ്വരിയല്ല ഞാനവളെ നന്നായറിയും. "ഞാൻ രാജേശ്വരിയെക്കാൾ മോശമാണോ ബാബു, അവൾ തന്റെ വിശ്വവശ്യങ്ങളായ നോട്ടം കൊണ്ടയാളെ അഭിഷേകം ചെയ്തും പക്ഷേ ഫലം മുമ്പത്തെപ്പോലെ തന്നെ എന്നിട്ടും അയാളെ പരിരംഭണം ചെയ്യാൻ ഒന്നുകൂടി ശ്രമിച്ചുനോക്കി. "പോ ദൂരെ" എന്നു പറഞ്ഞു അവളെ തള്ളിമാറ്റിയിട്ട്‌ ധൃതിയിൽ ആ മുറിവിട്ടയാൾ പുറത്തിറങ്ങിപ്പോയെന്നു പറഞ്ഞാൽ കഴിഞ്ഞല്ലോ.
 യുവതി അസ്തപ്രജ്ഞയായി. കുറേ നേരം നിന്നു. ഇതവളുടെ ആദ്യത്തെ പരാജയമാണ്‌. അവൾ സുന്ദരിയാണ്‌ വിലാസവതിയാണ്‌. ആകർഷകത്വമുണ്ട്‌. വശീകരണകലയിൽ അവൾ അദ്വിതീയയുമാണ്‌. എന്നാൽ ഈ യുവാവിന്റെ മുമ്പിൽ അവൾക്കു ദയനീയമായി പരാജയപ്പെടേണ്ടിവന്നു. പരിഹാസ്യയുമായി. മുറിയിൽ പരിഹാസച്ചിരിമുഴങ്ങി. പാവം, അവൾക്കും ആ ചിരിയാൽ പങ്കുകൊള്ളാതെ നിവൃത്തിയില്ലാതായി. ജിംജറിന്റെ പൈസപോലും തരാതെ കടന്നുകളഞ്ഞു ബാബു.
അവിനാശനതു കേട്ടെങ്കിലും തിരിഞ്ഞുനോക്കാതെ അവിടെ നിന്നും വേഗം നിഷ്ക്രമിച്ചു.
പുറത്തു കാവൽക്കാരൻ തടിമാടൻ അയാളോടടുത്തത്‌ കണ്ടു. യുവതിയുടെ വാക്കുകളും അയാൾ കേട്ടു. തന്റെ കൊമ്പൻമീശ തടവിക്കൊണ്ടയാൾ പറഞ്ഞു. "ഇന്നയാൾ ഓടിപ്പോകട്ടെ, നാളെ അയാൾ വരാതിരിക്കില്ല അത്‌ നമുക്കു കാണാം, ലോകത്തിന്റെ ദുർബ്ബലവശങ്ങളുമായി കണ്ടു പഴകിയ ആളാണോ കാവൽക്കാരൻ.
 ഒരു തെരുവ്‌ കഴിഞ്ഞതിന്‌ ശേഷമാണ്‌ അവിനാശന്‌ ശ്വാസം നേരെവീണത്‌. തന്റെ ഇന്നത്തെ പ്രവൃത്തിനല്ലതോ ചീത്തയോ എന്നയാൾ വിശകലനം ചെയ്തില്ല. വാച്ച്‌ നോക്കി, സമയം 12 മണി. വേഗം ഒരു ജഡുക്ക വിളിച്ചു അതിൽ കയറി രജനിയുടെ വീട്ടിലേക്ക്‌ തിരിച്ചു രജനിവരാന്തയിൽ നിൽപുണ്ടായിരുന്നു. തെരവുവിളക്കിന്റെ പ്രകാരത്തിൽ അവിനാശനെ തിരിച്ചറിഞ്ഞു ചോദിച്ചു." ഈ അർദ്ധരാത്രിവരെ എവിടെയായിരുന്നു ചുറ്റിക്കറങ്ങിയത്‌.
 "രജനി എന്തേ ഉറങ്ങാതിരുന്നത്‌
 "നാം രണ്ടു പേരും ഒരുപോലെയല്ലേ"
ഒരു കാര്യം പറയാനുണ്ട്‌. വണ്ടിക്കാരനോട്‌ നിൽക്കാൻ പറഞ്ഞിട്ട്‌ അവിനാശൻ അകത്ത്‌ കയറി കട്ടിൽ ഒരുക്കിയിട്ടിരിക്കുന്നു.
"രമച്ചേച്ചി എവിടെ.
രജനി തറയിൽ ചൂണ്ടിക്കാണിച്ച്‌ കൊണ്ട്‌ പറഞ്ഞു അതാ കിടക്കുന്നു ഉറക്കമാണ്‌.
ഉണർന്നു കിടക്കുകയാണോ.
അല്ലെന്നാണ്‌ തോന്നണത്‌. ഞാൻ ഇപ്പോഴാണ്‌ വന്നുകയറിയത്‌. വാതൽ തുറന്നു. വസ്ത്രം മാറി. എന്നിട്ടും ഉണർന്നില്ല.
നിങ്ങളുറങ്ങിക്കാണുമെന്നു കരുതിയാണ്‌ വന്നത്‌. ഉറങ്ങിയിരുന്നെങ്കിലും വിളിച്ചുണർത്തിയേനെ! ഈ സമയം വരെ നിങ്ങളെവിടെയായിരുന്നു."
പത്തുമിനിട്ടിലധികമായിട്ടില്ല വന്നിട്ട്‌. അൽപം മൗനം പൂണ്ടതിന്‌ ശേഷം രജനി പറഞ്ഞു.
"നിങ്ങൾ കട്ടിലീലല്ലേ കിടക്കുന്നത്‌, ചേച്ചി താഴെയും.
അതെ അതിനെന്താ?
അതിനെന്താ നാണമില്ലല്ലോ ഇങ്ങനെ പറയാൻ
പിന്നെ ഒരു കാര്യം പറഞ്ഞേക്കാം ചങ്ങാതി.
അർദ്ധരാത്രിയിൽ ഒരാളുടെ വീട്ടിൽ കയറി വന്നിട്ട്‌ പറയുന്നു നിങ്ങൾ എന്തെ കട്ടിലിൽ കിടക്കുന്നത്‌. ഭാര്യയെന്തേ നിലത്ത്‌ കിടക്കുന്നത്‌ അമ്മ അടുക്കളയിലും കുട്ടികളെല്ലാം തട്ടിൻപുറത്തും എന്തൊക്കെ ചോദിക്കുന്നതു ഉചിതമല്ല പോരുമ്പോൾ തലച്ചോറ്‌ വീട്ടിൽവച്ചിട്ടല്ല വരണ്ടത്‌. കണ്ണും തലച്ചോറും കൂടെ കൊണ്ടുവരണം.മനസ്സിലായോ എന്ന്‌ അൽപം ദേഷ്യം തോന്നുന്നവിധത്തിലും എന്നാൽ സ്നേഹസ്വരത്തിലും രജനി പറഞ്ഞു.
"അക്രമി, നേരെ ചൊവ്വേ ഒന്നും പറയൂല്ല, വളച്ചൊടിച്ചേ പറയൂ.'
 അങ്ങനെ തന്നെ കരുതാം. വിരോധമില്ല. നിങ്ങൾ സ്ത്രീ സ്വാതന്ത്ര്യത്തിനും സമത്വത്തിനും വേണ്ടി വിപ്ലവം മുഴക്കിക്കോളും ഞാനതിനെതിരല്ല. ഒരുകാര്യം ഓർക്കണം കട്ടിൽ ഒന്നേയുള്ളു. അതു ചെറുതും രണ്ട്‌ പേർക്ക്‌ കിടക്കാൻ ഇടമില്ല രമയുടെ നിർബന്ധം കൊണ്ടാണ്‌ ഞാനതിൽ കിടക്കുന്നത്‌ ഞാവർക്ക്‌ സർവ്വസ്വാതന്ത്ര്യവും കൊടുത്തിട്ടുണ്ട്‌ എന്നാലവളത്‌ ഉപയോഗിക്കാറില്ല പാവം!
 ഞാൻ നിങ്ങളോടൊരുകാര്യം പറയാനാണ്‌ ഈ സമയത്തിത്തിവിടെ വന്നത്‌.
"പറയൂ, കേൾക്കട്ടെ എനിക്കും ഒരു കാര്യം പറയാനുണ്ട്‌.
"ഞാനിന്ന്‌ വേശ്യാലയത്തിൽ പോയിവരുംവഴിയാണ്‌ ഇവിടെ വന്നത്‌.
"ബലേ ശബാശ്‌. ഇത്‌ ഇന്നലെയാണ്‌ നിങ്ങൾ പറഞ്ഞിരുന്നതെങ്കിൽ ഞാനത്‌ വിശ്വസിക്കയില്ലായിരുന്നു പക്ഷേ ഇന്നത്തെ സ്ഥിതിവേറെയാണ്‌ കാരണം" രജനി നിർത്തിക്കളഞ്ഞു.
"എന്താണ്‌ കാരണം"
ഞാനും അവിടെപോയിട്ടാണു വന്നത്‌.
എന്ത്‌ അവിനാശൻ കണ്ണു തുറിച്ചു രജനിയെ നോക്കി.
ഞാൻ സത്യമാണ്‌ പറഞ്ഞത്‌, ഉറക്കപ്പിച്ചല്ല.
പോയതെന്തിനെന്ന്‌ പറയൂ
പതുക്കെപ്പറയൂ, ഞങ്ങടെ അയൽപക്കത്തുകാർ ഞങ്ങളെ ഇവിടെ നിന്നും ഇറക്കിവിട്ടേക്കാം.
രമചേച്ചീടെ മുഖം കണ്ടിട്ട്‌ നിങ്ങൾക്കവിടെ പോകാൻ തോന്നിയല്ലോ. കഷ്ടം തന്നെ. ആ പാവത്തിനോട്‌ അൽപം നീതികാണിക്കേണ്ട.
പറയുന്നതു മുഴുവൻ കേൾക്കൂ. അതൊരിക്കൽ വക്കീൽ പത്മനാഭൻ രണ്ട്‌ സ്ത്രീകളുമൊത്ത്‌ രാത്രി വരുന്നതു കണ്ടതോർമ്മയുണ്ടല്ലോ.
"അതെ അതുകൊണ്ട്‌ നിങ്ങളവിടെ പോയതെന്തിനാണെന്നറിയേണ്ടത്‌.
നിങ്ങളുദ്ദേശിച്ചതു ആ സ്ത്രീകളുമായി വക്കീലിന്‌ യാതൊരു ബന്ധവുമില്ലെന്നല്ലോ.
അതേ ഇപ്പോഴും ഞാനങ്ങനെയാണ്‌ വിശ്വസിക്കുന്നത്‌ വെറെ ഏതോപുരുഷനാണെന്നാണ്‌.
ആ സംശയം തീർക്കാനാണ്‌ ഇന്നു ഞാനവിടെ പോയതു സംശയം തീർന്നു. പോയസ്ഥലവും കണ്ടുപിടിച്ചു.
ഞാനതു വിശ്വസിക്കൂല്ല. വക്കീൽ ചീത്ത സ്ഥലങ്ങളിൽ പോകുന്ന ആളല്ലതന്നെ.
നിങ്ങളെ നേരിട്ട്‌ കാണിച്ചു തന്നാലേ.
എന്നാലും ഞാൻ വിശ്വസിക്കൂല. വേറെ എന്തെങ്കിലും കാര്യത്തിനായി കൂടെ.
അതേ പ്രാർത്ഥിക്കാൻ പോയതാണെന്ന്‌ കരുതണം! അല്ലോ അതിനു യോജിച്ചസ്ഥലമോ വേശ്യാലയം" എന്താ സംഗതിമോശമാണോ?
"പതിത സ്ത്രീകളെ ഉദ്ധരിക്കാനായിക്കൂടെ."
അതെ, അതിനു പറ്റിയ സമയം അർദ്ധരാത്രി തന്നെ തന്നെയല്ല ഒറ്റയ്ക്ക്‌ കള്ളനെപ്പോലെ പാത്തുപതുങ്ങിയും പകൽ സാമൂഹ്യപ്രവർത്തകരുമൊത്തുപോകാമല്ലോ. ഇത്‌ കള്ളത്തരമാണ്‌ അവിനാശ'
 വക്കീൽ പത്മനാഭൻ സ്ത്രീ ജനങ്ങളോട്‌ ബഹുമാനത്തോടെയാണ്‌ പെരുമാറുന്നതെന്നാണ്‌ അവിശാൻ കരുതുന്നത്‌ ദുർഗ്ഗാവതിയെ ശുശ്രൂഷിക്കുന്നതുകാണുമ്പോൾ മറിച്ചൊരു വിചാരം അയാൾക്ക്‌ തോന്നിയില്ല.
"അവരുടെ ജീവിതരീതി കണ്ടു പഠിക്കാനായി കൂടെ.
"അവർ വേശ്യകളാണ്‌. വേശ്യകളുടെ ജീവിതരീതിയെക്കുറിച്ചെന്താണ്‌ പഠിക്കാനുള്ളത്‌. നിങ്ങൾ വക്കീലിനെ അന്ധമായ ബഹുമാനത്തോടെയാണ്‌ വീക്ഷിക്കുന്നത്‌. യുക്തിപൂർവ്വം ചിന്തിച്ചു നോക്കണം.
എന്തിന്‌
എന്തിനെന്നോ, വിശ്വാസത്തിന്‌ ഒരതിരുണ്ട്‌ അതിനപ്പുറം സ്ഥാനമില്ല. എന്നാൽ യുക്തിവിചാരത്തിനതിരില്ല. എല്ലാ സംഗതികളും കാര്യകാരണസഹിതം ചർച്ച ചെയ്യാവുന്നതാണ്‌.
"ഞാനിക്കാര്യം നേരിട്ട്‌ കാണാതെ വിശ്വസിക്കില്ല.
"ഓ- കാണാത്ത കുറവേയുള്ളു. കണ്ടാൽ നിങ്ങളും ആ കുളത്തിൽ മുങ്ങിക്കുളിക്കാം. അക്കൂട്ടർ നശിക്കാൻ ഒരുങ്ങിയവരാണ്‌. നമ്മളും നശിക്കണമെന്നുണ്ടോ? അവരെ ഉദ്ധരിക്കാൻ നാം ശ്രമിക്കുന്നത്‌ വെറുതെയാണ്‌.
എന്തുകൊണ്ട്‌ ശാസിക്കില്ല.
"നമ്മുടെ സമുദായനീതി, യൗവനകാലം വാസന ഇവയൊക്കെത്തന്നെ കാരണം.
നമ്മളെല്ലാം ഗാന്ധിജിയെപ്പോലായാലേ സാദ്ധ്യമാവുകയുള്ളു എന്നാണോ രജനിയുടെ വിശ്വാസം.
"ആ കാര്യത്തിലും നിങ്ങൾക്ക്‌ കാതലായ തെറ്റ്‌ പറ്റിയിട്ടുണ്ട്‌. ഗാന്ധിജി സ്വന്തം സ്വഭാവത്തെക്കുറിച്ചും പ്രവൃത്തികളെക്കുറിച്ചും ആത്മകഥയിൽ വിവരിച്ചെഴുതിയിട്ടുണ്ട്‌. യൗവ്വനകാലത്ത്‌ അദ്ദേഹം വിഷയസുഖാസക്തനായിരുന്നെന്നതിൽ കാണാം ബ്രഹ്മചര്യം ആരംഭിച്ചതു തന്നെ 40 വയസ്സിനു ശേഷമാണ്‌. അപഥസഞ്ചാരം മിക്കവാറും എല്ലാവരിലും ആ പ്രായത്തിൽ കാണാൻ സാധിക്കും. സാമർത്ഥ്യം കൊണ്ടാവക കാര്യങ്ങൾ ലോകമറിയാതെ മൂടിവയ്ക്കും. ദാഹം ശമിച്ചാലേ ജലപാനത്തിനുള്ള താൽപര്യം കുറയുകയുള്ളു അവിനാശ"
 നിങ്ങളുടെ നോട്ടത്തിൽ നല്ലവരാരാണ്‌
 കാറ്റിൽ പറന്നുപോകുന്ന കരിയിലപോലത്തെ ശുദ്ധി മാത്രമേ എല്ലാവർക്കുമുള്ളു. നിങ്ങൾക്കും എനിക്കും അത്‌ ഒരുപോലെബാധകമായിരിക്കും.'
അപ്പോൾ നമുക്കവരെ ഉദ്ധരിക്കാൻ കഴിയില്ലെന്നാണോ രജനി വിശ്വസിക്കുന്നത്‌.
ഒരു കാര്യം സാധിച്ചേക്കും ഒരുപതിതസ്ത്രീയെ വിവാഹം ചെയ്യാൻ ധൈര്യമുള്ള ഒരാദർശയുവാവിനു മാത്രം സാധിച്ചെന്നുവരും.
"രജനി പറയുന്നതു ശരിയായിരിക്കും. മുങ്ങിച്ചാകാനൊരുങ്ങുന്നവരെ രക്ഷിക്കണമെങ്കിൽ കഴുത്തുവരെ വെള്ളത്തിൽ നീന്താതെ തരമില്ലല്ലോ.
പക്ഷേ അവിനാശന്റെ കൈക്ക്‌ പിടിക്കാൻ ഒരവകാശിവരുന്നുണ്ട്‌. അതിനുശേഷം നിങ്ങൾ രണ്ടുപേരും ചേർന്നു ശ്രമിച്ചാൽ ചിലകാര്യങ്ങൾ ചെയ്യാൻ സാധിച്ചെന്നുവരും.
'എന്റെ വിവാഹമോ, നിങ്ങളെന്താണീ പറയണത്‌.
നിങ്ങളത്‌ ഇതുവരെ അറിഞ്ഞില്ലേ
ഞാനെന്തിറിയാൻ. ആരാണിതു നിങ്ങളോട്‌ പറഞ്ഞത്‌.
നിങ്ങളുടെ പിതാവ്‌ തന്നെ. ഇന്നു രാവിലെ ഞങ്ങൾ നിങ്ങളുടെ വീട്ടിൽ പോയിരുന്നും പത്തുമണിവരെ നിങ്ങളെ കാത്ത്‌ ഞങ്ങളിരുന്നു. എവിടെ പോയെന്നാർക്കും അറിഞ്ഞുകൂടായിരുന്നു. മടക്കത്തിന്‌ രമയെ വീട്ടിലാക്കിയതിന്‌ ശേഷം ഞാനും പുറത്തേക്കിറങ്ങി.
"കൊള്ളാം ഞാനും ഇവിടെ വന്നു. മുറിപൂട്ടിക്കിടക്കുന്നു അങ്ങനെ ഞാനും പുറത്തേക്കിറങ്ങി.
വധു ആരാണെന്നാണ്‌ നിങ്ങളോട്‌ പറഞ്ഞത്‌
അതറിഞ്ഞിട്ടെന്തു പ്രയോജനം. ഏതെങ്കിലും ഒരു സുന്ദരിപ്പെണ്ണിന്റെ കഴുത്തിൽ മംഗല്യം ചാർത്തണം. അത്രതന്നെ.
വധുവിനെ നിശ്ചയിക്കുന്നത്‌ എന്റെ സമ്മതം കൂടാതെയാണോ. അതെന്ത്‌ ന്യായം.
സമ്മതം എന്നുകിട്ടിയിട്ടാണ്‌.
അപ്പോഴെക്കും രമ എണീറ്റു. കണ്ണുതിരുമ്പി നോക്കിയപ്പോൾ അവിനാശനെ കണ്ടു.
എപ്പോൾ വന്നു ബാബു. അവൾ ചോദിച്ചു.
ഇയാൾ വിവാഹം ചെയ്യാൻ പോണ്‌ രമേ, അതറിയാൻ വരുന്നതാണ്‌.
നല്ലത്‌. അമ്മയ്ക്കെന്ത്‌ സന്തോഷമായിരിക്കുമെന്നോ. ഒരു കുഞ്ഞിക്കാലടി മുറ്റത്ത കാണാൻ ആ അമ്മ കൊതിച്ചിരിക്യേണ്ട്‌. ഞാൻ പോയി ചായ തെളിപ്പിക്കട്ടെ.
വേണ്ട ചേച്ചി, ഞാനിതാ പോയിക്കഴിഞ്ഞു. അയാൾ വണ്ടിക്കാരന്റെ അടുത്തെത്തി.
വിചാരസാഗരത്തിൽ മുങ്ങിക്കുളിച്ചിരുന്ന അവിനാശന്‌ ദൂരം പോയതറിഞ്ഞില്ല. വീടിനടുത്തുള്ള ക്ഷേത്രത്തിലെത്തിയപ്പോഴാണ്‌ പരിസരബോധമുണ്ടായത്‌. ക്ഷേത്രനടയിൽ ഒരു സ്ത്രീ തലമൂടിപ്പുതച്ചിരിക്കുന്നു.
നിങ്ങളാരാണ്‌. എന്ത്‌ വേണം.
എന്തുവേണമെന്നോ. എന്ത്‌ കാര്യം. പോയിവല്ല ജോലിയും നോക്കൂഹേ, അപമാനിതയുടെ സ്വരത്തിൽ അവൾ പറഞ്ഞു.
വല്ല സഹായവും വേണമെങ്കിൽ
പറഞ്ഞുതീർന്നില്ല, അവർ പൊട്ടിത്തെറിച്ചു. മതി, മതി ഒരു സഹായക്കാരൻ വന്നേക്കണ്‌. അവൾ വേഗം അവിടെനിന്നെണീറ്റ്‌ പോയി.
വീടിന്റെ ഗെയിറ്റിൽ വണ്ടി നിർത്തി. വണ്ടിക്കാരനു കൂലികൊടുത്തു പറഞ്ഞയച്ചു.
കുഞ്ഞേ ഇത്രനേരം ഉറക്കിളക്കരുത്‌ ശരീരം ക്ഷീണിക്കും- കാവൽക്കാരൻ.
സാരമില്ലമ്മാവ, ചിലപ്പോഴൊക്കെ അങ്ങനെ വേണ്ടിവരും.
വൃദ്ധൻ ഒന്നിരുത്തി മൂളി കട്ടിലിൽ ചെന്നിരുന്നു.
അവിനാശൻ ചെന്ന പാടെ കട്ടിലിൽ കയറിക്കിടന്നു ക്ഷണത്തിൽ നിദ്രയിലാണ്ടുപോയി.

വിപ്ലവം ഉണ്ടാവുന്നത്‌


രാജേന്ദ്രപ്രസാദ്‌ 

 കേശവന്റെ വിലാപങ്ങളിൽ എം.മുകുന്ദൻ അപ്പുക്കുട്ടന്റെ മുടിമുറിക്കുന്ന അമ്പുട്ടേട്ടനെക്കുറിച്ച്‌ പരാമർശിക്കുന്ന ഭാഗം നിങ്ങൾ ഓർക്കുന്നുണ്ടാവുമല്ലോ?
അതിൽ മുകുന്ദൻ ചോദിച്ചു.
ചരിത്രത്തിലെവിടെയെങ്കിലും എന്നെങ്കിലും ഒരു ബാർബർ കമ്മ്യൂണിസ്റ്റല്ലാതിരിന്നിട്ടുണ്ടോ?
(കേശവന്റെ വിലാപങ്ങൾ...പുറം...)
മലബാറിന്റെ ചരിത്രം പരിശോധിച്ചാൽ വ്യക്തമാകുന്ന ഒരു ചിത്രമുണ്ട്‌.
ബാർബർമാർ എന്നും കമ്മ്യൂണിസ്റ്റുകാരായിരുന്നു.
കണ്ണൂരുകാരനായ ചലച്ചിത്രകാരൻ ടി.വി.ചന്ദ്രൻ തന്റെ ഓർമ്മകളുണ്ടായിരിക്കണം എന്ന ചിത്രത്തിൽ വടക്കൻ മലബാറിലെ ബാർബർമാരെ ഏറെ പ്രാധാന്യത്തോടെ ചിത്രീകരിച്ചിരിക്കുന്നത്‌ നിങ്ങളിൽ ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കുമല്ലോ?
നമ്മുടെ കഥയിലും കഥാനായകൻ ഒരു കമ്മ്യൂണിസ്റ്റുകാരനായ മുടിമുറിക്കൽ തൊഴിലാളിയാണ്‌.
'ടി'യാൻ ചന്ദ്രന്റെ പടം കാണുന്നതോടെ നമ്മുടെ കഥ ആരംഭിക്കുകയാണ്‌.
വർഷങ്ങൾക്കു മുമ്പ്‌ കോളയാട്‌ സഹകരണ ബാങ്ക്‌ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട്‌ ഒരു കേസിന്റെ ആവശ്യത്തിനായി എറണാകുളത്തെ ഹൈക്കോടതിയിൽ പോയപ്പോഴാണ്‌ സ.വൽസന്‌ ടി.വി. ചന്ദ്രന്റെ ഓർമ്മകൾ ഉണ്ടായിരിക്കണം എന്ന ചിത്രം സരിതയിൽ നിന്നു കാണുവാൻ ഭാഗ്യമുണ്ടായത്‌.
ആദ്യമായായിരുന്നു സഖാവ്‌ വൽസൻ ശീതീകരിച്ച ഹാളിലിരുന്ന്‌ ഒരു സിനിമ കാണുന്നത്‌. പിന്നീട്‌ അതേ സിനിമ തന്റെ അറിവിൽ എവിടെ കളിച്ചാലും സഖാവ്‌ വൽസൻ പോയി കാണാറുണ്ട്‌ എന്നതാണ്‌ സത്യം.
ഒരു സിനിമ ഒന്നിൽ കൂടുതൽ തവണ കണ്ടാൽ വിരസത തോന്നില്ലേ? നിങ്ങളുടെ സംശയം ശരിയാണ്‌. വൽസന്റെ അവകാശവാദം ശരിയാണെങ്കിൽ പതിനാലോ പതിനഞ്ചോ തവണ ആ പടം കണ്ടിട്ടുണ്ട്‌. നിങ്ങളിൽ ചിലരെങ്കിലും തീയ്യേറ്ററുകളിൽ വച്ച്‌ വൽസനെ കണ്ടു കാണുമല്ലോ?
ദർശനയിൽ നിന്നും സിനിമ കഴിഞ്ഞ്‌ പൂത്തലത്തെ വീട്ടിലേക്ക്‌ നടക്കവെ സഖാവിന്റെ തീയത്തി ചോദിച്ചു.
'എട്ടനഭിനയിച്ച പടാണെന്ന്‌ പറഞ്ഞിട്ട്‌ ഏട്ടനെ അതിലൊന്നും കണ്ടില്ലല്ലോ?'
'അതില്‌ ഞങ്ങടെ റോളാ നമ്മുടെ ശ്രീനിവാസൻ ചെയ്തെ....'
ശ്രീനിവാസൻ സ്റ്റെലിൽ പുഞ്ചിരിച്ചു നിൽക്കുന്ന ഭർത്താവിനെ കണ്ടപ്പോൾ ഓൾക്ക്‌ ചിരി സഹിക്കാനായില്ല.
ആ സിനിമ കുറച്ചൊന്നുമല്ല വൽസനെ സ്വാധീനിച്ചതെന്ന്‌ ഇപ്പോൾ നിങ്ങൾക്കും മനസ്സിലായിക്കാണുമല്ലോ?
സിനിമ കണ്ടുകഴിഞ്ഞ്‌ കൊച്ചിയിൽ നിന്ന്‌ തലശ്ശേരിക്ക്‌ യാത്ര ചെയ്യവെ ആണ്‌ സഖാവ്‌ വൽസൻ ആത്മകഥ എഴുതുന്നതിനെക്കുറിച്ച്‌ ചിന്തിച്ചു തുടങ്ങിയത്‌.
ഇതുവരെ വമ്പന്മാർ മാത്രമേ ആത്മകഥകളെഴുതിയതായി വൽസന്‌ അറിയാവൂ. തന്നെപോലൊരു മുടിമുറിക്കൽ തൊഴിലാളിക്ക്‌ ആത്മകഥ എഴുതാനാവുമോ?
പലകുറി മനസ്സിൽ ആ ചോദ്യം തികട്ടി വന്നു. ആ ചോദ്യത്തിനുത്തരം തേടി വൽസൻ പല തവണ ലക്ഷ്മിയേടത്തിയുടെ വാറ്റു പുരയിലെത്തി. ചാരായത്തിന്റെ ചൂരിനൊപ്പം ആത്മകഥ തികട്ടി വന്നു.
ദിവസങ്ങൾ... മാസങ്ങളായി....
ഒടുവിൽ കുഞ്ഞികൃഷ്ണൻ മാഷാണ്‌ വൽസന്റെ താത്വികപ്രശ്നത്തിന്‌ പരിഹാരം നിർദ്ദേശിച്ചതു.
നിനകെന്താ വൽസാ ഒരു കുറവ്‌?
മാഷ്‌ ചോദിച്ചു.
' കമ്യൂണിസം കേരളത്തിൽ വേരോടാൻ പ്രയത്നിച്ചവരിൽ ബാർബർമാരെ മാറ്റി നിർത്തി ഏതു ചരിത്രകാരനാണ്‌ കേരളത്തിന്റെ ചരിത്രം എഴുതാനാവുക?'
മാഷുടെ ചോദ്യം വൽസനെ വല്ലാതെ വേട്ടയാടി.

ഹരികുമാറിന്റെ നവചിന്തകൾ








 സുകുമാർ അഴിക്കോട്‌

ഒരു പുതിയ സാഹിത്യദാർശനികൻ രംഗത്ത്‌ എത്തിയിരിക്കുന്നു എന്നു നമ്മെ അറിയിക്കുന്ന ദുർലഭഗൗരവമായ ഒരു കൃതിയാണ്‌ ശ്രീ.എം.കെ.ഹരികുമാറിന്റെ 'എന്റെ മാനിഫെസ്റ്റോ' . ചെറിയ പുസ്തകമാണ്‌. ഇതിലടങ്ങിയ കാഴ്ചകളെക്കുറിച്ച്‌  പ്രാമാണികമായി എഴുതാൻ കഴിവുള്ള മൂന്നു പേരുടെ അഭിപ്രായങ്ങൾ ആദ്യത്തെ നാൽപതോളം പുറങ്ങളിൽ കാണാം. ബാക്കി എൺപതോളം പുറങ്ങളിലാണ്‌  മാനിഫെസ്റ്റോ കൊടുത്തിരിക്കുന്നത്‌.
 പുസ്തകമേ ചെറുതായിട്ടുള്ളൂ. ഗ്രന്ഥകാരന്റെ ലക്ഷ്യവും ചിന്തയും ഒന്നും ചെറുതല്ല ഗ്രന്ഥം പ്രസിദ്ധീകരിച്ചിട്ട്‌  കുറച്ച്‌ മാസം കഴിഞ്ഞെങ്കിലും ആ കാലയളവിനുള്ളിൽ മറ്റു സാഹിത്യകൃതികൾക്ക്‌ ലഭിച്ചുകാണാറുള്ള പഠനമോ വിമർശനമോ ഇതിന്‌ കിട്ടിയില്ല എന്നാണ്‌ എന്റെ അറിവ്‌. സാധാരണ പുസ്തക അഭിപ്രായക്കാർ ഇത്‌ മാറ്റി വെക്കുന്നുവെങ്കിൽ അത്‌ മനസിലാക്കാവുന്നതേയുള്ളു.
 ചിന്ത വികസിക്കുന്നത്‌ അതിന്റെ പൂർവ്വദശകളെ അനന്തരദശകൾ നിരസിക്കുന്നതിലൂടെയാണ്‌ എന്ന ആശയത്തിലാണ്‌ ഹരികുമാറിന്റെ ചിന്തകൾ തിരിഞ്ഞുകൊണ്ടിരിക്കുന്നത്‌. പ്രപഞ്ചത്തിന്റെ ചലനാത്മകത കാരണം ചിന്തയിലും സാഹിത്യത്തിലുമുള്ള പൂർവ്വനിരാസം സ്വാഭാവികവും അനിവാര്യവുമാണ്‌. നിരാസം എന്ന്‌ പറഞ്ഞതുകൊണ്ട്‌ ഹരികുമാർ ഏതോ ഒരു നവനിഷേധത്തിന്റെ വക്താവാണെന്ന്‌ ധരിക്കരുത്‌. പ്രപഞ്ചഘടന നിരാസത്തെ നിർമ്മാണത്തിൽ എത്തിക്കുന്നു. 
 യാഥാർത്ഥ്യത്തെ അന്വേഷിച്ചുകൊണ്ടുള്ള ഈ നിരന്തര പ്രയാണത്തിന്റെ ഏകാത്മകതയെ അദ്ദേഹം നവാദ്വൈതം എന്ന്‌ വിളിച്ചിരിക്കുന്നു.
 തത്വചിന്തയിൽ സംജ്ഞകളെ തീരെ വർജ്ജിക്കുക എളുപ്പമല്ല. വേദാന്തത്തിൽ തന്നെ ജഡം, മായ  തുടങ്ങിയ സംജ്ഞാവലിയിൽ കുടുങ്ങി  അദ്വൈതത്തിന്റെ മുഖം കണ്ടെത്താൻ പല ആചാര്യമാർക്കും  സാധിക്കാതെ പോയ കാര്യം മറക്കരുത്‌. അദ്വൈതചിന്തയെ ആരും ഒരു കുറ്റിയിലും കെട്ടിനിർത്തിയിട്ടില്ല. ആചാര്യശങ്കരൻ, സത്യസാക്ഷാൽകാരം അനുഭവത്തിൽ അവസാനിക്കുമ്പോഴേ യാഥാർത്ഥ്യമാകുകയുള്ളുവെന്ന് വ്യക്തമാക്കിയിട്ടുണ്ട്‌. ഇഹലോകജീവിതത്തിൽ അത്‌ സാധിക്കുകയില്ലെന്ന്‌ ഭാഷ്യങ്ങളിൽ കാണാം. സംജ്ഞകളിൽ കുരുങ്ങി സർവ്വതും ഇല്ലാത്തതാണെന്നുവരെ പറഞ്ഞു നടക്കുന്ന  അദ്വൈതവേദാന്തികൾ നാട്ടിൽ നിറഞ്ഞു.
ഈ വിപത്ത്‌ അറിയാത്ത ആളല്ല ശ്രീ ഹരികുമാർ. ഇന്ത്യയുടെ ആത്മീയത ബ്രാഹ്മണ പൗരോഹത്യമല്ലെന്നും ഓരോരുത്തരും പരമസത്യം അന്വേഷിക്കുന്ന രീതിയാണ്‌ അതെന്നും അദ്ദേഹം എഴുതുന്നത്‌ ശ്രദ്ധിക്കുക. നമ്മുടെ  ബോധത്തിൽ ഈ ആത്മീയധാതു സമ്പത്ത്‌  ഉണ്ടെന്നുളള ഗ്രന്ഥകാരന്റെ നിരീക്ഷണം, നാനാവിധ സിദ്ധാന്തികളുടെ കലാപ ഭൂമിയായ  നമ്മുടെ ആധുനിക സാഹിത്യകാരന്മാരുടെ മനസ്സിൽ ഉടനെത്തേണ്ട വലിയൊരു നിഗമനമാണ്‌.
 ഇന്ത്യയെ സത്യപൂർണ്ണതയിൽ കാണാൻ ശങ്കരഭാഷ്യങ്ങളോ ഭഗവത്‌ ഗീതയോ അല്ല പഠിക്കേണ്ടത്‌  ; ഉപനിഷത്തുകളിലെ ആർഷചിന്തകളാണ്‌. ഹരികുമാർ മിക്കവാറും സ്വന്തം മനനവിചാരങ്ങളിലൂടെ എത്തിച്ചേർന്ന സത്യത്തിന്റെ, ഉപനിഷത്തിന്റെ നിമിഷമാണിത്‌. സുപ്രസിദ്ധമായ  'നേതിവാദം ഏത്‌ ചിന്തയെയും 'ഇതല്ല' എന്ന നിരാസത്തിലൂടെ മറ്റൊന്നാവാൻ നമ്മെ പ്രചോദിപ്പിക്കുന്നു. സത്യമെന്താണെങ്കിലും സത്യത്തിന്റെ സത്യം എന്ന മട്ടിൽ കൂടുതൽ അന്വേഷണത്തിലൂടെ  പ്രാപിക്കേണ്ടതാണെന്ന്‌ ഉപദേശിച്ചതു ഞാനിവിടെ അനുസ്മരിച്ചുകൊളളട്ടെ.
 ആധുനികരായ എഴുത്തുകാർ മനനമില്ലാത്ത മനസ്സുകളുടെ ആവിഷ്ക്കാരോപാധിയായി വാക്കിനെ പ്രകോപിപ്പിക്കുമ്പോൾ ഭാഷ മൃതപ്രായമാകുന്നു എന്ന കാഴ്ചയും ശ്രദ്ധേയമാണ്‌. എഴുത്ത്‌  ഇന്ന്‌ മറ്റൊന്നിലൂടെ മാറ്റൊലിയായി മന്ദീഭവിച്ചിരിക്കുന്നു. അവിടെ നിന്ന്‌ പ്രത്യാനയിക്കപ്പെടണമെങ്കിൽ നിരാസത്തിലൂടെയുള്ള നിർമ്മിതിയുടെ മാർഗ്ഗം  സാഹിത്യകാരന്മാർ അനുസരിക്കണം എന്ന്‌ ഗ്രന്ഥകാരൻ വ്യക്തമാക്കിയിരിക്കുന്നു. പഴയ സാഹിത്യകാരന്മാർ സാഹിത്യത്തിന്റെ ജീവൻ ഭാവരമണീയമാണെന്ന്‌ പറഞ്ഞ ഉടനെ,  ആ രമണീയത ഓരോ നിമിഷത്തിലും പുതുമ ഉൾക്കൊള്ളുന്നതാണ്‌ എന്ന്‌ വിശദീകരിച്ചിട്ടുണ്ട്‌. അതിനാൽ ഹരികുമാറിന്റെ ചിന്താഗതി വേണ്ടതുപോലെ പ്രചാരം നേടുകയാണെങ്കിൽ, കേരളത്തിലെങ്കിലും വലിയ എതിർപ്പുകളില്ലാതെ സ്വീകരിക്കപ്പെടുമെന്നാണ്‌ എന്റെ പ്രതീക്ഷ.
 സാഹിത്യവിമർശകൻ എന്ന നിലയ്ക്ക്‌ കൈകൊള്ളാവുന്ന ഏറ്റവും അവികലമായ ഒരു ചിന്താഗതിയിൽ പരസഹായമെന്യേ എത്തിച്ചേർന്ന ഹരികുമാറിനെ എഴുത്തുകാരെങ്കിലും അഭിനന്ദിക്കേണ്ടതാണ്‌.  വിമർശനമെന്നത്‌ നിരാസ സിദ്ധാന്തങ്ങളുടെ സമവായനയാണ്‌. വിവേകപൂർവ്വമായി സത്യത്തെ തള്ളുകയും പ്രാപ്യമായി നിലനിർത്തുകയും അങ്ങനെ ചിന്താപുരോഗതിയുടെ ഡയലക്റ്റിക്സ്​ പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന  ഒരു മാനസികപ്രക്രിയയാണ്‌ അത്‌. ഗീതയിലെ  സിദ്ധാന്തങ്ങളേക്കാൾ   ഞാൻ വിലമതിക്കുന്നത്,  ഒടുവിൽ പാർത്ഥനോട്‌ കൃഷ്ണൻ, ഞാൻ പറഞ്ഞതെല്ലാം കേട്ടിട്ട്‌ വിമർശിച്ച്‌ മനസ്സിലാക്കിയതിനുശേഷം ഇതുപോലെ ചെയ്യുക എന്ന്‌ ഉപദേശിക്കുന്ന ഭാഗമാണ്‌.
 ഗീതയിലെ ഒരു അനുശാസനവും  ആശയരഹസ്യത്തിൽ ഇരിക്കില്ല.  ഈ ദർശനത്തിൽ നിരാസം എന്നുമുണ്ട്‌.  ഇന്നത്തെ സാഹിത്യപ്രവർത്തകർക്ക്‌ ഈ കാഴ്ചപ്പാട്‌ സ്വന്തം ശൈലിയിൽ ചൂണ്ടികാണിച്ചുകൊടുത്ത ഹരികുമാർ വലിയൊരു സേവനമാണ്‌ ആശയരംഗത്ത്‌ ചെയ്തിരിക്കുന്നത്‌.
 നാം ദൈവമാകയാൽ പ്രാർത്ഥന അനാവശ്യമാണെന്നാണ്‌ അദ്വൈതികളുടെ അഭിപ്രായം. താൻ നിരീശ്വരനാണെന്ന്‌ ശങ്കരൻ പറഞ്ഞു. .  ഈ ബോധപ്രാപ്തി മനുഷ്യരെ അഹങ്കാരികളാക്കില്ല. കാരണം എഴുത്തച്ഛൻ പാടിയതുപോലെ, അഖിലം ഞാനാണെന്ന ഭാവത്തിൽ എത്തുന്നവന്‌  ഞാനെന്ന ഭാവം ഉണ്ടാവില്ല.
 ഒരു സ്വതന്ത്രചിന്താശാലി സാഹിത്യലോകത്തിൽ പ്രത്യക്ഷപ്പെടുന്നത്‌ വല്ലപ്പോഴും ആയിരിക്കും. ഇക്കാലത്ത്‌ ആംഗലവിദ്യാഭ്യാസം അഭ്യസ്തവിദ്യരുടെ ധിഷണാമണ്ഡലത്തെ ഓരോ ചെറു കോളനിയായി  രൂപപ്പെടുത്തിവിട്ടിരിക്കുകയാണ്
‌. ആന്തരമായ ഈ പരോക്ഷ പാരതന്ത്ര്യത്തിന്റെ യുഗത്തിൽ   ടാഗോർ 'ഗീതാജ്ഞലി' യിൽ പാടിയതുപോലെ ജ്ഞാനസ്വതന്ത്രമായ  മനസ്സോടും ശിരസ്സോടും കൂടിയ ഒരു യുവലേഖനെ കണ്ടുമുട്ടാൻ ഇടയായതിൽ ഞാൻ ഏറെ സന്തുഷ്ടനാണ്‌.
 ശ്രീ ഹരികുമാർ മലയാളസാഹിത്യത്തിൽ പ്രവേശിച്ച ആ കാലത്തു തന്നെ ഒരു ചിന്താപ്രതിഭയുടെ അങ്കുരങ്ങൾ അദ്ദേഹത്തിന്റെ രചനകളിൽ ഞാൻ കണ്ട്‌ അഭിനന്ദിച്ചിരുന്നു.  ആത്മായനങ്ങളുടെ ഖസാക്ക്‌, മനുഷ്യാബരാന്തങ്ങൾ എന്നീ ഗ്രന്ഥങ്ങളുടെ  ശീർഷകങ്ങൾ ചില വായനക്കാരെ അൽപം അകറ്റുന്നതിന്‌ ഇടയാക്കിയിരുന്നെങ്കിലും അവയ്ക്കെല്ലാമപ്പുറത്ത്‌ നിന്ന്‌ ഒരു പുതിയ ചക്രവാളത്തിലേയ്ക്ക്‌ നോട്ടം എത്തിക്കുന്ന ഉത്സുകനായ ഒരു യുവാവിനെ ഞാൻ കണ്ടിരുന്നു. എന്റെ ആ ദൂരക്കാഴ്ച ഇന്ന്‌ ഫലം അണിഞ്ഞുകാണുമ്പോൾ ഞാൻ ചരിതാർത്ഥനായിരിക്കുന്നു.

ഈ ഗ്രന്ഥത്തിലെ വ്യത്യസ്തമായ ഒരു ഭാഗം 'വാക്യങ്ങൾ' എന്ന സാരസൂക്തങ്ങളാണ്‌. മിക്ക വാക്യങ്ങളും സുഭാഷിതങ്ങൾ എന്ന വർഗ്ഗത്തിൽപ്പെടുത്തത്തക്കവണ്ണം  ചിന്തയുടെ പ്രകാശവും ബുദ്ധിയുടെ സൂക്ഷ്മതയും പ്രകടിപ്പിക്കുന്നവയാണ്‌.
 എങ്കിലും ഏകവാക്യങ്ങൾ അർത്ഥപൂർണ്ണിമയിലെത്താൻ  പ്രയാസമാണ്‌.  വാക്യത്തിന്റെ അർത്ഥം പൂർണ്ണമായി തീരുന്നത്‌, അന്യവാക്യങ്ങളുടെ സാഹചര്യം, സൃഷ്ടിക്കുന്ന പശ്ചാതലത്തിലാണ്‌.തത്ത്വമസി എന്നത്‌ ഒറ്റ മഹാവാക്യമാണെന്ന പ്രസിദ്ധിയുണ്ടായിട്ടും ശ്വേതകേതുവിന്റെ കഥയിൽ ആ വാക്യം വരുമ്പോഴാണ്‌ അതിന്റെ അർത്ഥം തെളിഞ്ഞുവരിക.
 നവാദ്വൈതത്തിന്റെ സുന്ദരമായ ഒരു ദൃഷ്ടാന്തമായിട്ടുണ്ട്‌  'ജലാത്മകത'. വെള്ളം എന്നും ഒരു ഒഴുക്കായിരിക്കുന്നതുപോലെ ചിന്ത എന്നും ഒരു നിത്യധാരയാണ്‌ എന്ന്‌ ചുരുക്കം. വെള്ളത്തെപ്പറ്റിയുള്ള പരമസത്യം അത്‌ സ്വയം നിരപ്പ്‌ കണ്ടെത്തുന്നു (water finds its level}എന്നതാണല്ലോ. വെള്ളം ഒഴുകുന്നത്‌ അതിന്റെ നിരപ്പ്​
കണ്ടെത്താനാണ്‌. നവചിന്തകൾക്ക്‌ നൂതനത്വം കൽപിക്കുന്നതിൽ യുക്തിഭംഗമുണ്ട്‌.
നവചിന്താപ്രവണത നൂതനമാണെങ്കിൽ  നവത്വം എന്തിനാണ്‌ ? നിരന്തരമായി നടക്കുന്നത്‌ ? പരിവർത്തനം നിരന്തരമാണെന്ന്‌  പറയുമ്പോൾ ആ പരിവർത്തനനിയമത്തിന്‌ എവിടെവച്ചെങ്കിലും ഒരു മാറ്റം ഉണ്ടാകണമല്ലോ.പരിവർത്തനം പരിവർത്തനവിധേയമാകുമ്പോൾ കേവലത -അഥവാ - വെള്ളത്തിന്റെ നിരപ്പ്‌ അനുഭവപ്പെടുന്നു.  ആ അനുഭവം മനുഷ്യന്‌ പ്രാപ്യമല്ലായിരിക്കാം. പക്ഷേ മാറ്റത്തിന്റെ പരമമായ പ്രേരണ ഇതാണ്‌.
 ശ്രീ ഹരികുമാർ ഈ വശം കണ്ടിട്ടുണ്ട്‌ എന്ന്‌ സമ്മതിക്കുന്നു. പക്ഷേ ചിന്താപരമായ നിശ്ചേഷ്ടത ഒരു ദേശീയ സംസ്ക്കാരമാക്കി ഉയർത്തിയവരുടെ മുമ്പിൽ അനസ്യൂതമായ നിരാസവാദം അതിന്റെ ഫലം ഉളവാക്കാതിരിക്കില്ല.
 ലോകത്തിലെ മഹാന്മാരുടെ ചിന്തകങ്ങളെല്ലാം ചേർന്ന്‌ ഒരു മഹാചിന്തയെ അവതരിപ്പിക്കുന്നു എന്ന ഒരു ഏകവാക്യം ഞാൻ കുറിക്കട്ടെ. ഈ ഗ്രന്ഥനിരൂപണത്തിൽ ഞാൻ പറയാൻ ഉദ്ദേശിച്ച ആശയം ഇതാണ്‌ : - ആചാര്യന്മാർ അദ്വൈതം  എന്ന ഈ പുസ്തകത്തിൽ നവാദ്വൈതം എന്ന്‌ പറഞ്ഞിട്ടുണ്ടെങ്കിലും, അവയുടെ വ്യത്യാസം  കൂടുതലും വായനാഭേദത്തിന്റേതാണ്‌. നമുക്ക്‌ ചിന്തകളുടെ  സമവായന ആണ്‌ ആവശ്യം ; വ്യത്യസ്തതയല്ല. വ്യത്യസ്തത, വേദത്തിൽ പ്രസ്താവിച്ചതുപോലെ വാക്കുകളുടെ വ്യത്യാസമാണ്‌ - സത്യം ഒന്ന്‌,  വിദ്വാന്മാർ പലതരത്തിൽ പറയുന്നു എന്ന പ്രശസ്ത സൂക്തം ശ്രദ്ധിക്കുക. തന്റെ വ്യത്യസ്ത വചനത്തിലൂടെ സത്യത്തിന്റെ  ഏകത്വം കണ്ടെത്താനുള്ള  ശ്രീ ഹരികുമാറിന്റെ അസാധാരണമായ അന്വേഷണസാഹസമായ ഈ ഗ്രന്ഥം അർത്ഥവത്തായ വിമർശനങ്ങൾക്കൊണ്ട്‌ ആദരിക്കപ്പെടട്ടെ എന്ന്‌ ആശംസിച്ചുകൊള്ളുന്നു.
 ഈ ഗ്രന്ഥം ഒരാശയനിവേദനമാണ്‌. ഇതിന്‌ മാനിഫെസ്റ്റോ എന്ന പൊതു പ്രസ്താവന സ്വഭാവമുള്ള പേര്‌ എത്രത്തോളം ഇണങ്ങും ?.

മഴ

റോളി സൈമൺ

മഴ
മടിയന്റെ കണ്ണീരും
വിശക്കുന്നവന്റെ പട്ടിണിയുമാണ്‌.
മണ്ണില്ലാത്തവന്റെ കുഴിമാടവും
കൂട്ടം പിരിഞ്ഞവന്റെ
സഹചാരിയുമാണ്‌.

- കുട്ടൂക്കാരന്‍* -

മഴ
ഒരു വിഷമഭുജമാണ്‌.
ചീറിയടുത്ത്‌,
തോറ്റ്‌ തൊപ്പിയിട്ട്‌
കരഞ്ഞുമടങ്ങുന്ന കടലാണതിന്റെ
തുടക്കവും ഒടുക്കവും
ആദ്യവും അന്തവും നഷ്ടമായ
എന്റെ കൈയിലെ വളമാതിരി.

- അവള്‍ -

മഴ
വെയിലേറ്റു
നരച്ച വിരസതയാണ്‌.
വേനലിന്റെ നുരയും പതയുമാണ്‌.
മുതുക്കരുടെ കഷ്ടങ്ങള്‍
നിറഞ്ഞ പിറുപിറുക്കലാണ്‌.

- അമ്മ -

മഴ
മാനത്തിന്‌
ചിരുപൊട്ടുമ്പോള്‍
കൊലുസിന്‍ കിലുക്കത്തില്‍
തെറിച്ച കൊച്ചുനക്ഷത്രതുണ്ടുകളാണ്‌.

കടലാസുവഞ്ചിയില്‍ മഴ മുഴുവന്‍
ഞാന്‍ തുഴഞ്ഞ്‌ സഞ്ചരിച്ചിട്ടുണ്ട്‌
എന്റെ കടലാസുവിമാനങ്ങള്‍
മഴയില്‍ തണുത്തു വിറങ്ങലിച്ച്‌ മരിച്ചിട്ടുണ്ട്‌.
എന്നാലും മഴേടെ കഥപറഞ്ഞുള്ള-
കൂനികൂടി നടപ്പ്‌
എനിക്ക്‌ ഇഷ്ടമാണ്‌.

കണ്ണില്‍
മഴയുടെ നിറപെയ്‌ത്തുകള്‍
പിന്നീടായിരുന്നു
അവ്യക്തമായ
രൂപങ്‌ളില്‍ അപ്പോഴും
മഴ താളംപിടിച്ചുകൊണ്ടിരിക്കും;
ഒന്നും അറിയാത്തപ്പോലെ.

ഒരിക്കല്‍ നമുക്ക്‌

ചില സമയത്ത്‌ നമ്മള്‍
ആരോടും ഒന്നും പറയരുത്‌.
ആര്‍ക്കും ഒന്നും മനസ്സിലാകില്ല.
ഒന്നിലും മനസ്സിലാക്കാന്‍ ഒന്നുമില്ല
എന്ന് തോന്നിപ്പിച്ചുകൊണ്ട്‌ ചില മൌനങ്ങള്‍
ജീവിതത്തെ വല്ലാതെ അപഹസിക്കും!
ഒരിക്കല്‍ നമുക്ക്‌ എല്ലാ അര്‍ത്ഥങ്ങളും
ഉണ്ടാകുന്നു.
അതേപോലെ ഒരിക്കല്‍ എല്ലാ സൂചനകളും
നഷ്ടമാകുന്നു.
ഒന്നുകില്‍ നമ്മള്‍ ഒരു യാഥാര്‍ത്ഥ്യമേയല്ല.
മറ്റുള്ളവരാണ്‌ നമ്മളെ
നിര്‍വ്വചിക്കുന്നത്‌ ,
ഉണ്ടെന്ന് ഭാവിക്കുന്നത്‌,
ഇല്ലാതാക്കുന്നത്‌.